Saturday 02 September 2023 10:31 AM IST : By സ്വന്തം ലേഖകൻ

‘എന്റെ കൊച്ചിനെ കൊല്ലാൻ കൊടുത്തു’: അപർണയുടെ മരണം: ഭർത്താവിന്റെ അമിത മദ്യപാനം മൂലമുള്ള വിഷമത്തിലെന്ന് കുടുംബം

aparna-nair-fir

നടി അപർണ പി.നായർ (33) ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും കാരണമുള്ള മനോവിഷമത്താലാണെന്ന് കുടുംബത്തിന്റെ മൊഴി.

ജീവനൊടുക്കും മുമ്പ് അപർണ നായരുടെ അവസാന സന്ദേശം എത്തിയത് അമ്മയ്ക്ക്. അമ്മയെ വീഡിയോ കോൾ ചെയ്ത അപർണ ഞാൻ പോകുന്നതായി പറഞ്ഞു. വീട്ടിലെ ചില പ്രശ്നങ്ങൾ പറഞ്ഞ് കരഞ്ഞു. പിന്നീട് ഫോൺ കട്ടാക്കി.. അതിന് ശേഷം അമ്മയ്ക്കെത്തിയ ഫോൺ വിളി അപർണ തൂങ്ങി മരിച്ചെന്നത്.

വീട്ടിലേക്ക് അപർണയുടെ ഭൗതികദേഹം എത്തിയതും ഹൃദയഭേദകമായ നിമിഷമായികുന്നു. ‘എന്റെ കൊച്ചിനെ കൊല്ലാൻ കൊടുത്തു. പോയി നോക്കടാ എന്ന് അവനോട് (ഭർത്താവ്) പറഞ്ഞിട്ട് അവൻ പോയി നോക്കിയില്ല. എന്റെ അപ്പുമോളേ... ഈ പൈതങ്ങളെ തനിച്ചാക്കി നീ പോയല്ലോ’– ഹൃദയംപൊട്ടി അമ്മയുടെ വാക്കുകൾ.

അമ്മ ബീനയ്ക്കും സഹോദരി ഐശ്വര്യയ്ക്കും അപർണ യാത്രയായെന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ലായിരുന്നു കഴിഞ്ഞ ദിവസം വരെ തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന പൊന്നുമോൾ ജീവനറ്റു മുന്നിലെത്തിയ കാഴ്ച അവരുടെ സകല നിയന്ത്രണങ്ങളേയും തകർത്തു കളഞ്ഞു. അമ്മയുടെ ജീവനറ്റ ദേഹത്തിനു മുന്നിൽ ഒന്നുമറിയാതെ നിൽക്കുന്ന മക്കളും കണ്ണീരും സങ്കടവും ഇരട്ടിയാക്കി. നാട്ടുകാരും ബന്ധുക്കളും ജനപ്രതിനിധികളുമടക്കം നിരവധി പേരാണ് അപർണയെ ഒരുനോക്കു കാണാനെത്തിയത്.

വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപർണയെ കരമന തളിയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. വ്യാഴാഴ്ച വൈകിട്ട് 6നും 7.30നും ഇടയ്ക്ക് കരമന തളിയിൽ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പുമുറിയിൽ അപർണ തൂങ്ങി നിൽക്കുന്നതായി അമ്മ ബീന, സഹോദരി ഐശ്വര്യയെ വിളിച്ച് അറിയിക്കുകയായിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു.