Friday 18 February 2022 12:42 PM IST

‘എന്റെ മോൾക്കൊരു ചീത്തപ്പേര് ഉണ്ടാകരുതെന്നു ചിന്തിച്ചു, വിവാഹിതയായെന്നു അറിയിക്കാന്‍ തീരുമാനിച്ചതങ്ങനെ’: അഞ്ജലി പറയുന്നു

V.G. Nakul

Sub- Editor

anjali-nair-new

മലയാളത്തിന്റെ പ്രിയനടിയാണ് അഞ്ജലി നായർ. ശ്രദ്ധേയമായ ഒരുപിടി സിനിമകളിൽ മികച്ച കഥാപാത്രങ്ങളുമായി ചുരുങ്ങിയ കാലത്തിനിടെ മുഖ്യധാരയിൽ സജീവമായി താരം. ‘പുലിമുരുകൻ’, ‘കമ്മട്ടിപ്പാടം’, ‘ദൃശ്യം ടു’ എന്നീ ചിത്രങ്ങളിലെ അഞ്ജലിയുടെ പ്രകടനം പ്രേക്ഷക മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നവയാണ്. ‘ആറാട്ട്’, ‘മോൺസ്റ്റർ’ എന്നിവയുൾപ്പടെ തമിഴിലും മലയാളത്തിലുമായി വൻ ചിത്രങ്ങളുടെ ഭാഗമാണിപ്പോൾ താരം.

വ്യക്തി ജീവിത്തിലും ഏറ്റവും സന്തോഷകരമായ ഒരു കാലത്തിലൂടെയാണ് അഞ്ജലി കടന്നു പോകുന്നത്. കഴിഞ്ഞ നവംബർ 21ന് സിനിമയിലെ സഹസംവിധായകനും പരസ്യ ചിത്ര സംവിധായകനുമായ അജിത് രാജു അഞ്ജലിക്ക് താലി ചാർത്തി. ഇരുവരുടെയും കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

‘‘എന്താണ് കല്യാണത്തിലേക്കുള്ള വഴിയെന്നു ചോദിച്ചാൽ ഉത്തരം ലളിതമാണ്. രണ്ടാളും പരിചയപ്പെട്ടു, സുഹൃത്തുക്കളായി, ഒന്നിച്ചു ജീവിതം പങ്കിടാനാകും എന്നു തോന്നിയപ്പോൾ വീട്ടുകാര്‍ തമ്മിൽ ആലോചിച്ചു തീരുമാനിക്കുകയായിരുന്നു...’ അഞ്ജലി ‘വനിത ഓൺലൈനോട്’ പറയുന്നു.

anjali-nair-new-2

ഉൽസവമാക്കാൻ താൽപര്യമില്ല

വിവാഹ വിശേഷങ്ങൾ കൊട്ടിഘോഷിക്കാനോ, ഉൽസവമാക്കാനോ താൽപര്യമുണ്ടായിരുന്നില്ല. ഞങ്ങളെ ഒന്നിച്ചു കാണുമ്പോൾ മറ്റൊരു രീതിയിലുള്ള സംസാരമുണ്ടാകരുതല്ലോ എന്നു ചിന്തിച്ചപ്പോഴാണ് വിവാഹിതരായ സന്തോഷം പ്രിയപ്പെട്ടവരുമായി പങ്കിടാൻ തീരുമാനിച്ചത്.

ഒരു വർഷത്തെ പരിചയത്തോടെ, ഒന്നിച്ചു മുന്നോട്ടു പോകാനാകും എന്നു തോന്നിയപ്പോഴാണ് വീട്ടുകാരുമായി സംസാരിച്ചത്. അവരും ആലോചിച്ച് സമ്മതമറിയിക്കുകയായിരുന്നു. ഞങ്ങള്‍ രണ്ടാളുടെയും രണ്ടാം വിവാഹമാണിത്. അദ്ദേഹത്തിന്റെ ആദ്യവിവാഹം 2014 ൽ പിരിഞ്ഞു. എന്റെ ആദ്യ വിവാഹം 2016 ൽ പിരിഞ്ഞു.

ഞങ്ങൾ പരിചയപ്പെടുന്ന കാലത്ത് അദ്ദേഹം ചെന്നൈയിലായിരുന്നു. ആഡ് ഫിലിം മേക്കിങ് ആണ് പ്രധാന പ്രവർത്തന മേഖല. പിന്നീട് കേരളത്തിലേക്കു മടങ്ങിയെത്തി ‘നാൽപത്തിയൊന്ന്’ എന്ന ചിത്രത്തിൽ ലാൽ ജോസിന്റെ അസോഷ്യേറ്റായി. ഇപ്പോൾ ആദ്യ സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ്. തിരുവില്വാമല സ്വദേശിയാണ്. ഞങ്ങൾ കൊച്ചിയിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്.

anjali-nair

വിവാദങ്ങളെ ഭയന്നു

മുൻപ്, ഞാൻ അഭിനയിച്ച ഷോര്‍ട് ഫിലിമിലെ ചിത്രങ്ങളൊക്കെ കട്ടൗട്ട് ചെയ്ത് പ്രചരിപ്പിച്ച് എന്റെ കല്യാണം കഴിഞ്ഞെന്നൊക്കെ വാർത്തകൾ വന്നിട്ടുണ്ട്.

അതിനാൽ, വിവാഹ വാർത്തയറിയുമ്പോൾ, സോഷ്യൽ മീഡിയ എന്തൊക്കെ കഥകളാണു മെനയുകയെന്ന് എനിക്കു നല്ല പേടിയുണ്ടായിരുന്നു. വ്യക്തി ജീവിതത്തിൽ ധാരാളം അനാവശ്യ വിവാദങ്ങൾ നേരിട്ടയാളാണ് ഞാൻ. കുത്തുവാക്കുകളും വിമർശനങ്ങളുമൊക്കെയായി പലരും വരുമെന്ന് ഉറപ്പായിരുന്നു. ‘അവൾ വീണ്ടും കുഴിയിലേക്കു ചാടി’ എന്നൊക്കെയാകും കമന്റുകൾ. എനിക്കൊരു മകളുണ്ടല്ലോ. ഞാനിതു മറച്ചു വയ്ക്കുന്നതു കൊണ്ട് അവൾക്കൊരു ചീത്തപ്പേരുണ്ടാകരുതെന്നു ചിന്തിച്ചു. അങ്ങനെയാണ് വിവാഹിതയായെന്നു ഔദ്യോഗികമായി അറിയിക്കാന്‍ തീരുമാനിച്ചത്. മോൾ വളരെ ഹാപ്പിയാണ്. അവളാണ് ഈ വിവാഹത്തിൽ ഏറ്റവും കൂടുതൽ സന്തോഷം പങ്കുവച്ചതും....