പൃഥ്വിരാജിനെ നായകനാക്കി താൻ സംവിധാനം ചെയ്ത ‘ഗോള്‍ഡ്’ എന്ന സിനിമയെ തിയറ്ററിൽ കൂവിത്തോൽപ്പിച്ചെന്ന ആരോപണവുമായി സംവിധായകൻ അൽഫോൺസ് പുത്രൻ.
‘പടം പൊട്ടിച്ചതിലാണ് പ്രശ്നം, പൊട്ടിയതല്ല, റിലീസിനു മുമ്പ് 40 കോടി കലക്ട് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമാണ് ഗോൾഡ്. പടം ഫ്ലോപ്പ് അല്ല, തിയറ്ററിൽ പരാജയമാണ്. അതിനു കാരണം മോശം പബ്ലിസിറ്റിയാണ്. ഒരുപാട് നുണകള്‍ എന്നോടു പറഞ്ഞു, കിട്ടിയ തുകയും എന്നിൽ നിന്നും മറച്ചുവച്ചു. എന്നെ ആരും സഹായിച്ചില്ല. പുട്ടിന് പീര എന്ന പോലെ, ഒരു അല്‍ഫോന്‍സ് പുത്രന്‍ സിനിമയാണ്. ഇതാണ് ആ മഹാന്‍ ആകെ മൊഴിഞ്ഞ വാക്ക്.
സിനിമയില്‍ ഞാന്‍ ഏഴു വര്‍ക്കുകള്‍ ചെയ്തിരുന്നു. പ്രമോഷന്‍ സമയത്ത് ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് വിട്ടുനിന്നു. ബാക്കി എല്ലാവരും സംസാരിക്കും എന്നാണ് കരുതിയത്. ഗോള്‍ഡ് പരാജയമായത് തിയറ്ററില്‍ മാത്രമാണ്. തിയറ്ററില്‍ നിന്ന് പ്രേമത്തിന്റെ പണം പോലും കിട്ടാനുണ്ടെന്നാണ് അന്‍വര്‍ ഇക്ക പറഞ്ഞത്. തിയറ്ററില്‍ ആളുകളെ കൊണ്ട് കൂവിച്ച മഹാനും മഹാന്റെ കൂടെയുള്ളവരും എല്ലാം പെടും. ഞാൻ പെടുത്തും’.– ഒരു ആരാധന്റെ കമന്റിനു മറുപടിയായി, അൽഫോൺസ് സോഷ്യൽ മീഡിയയിൽ കുറിച്ചതാണിത്.
മുൻപ് നിവിന്‍ പോളിയുമായി ചേര്‍ന്നൊരുക്കിയ ഒരു ഷോര്‍ട് ഫിലിമിന്റെ സ്റ്റിൽ അല്‍ഫോന്‍സ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചതിനു താഴെ, ‘ഒരു പടം പൊട്ടിയാൽ ഇത്രയും depressed ആവുന്നത് എന്തിനാണ് bro...അങ്ങനെ ആണെങ്കിൽ ലാലേട്ടൻ ഒക്കെ ഇൻഡസ്ട്രിയിൽ കാണുമോ..ഒരു gold പോയാൽ ഒൻപത് പ്രേമം വരും... Be positive and come back’ എന്നായിരുന്നു ഒരു പ്രേക്ഷകന്റെ കുറിപ്പ്. ഇതിനു മറുപടിയായാണ് അല്‍ഫോന്‍സിന്റെ ആരോപണങ്ങള്‍. പോസ്റ്റ് ഇതിനകം ചർച്ചയാണ്.