ഹണി റോസിന്റെ പരാതിയിൽ ലൈംഗിക അധിക്ഷേപം നടത്തിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിഷയം മുൻനിർത്തി രാഹുൽ ഈശ്വർ നടത്തിയ പരാമർങ്ങൾക്കെതിരെ
പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹണി റോസ്. രാഹുൽ ഈശ്വറിന്റെ ഭാഷയുടെ മുകളിലുള്ള കേമം ആണ്. എന്നാൽ ആ നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്ന് മനസ്സിലാകുന്നതെന്ന് ഹണി റോസ് പ്രതികരിച്ചു. എപ്പോഴെങ്കിലും അദ്ദേഹത്തിന്റെ മുന്നിൽ വരേണ്ടി വന്നാൽ അക്കാര്യം ശ്രദ്ധിക്കാമെന്നും പരിഹാസരൂപേണ കുറിപ്പിലൂടെ ഹണി വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിലാണ് ഹണി റോസ് കുറിപ്പ് പങ്കുവച്ചത്.
ഹണി റോസിന്റെ വാക്കുകൾ:
"താങ്കളുടെ ഭാഷയുടെ മുകളിൽ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തിൽ ചർച്ച നടക്കുമ്പോൾ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചർച്ചയ്ക്ക് പ്രസക്തി ഉള്ളൂ. അതുകൊണ്ടു തന്നെ രാഹുൽ ഉണ്ടെങ്കിൽ ഒരു പക്ഷത്തു അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുൽ നിൽക്കും. ചർച്ചകൾക്ക് രാഹുൽ ഈശ്വർ എന്നും ഒരു മുതൽക്കൂട്ടാണ്. സ്ത്രീകൾ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിർവീര്യം ആക്കും."
"പക്ഷേ, തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കിൽ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ. കാരണം സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാൽ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്. എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം," ഹണി റോസ് പറഞ്ഞു.
ബോബി ചെമ്മണ്ണൂർ വിഷയത്തിൽ ഹണി റോസിനെ പരസ്യമായി വിമർശിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു. ഒരു സ്വകാര്യ ടെലിവിഷൻ ചർച്ചയ്ക്കിടെയായിരുന്നു ഹണിക്കെതിരെയുള്ള രാഹുലിന്റെ പരാമർശം.