‘മുൻപു പറഞ്ഞതു പോലെ പെട്ടെന്നെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹം. ഇരുപത്തി മൂന്ന് വയസ്സുള്ള കുട്ടിയുടെ തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും എനിക്ക് അറിയില്ല. എന്തായാലും ജീവിതത്തിൽ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി തന്നെയാണ് ഞാൻ കാണുന്നത്’.– പറയുന്നത് മലയാളത്തിന്റെ പ്രിയനടി ആൻ അഗസ്റ്റിൻ. വിവാഹമോചനത്തെ കുറിച്ചും ജീവിതത്തിലെ പുതിയ തീരുമാനങ്ങളെ കുറിച്ചും ‘വനിത’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയായിരുന്നു താരം.
‘ആ സങ്കടകാലത്ത് അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. എന്നും പ്രാർഥിക്കുന്ന ആളാണ് ഞാൻ. ദൈവാനുഗ്രഹമാകാം, ഒരുപാടു പേരുടെ പ്രാർഥനയാകാം ആ ദിവസങ്ങൾ മറികടക്കാൻ സഹായിച്ചത്. കരഞ്ഞു തകർന്ന് ഉറങ്ങാൻ കിടന്നാലും അടുത്ത ദിവസം എഴുന്നേൽക്കുമ്പോ ൾ മനസ്സു പറയും. സങ്കടപ്പെട്ടിട്ടു കാര്യമില്ല. എന്തെങ്കിലും ചെയ്തേ പറ്റൂ. ഇങ്ങനെ വിഷമങ്ങളിൽ നിന്നൊക്കെ ഉണർന്നെണീറ്റ് മുന്നോട്ടു പോകാനായത് എന്റെ മാത്രം കഴിവു കൊണ്ടല്ല. അദൃശ്യമായി ആരൊക്കെയോ ധൈര്യം തന്നു’. – ആൻ പറയുന്നു.
അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം ‘വനിത’യിൽ (2021ഒക്ടോബർ 16–29) വായിക്കാം