Friday 03 November 2023 11:04 AM IST : By സ്വന്തം ലേഖകൻ

സിനിമ നിരൂപണം പരിധിവിട്ട് വ്യക്തിഹത്യയിലേക്ക് പോകുന്നു, എതിർപ്പ് അതിനോട്: സുരേഷ് കുമാർ

suresh-review

സിനിമാ നിരൂപണത്തെ കണ്ണടച്ച് എതിർക്കുന്നില്ലെന്നും വ്യക്തികളെ അവഹേളിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളോടാണ് എതിർപ്പെന്നും നിർമാതാവ് സുരേഷ് കുമാർ. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്‍മ‍ൃതി സന്ധ്യ’യിൽ 'എൺപതുകളിലെ മലയാള സിനിമ' എന്ന വിഷയത്തിൽ സംവിധായകൻ കമൽ, നടൻ മണിയൻപിള്ള രാജു എന്നിവർക്കൊപ്പം സംസാരിക്കുകയായിരുന്നു സുരേഷ് കുമാർ. പല അവസരങ്ങളിലും നിരൂപത്തിന്റെ പരിധി വിട്ട് വ്യക്തിഹത്യയിലേക്കു പോകുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

മുൻപു തിയേറ്ററിൽ നിന്ന് മാത്രം കിട്ടിക്കൊണ്ടിരുന്ന വരുമാനത്തിൽ നിന്നാണ് സിനിമാ വ്യവസായം മുന്നോട്ട് പോയിരുന്നത്. ഒടിടി വന്നതോടെ പല മുൻനിര താരങ്ങളും സ്വന്തമായി സിനിമ നിർമിക്കാൻ തുടങ്ങി. സിനിമയുടെ ഉള്ളടക്കം നല്ലതാണെങ്കിൽ ആളുകൾ വീണ്ടും തീയറ്ററിലെത്തുമെന്നും സുരേഷ് കുമാർ പറഞ്ഞു. കഥ, സംവിധാനം, സാങ്കേതികത എന്നീ മേഖലകളിൽ മലയാള സിനിമ മികച്ചു നിന്ന കാലഘട്ടമായിരുന്നു എൺപതുകളെന്ന് മണിയൻപിള്ള രാജു പറഞ്ഞു. ഇന്ന് ഇന്ത്യൻ ചലച്ചിത്രമേഖലയിൽ മലയാള സിനിമ മികച്ചു നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.  

പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി ഒട്ടേറെ സിനിമകളാണ് എൺപതുകളിൽ മലയാളത്തിൽ ഇറങ്ങിയതെന്നു കമൽ പറഞ്ഞു. ഓരോ കാൽനൂറ്റാണ്ടു കൂടുമ്പോഴും മലയാള സിനിമയിൽ വലിയ മാറ്റങ്ങളാണുണ്ടാകുന്നത്. മമ്മൂട്ടി, മോഹൻലാൽ, നെടുമുടി വേണു തുടങ്ങിയ അഭിനേതാക്കളെ സംഭാവന ചെയ്ത കാലമായിരുന്നു എൺപതുകളെന്നും കമൽ ചൂണ്ടിക്കാട്ടി. പത്മരാജൻ, ഭരതൻ, കെ.ജി ജോർജ് എന്നിവരുടെ സിനിമകളിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്തെ മാറ്റങ്ങൾക്ക് തുടക്കമായത്. പ്രിയദർശൻ സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രം തമാശ ചിത്രങ്ങൾക്ക് ഒരു പുതിയ പാത തന്നെ തുറന്നു നൽകിയതായി സുരേഷ് കുമാർ വ്യക്തമാക്കി.