സിനിമാ ഷൂട്ടിങ്ങിനിടയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞു നടി മഞ്ജു പിള്ള. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഷൂട്ടിങ്ങിനിടെ വൃത്തിയില്ലാത്ത ടോയിലറ്റ് ഉപയോഗിക്കേണ്ടി വന്നുവെന്നും വസ്ത്രം മാറാനുള്ള സ്ഥലം പോലും ഉണ്ടായിരുന്നില്ലെന്നും മഞ്ജു പിള്ള പറയുന്നു.
‘‘നല്ല പ്രൊഡക്ഷൻ നോക്കിയാണ് ഞാൻ എപ്പോഴും സിനിമകൾ തിരഞ്ഞെടുക്കാറുള്ളത്. കുറച്ച് സീനിയർ ആയത് കൊണ്ടാവും എനിക്ക് ഇതുവരെ സിനിമയിൽ നിന്ന് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ വളരെ മുന്‍പ് ഒരിക്കൽ മാത്രം അത്തരമൊരു ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. ഒരു വൃത്തിയില്ലാത്ത ടോയ്ലറ്റില് പോവേണ്ടി വന്നു.
ഒരു പഴയ വീട്ടിലായിരുന്നു അന്ന് ഷൂട്ടിങ്. ബാത്റൂം പുറത്തായിരുന്നു. അതും പൊട്ടിപൊളിഞ്ഞ്, പാമ്പുണ്ടോ എന്നുപോലും അറിയാത്ത ബാത്റൂം. അതെനിക്ക് വലിയ ബുദ്ധിമുട്ടായി. എനിക്ക് നല്ല ബാത്റൂം വേണമെന്ന് പറഞ്ഞു, അല്ലെങ്കില്‍ തൊട്ടടുത്തുള്ള ഏതെങ്കിലും വീടുകളില്‍ സൗകര്യം ഒരുക്കിതരണമെന്ന് പറഞ്ഞു. പക്ഷേ, അവർ ഒന്നും ചെയ്‌ത് തന്നില്ല. ആണുങ്ങള്‍ക്ക് ടോയ്ലറ്റ് ഇല്ലെങ്കിലും കുഴപ്പമില്ല. സ്ത്രീകള്‍ക്ക് അങ്ങനെയല്ലല്ലോ. ഇതോടെ പിറ്റേന്ന് ഞാൻ ഷൂട്ടിന് പോയില്ല.
വസ്ത്രം മാറാനും പ്രത്യേക ഇടം ഒന്നും ഉണ്ടായിരുന്നില്ല. കൂടെയുള്ളവർ ലുങ്കി ഒക്കെ വച്ച് മറച്ചാണ് വസ്ത്രം മാറുക. പണ്ട് സീരിയൽ ഷൂട്ട് സമയത്ത് വസ്ത്രം മാറുമ്പോൾ ഒളിഞ്ഞുനോട്ടം ഉണ്ടാവാറുണ്ട്. നീന ചേച്ചിയൊക്കെ അത് പറയുമായിരുന്നു. ഡ്രസ് അഴിക്കുന്നതിനിടക്ക് മുകളിലേക്ക് നോക്കിയാല്‍ അവിടെ രണ്ട് കണ്ണ് ഉണ്ടാവുമെന്ന്. സിനിമയിലോ സീരിയലിലോ ഉള്ളവരാകില്ല. ആരോ ചെയ്യുന്നതാണ്. അങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാറുണ്ട്. ഇന്നാണ് കാരവനൊക്കെ വരുന്നത്.’’- അഭിമുഖത്തില്‍ മഞ്ജു പിള്ള പറയുന്നു.