ADVERTISEMENT

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ പ്രേമത്തിന് ഇന്ന് 5 വയസ്സ്. നിവിന്‍ പോളിയെ വിലയേറിയ താരമാക്കിയ ചിത്രം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി. ഇപ്പോഴിതാ, ചിത്രത്തിനു പിന്നിലെ ചില അറിയാക്കഥകളെക്കുറിച്ചും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും അല്‍ഫോണ്‍സ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞതാണ് വൈറല്‍.
പ്രേമത്തില്‍ നായകനാകേണ്ടിയിരുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണെന്നാണ് അല്‍ഫോണ്‍സ് വ്യക്തമാക്കുന്നത്. പ്രേമത്തിന്റെ തിരക്കഥയില്‍ ആദ്യം നിര്‍മാതാവ് അന്‍വര്‍ റഷീദിന് വിശ്വാസമില്ലായിരുന്നു എന്നും ചിത്രം കണ്ടപ്പോഴാണ് അദ്ദേഹത്തിന് പ്രതീക്ഷ ലഭിച്ചതെന്നും അല്‍ഫോണ്‍സ് പറയുന്നു.


പ്രേമത്തില്‍ ദുല്‍ഖറിനെ നായകനാക്കാനായിരുന്നു നിര്‍മാതാവ് അന്‍വര്‍ റഷീദിന് താല്‍പര്യം. എന്നാല്‍ നിവിനുമൊത്തുള്ള പ്രത്യേക അടുപ്പം വച്ച് ഞങ്ങള്‍ ദുല്‍ഖറിനരികില്‍ എത്തിയില്ലെന്ന് അല്‍ഫോന്‍സ് പറയുന്നു.

ADVERTISEMENT


ഭാവിയില്‍ ദുല്‍ഖറുമൊത്ത് ഒന്നിക്കും. നിവിനെ എനിക്ക് അടുത്തറിയാം. അവന്റെ മുഖഭാവങ്ങള്‍ അറിയാം. അങ്ങനെ പ്രേമം നിവിനിലേയ്ക്ക് എത്തിയെന്നാണ് അല്‍ഫോന്‍സ് പറയുന്നത്.


'പ്രേമത്തിനു ശേഷം കാളിദാസ് ജയറാമിനൊപ്പം ഞാന്‍ ഒരു മ്യൂസിക്കല്‍ സിനിമ ചെയ്യേണ്ടതായിരുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍, ആ പ്രോജക്ട് കുറേ കാലം നീണ്ടുപോയി. കൂടാതെ കാളിദാസിന് ആ സമയത്ത് ഡേറ്റും ഉണ്ടായില്ല. കാരണം അദ്ദേഹത്തിന് 10 സിനിമകള്‍ ഒന്നിച്ചുവന്നു. എന്റെ ഒരു സിനിമയ്ക്കായി കാത്തിരിക്കുന്നതിനുപകരം അവരുമായി മുന്നോട്ട് പോകാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. പിന്നീട് പ്രേമം ഹിന്ദി റീമേയ്ക്കുമായി ബന്ധപ്പെട്ട് മുംബൈയില്‍ ചെന്നു. കരണ്‍ ജോഹറിന് ഈ ചിത്രം ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നു. ഞാന്‍ വരുണ്‍ ധവാനൊപ്പം പ്രേമം റീമേയ്ക്ക് ചെയ്യണമെന്ന് കരണ്‍ ആഗ്രഹിച്ചു. പക്ഷേ, ഞാന്‍ കേരളത്തില്‍ നിന്നാണ്, ബോംബെയിലെ സംസ്‌കാരം തികച്ചും വ്യത്യസ്തമാണ്. ഞാനതുമായി ബന്ധപ്പെടുന്നില്ല, ഹിന്ദി പ്രേക്ഷകര്‍ക്കായി പ്രേമം എഴുതുന്നതിന് ഇത് പ്രധാനഘടകമാണ്. അതിനാല്‍ ഞാന്‍ പദ്ധതി ഉപേക്ഷിച്ചു. റൈറ്റ്‌സ് അവര്‍ മേടിച്ചിട്ടുണ്ട്, പക്ഷേ ആരാണ് ഇത് സംവിധാനം ചെയ്യുന്നതെന്ന് എനിക്കറിയില്ല. മമ്മൂട്ടി, അരുണ്‍ വിജയ് എന്നിവരോടൊപ്പം ഒരു തമിഴ് സിനിമ ചെയ്യാന്‍ ഞാന്‍ പിന്നീട് ആഗ്രഹിച്ചു, പക്ഷേ ബജറ്റ് കൂടുതലായതിനാല്‍ അതും ഫലവത്തായില്ല. പതിമൂന്ന് കോടിയായിരുന്നു സിനിമയുടെ ബജററ്റ്. ഇപ്പോള്‍, ഞാന്‍ ഓണ്‍ലൈന്‍ ഉറവിടങ്ങളില്‍ നിന്ന് സംഗീതം പഠിക്കുന്നു. എന്റെ അടുത്തത് മ്യൂസിക്കല്‍ ഫിലിം ആണ്. പക്ഷേ ഒരു സംഗീതജ്ഞനാകാന്‍ ആഗ്രഹിക്കുന്ന ഒരു നടനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.

ADVERTISEMENT


പ്രേമം സിനിമയുടെ തിരക്കഥ നിര്‍മാതാവിന് അയച്ചു കൊടുത്തപ്പോള്‍, ഇതെന്താണ് എഴുതി വച്ചിരിക്കുന്നതെന്നാണ് എന്നോട് ചോദിച്ചത്. നായികയുടെ ഓര്‍മ പോകുന്നു, നായകന്‍ കരഞ്ഞുകൊണ്ട് പോകുന്നു. സിനിമ കണ്ട് കഴിഞ്ഞപ്പോഴാണ് ഇത് വര്‍ക്ക് ചെയ്യും എന്ന് അദ്ദേഹം പറയുന്നത്. സിനിമയുടെ അവതരണമാണ് തിരക്കഥ വ്യത്യസ്തമാകുന്നത്. അത് പറഞ്ഞുകൊടുത്താല്‍ നന്നാകണമെന്നില്ല.


നിവിനും ഞാനും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് നേരം എന്ന ഹ്രസ്വചിത്രം ചെയ്യുന്ന സമയത്താണ്. ആ ഹ്രസ്വചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു നിവിന്‍. 2009ലാണ്. 3000 രൂപയാണ് നിവിന്‍ ചിത്രത്തിനായി നല്‍കിയത്. അതുപോലെ വേറെയും നിര്‍മാതാക്കള്‍ ഉണ്ടായിരുന്നു. അവന്‍ ആ സിനിമയില്‍ അഭിനയിച്ചിട്ടില്ല. പക്ഷേ ഞാനൊരു സംവിധായകനായി കാണണമെന്ന് നിവിന്‍ ആഗ്രഹിച്ചിരുന്നു. അതിനു ശേഷം എലി എന്ന ഹ്രസ്വചിത്രത്തില്‍ ഞങ്ങള്‍ ഒന്നിച്ചു. പിന്നീട് നസ്രിയയ്‌ക്കൊപ്പം ഒരു ആല്‍ബവും നിവിനൊപ്പം ചെയ്തു. നേരം സിനിമ ചെയ്യുമ്പോള്‍ തമിഴ് നടന്‍ ജയ്‌യെ ആണ് നായകനായി തീരുമാനിച്ചത്. അദ്ദേഹത്തിന്റെ അഭിനയം എനിക്ക് ഇഷ്ടമായിരുന്നു. എങ്കയും എപ്പോതും എന്ന സിനിമ റിലീസ് ചെയ്ത് തിരക്കേറി വരുന്ന സമയമാണ്. ഫോണ്‍ വിളിച്ച് എടുക്കുന്നില്ല. അവസാനം വീട്ടില്‍ പോയി കാണാന്‍ തീരുമാനിച്ചു. രണ്ട് മൂന്ന് മാസം ജയ്‌യുടെ പുറകെ നടന്നു. അവസാനം നിര്‍മാതാവിനും താല്‍പര്യമില്ലാതെയായി. പിന്നീട് തമിഴ് നടന്‍ വൈഭവിനെ നായകനാക്കാന്‍ തീരുമാനിച്ചു. വൈഭവിനും താല്‍പര്യമുണ്ടായിരുന്നു. പക്ഷേ അതും ചില കാരണങ്ങളാല്‍ നടന്നില്ല. അവസാനം നിര്‍മാതാവ്, നിവിനും നസ്രിയയും അഭിനയിച്ച ആല്‍ബം കാണാന്‍ ഇടയായി. ഇവരെ കാസ്റ്റ് ചെയ്താല്‍ നല്ലതാകുമെന്ന് പറഞ്ഞു. അങ്ങനെയാണ് നിവിനില്‍ എത്തുന്നത്'. - അല്‍ഫോണ്‍സ് പറഞ്ഞു.

ADVERTISEMENT
ADVERTISEMENT