Tuesday 15 December 2020 02:15 PM IST

താടിയും മുടിയും നിറഞ്ഞ ലോക് ഡൗൺ ലുക്ക് മിനുക്കിയെടുത്തു: മാസ് ഫൊട്ടോഷൂട്ടുമായി നടന്‍ നിസ്താര്‍ അഹമ്മദ്

V N Rakhi

Sub Editor

Nis1a

വരത്തനിലെ കുര്യൻ പാപ്പള്ളിയെ അത്ര പെട്ടെന്നൊന്നും നമുക്ക് മറക്കാനാകില്ലല്ലോ. എബിന്റെയും പ്രിയയുടെയും സ്വർഗത്തിലേക്ക് കട്ടുറുമ്പായല്ല, അസ്സൽ മൂർഖനായിത്തന്നെയാണ് ജോസിയും കുര്യൻ പാപ്പള്ളിയും കൂട്ടരും അതിക്രമിച്ചു കടന്നത്. പക്കാ നാട്ടുമ്പുറത്തുകാരൻ കുര്യൻ പാപ്പള്ളി, ഫൈനൽസിലെ  രാമശേഷൻ എന്ന സ്വാർഥതാൽപര്യക്കാരനായ ഉദ്യോഗസ്ഥൻ, കാർബണിലെ പലിശക്കാരൻ ഇസ്ബു , മനോഹരത്തിലെ വിശ്വൻ...നടൻ നിസ്താർ അഹമ്മദിന്റെ കഥാപാത്രങ്ങൾക്കെല്ലാം ഒരു വില്ലൻ ടച് ഉണ്ട്. ആ ലുക്ക് തന്നെയാണ് ഈ വില്ലൻ കഥാപാത്രങ്ങൾ  തേടിയെത്താൻ കാരണമായതെന്ന് പറയും നിസ്താർ.

ഒഴിവുദിവസത്തെ കളി, തൊബാമ, മറഡോണ, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകളിൽ നിസ്താർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.  മാലിക്, കുഞ്ഞെൽദോ, തട്ടാശ്ശേരിക്കൂട്ടം, മോഹൻകുമാർ ഫാൻസ് തുടങ്ങിയ സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. കോവിഡ് കാലത്ത് ഷൂട്ടിങ് എല്ലാം നിർത്തിവച്ചു വീട്ടിലിരിപ്പായി, താടിയും മുടിയും വെട്ടാനാകാതെ വന്നപ്പോൾ തന്റെ ലുക്ക് ഒന്നു മിനുക്കിയെടുത്തു നിസ്താർ. കിടിലൻ ഫോട്ടോ ഷൂട്ടിലൂടെ ആ ലുക്ക് ക്യാമറയിൽ പകർത്തിയിരിക്കുകയാണ് അദ്ദേഹം.  സന്തോഷ് വൈഡ് ആങ്കിൾ ആണ് ഫോട്ടോഗ്രഫർ. 

Nis2

‘‘ വരത്തനിലേക്ക്  യാദൃശ്ചികമായി എത്തിയതാണ് ഞാൻ. ശരീരവും ലുക്കും നോക്കിയാണല്ലോ ഇപ്പോഴത്തെ കാസ്റ്റിങ്. അഭിനയപാടവവും റേഞ്ചും നോക്കിയുള്ള കഥാപാത്രങ്ങൾ പിന്നീടല്ലേ വരൂ. അത്തരം വേഷങ്ങൾക്കായി കാത്തിരിക്കുകയാണ്.  എന്നെ തേടിയെത്തിയ കഥാപാത്രങ്ങളാണ് എല്ലാം. ഒരുപാട് സിനിമകൾക്ക് പകരം ചുരുക്കം നല്ല ക്യാരക്ടറുകൾ ചെയ്യാനാണ് ഇഷ്ടം.  കലാപാരമ്പര്യമൊന്നുമില്ല എനിക്ക്. നാടകത്തോടുള്ള പ്രണയവും നടനാകാനുള്ള ആഗ്രഹവുമായിരുന്നു പ്രധാനം.  ഈ പ്രായത്തിൽ എന്നതിലപ്പുറം ഇവിടെ എത്തിപ്പെട്ടു എന്നത് ഈ സമയത്തും ഞാൻ ആസ്വദിക്കുന്നു.’’ നിസ്താർ പറയുന്നു.

Nis3


വയലാ വാസുദേവൻ പിള്ളയുടെയും പി. കെ. വേണുക്കുട്ടൻ നായരുടെയും ശിഷ്യനായി നാടകരംഗത്തെത്തിയ നിസ്താർ 2000 വരെ നാടകങ്ങളിൽ സജീവമായിരുന്നു. 2000ൽ ദൂരദർശനിൽ വന്ന നാറാണത്തു ഭ്രാന്തൻ സീരിയലിലെ പ്രധാനകഥാപാത്രമായ നാറാണത്തു ഭ്രാന്തനായി വന്ന നിസ്താറിനെയാണ് കുടുംബസദസ്സുകൾക്ക് കൂടുതൽ പരിചയം. വിപ്ലവകരമായ മിശ്രവിവാഹത്തിനും വലിയൊരു ഇടവേളയ്ക്കും ശേഷം 015ൽ ഒഴിവുദിവസത്തെ കളിയിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. 2018ൽ വീണ്ടും നാടകത്തിലേക്ക്. രണ്ടാമൂഴത്തിലെ ഭീമനായും ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധനായും അരങ്ങിൽ ശ്രദ്ധനേടി. വാട്ടർ അതോറിറ്റിയിലെ ജോലിയും കുടുംബവുമൊക്കെയായി വീണ്ടും ചെറിയൊരു ഇടവേള. വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനീയർ ആയി റിട്ടയർ ചെയ്ത നിസ്താർ തിരുവനന്തപുരം കരകുളത്താണ് താമസം. ഭാര്യ ഷീല, മക്കൾ നയനും നവീനും. മരുമകൾ പ്രീതിക.