Saturday 11 July 2020 10:10 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ മരിച്ചാലും മൂന്ന് ദിവസം കഴിഞ്ഞു വരൂടി.. നീ പേടിക്കേണ്ട’! ഇന്നേക്ക് 62 ദിവസ്സം തികയുകയാണ്, കാത്തിരിപ്പ് നീളുകയാണ്...: കുറിപ്പ്

jibit-new

അന്തരിച്ച യുവസംവിധായകൻ ജിബിറ്റ് ജോര്‍ജിനെക്കുറിച്ച് സഹോദരി ജിബിന ജോർജ് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറൽ.

മെയ് ഒൻപതിനാണ് ഹൃദയാഘാതം മൂലം അങ്കമാലി കിടങ്ങൂർ കളത്തിപറമ്പിൽ ജോർജിന്റെ മകൻ 31 കാരൻ ജിബിറ്റ് ജോർജ് മരണപ്പെട്ടത്. കോഴിപ്പോര് എന്ന സിനിമയുെട സംവിധായകനാണ് ജിബിറ്റ്.

ജിബിന എഴുതിയ കുറിപ്പ് വായിക്കാം:

ഗ്യാസ് എന്ന് കരുതി പരിശോധിച്ചപ്പോൾ ഹൃദയത്തിൽ ബ്ലോക്ക്, കാത്തു നില്കാതെ അവൻ യാത്രയായി.

" ഞാൻ മരിച്ചാലും മൂന്ന് ദിവസം കഴിഞ്ഞു വരൂടി നീ പേടിക്കേണ്ട" ആരെങ്കിലുമൊക്കെ മരിക്കുമ്പോൾ ആ വാർത്ത കേട്ട് ചേട്ടനും വീട്ടിൽ പറയുമായിരുന്നു. എന്നാൽ ഇന്നേക്ക് 62 ദിവസ്സം തികയുകയാണ്. കാത്തിരിപ്പ് നീളുകയാണ്........... ഇന്ന് ഞങ്ങൾക്കു മുമ്പിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ പകർപ്പും കിട്ടി.

മരണകാരണം അറ്റാക്ക്‌. കുറച്ച് കാര്യങ്ങൾ കൂടി നിങ്ങളോടൊന്ന് പറയാന്നൊണ്ട്. ആരും വായിക്കാതെ പോകരുത്.കാരണം ഒരു നിമിഷമെങ്കിലും നിങ്ങളുടെ കുടുംബങ്ങളിലും ഇത് സംഭവിക്കാം.(അങ്ങനെയൊന്നും വരരുതേയെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു.)

ഏറ്റവും സമ്പന്നമായ സ്ഥലത്താണ് ഇന്ന് ജിബിറ്റ് കിടന്നുറങ്ങുന്നത്. ഒരു സ്വപ്നത്തിൻ്റെ പുറകേ നടന്നത് ആ ലക്ഷ്യം യാഥാർത്യമാക്കിയാണ് അവൻ്റെ ജീവിതത്തിൽ നിന്ന് പടിയിറങ്ങിയത്.

ജിവിതത്തിൽ വഹിച്ച സ്ഥാനങ്ങളോ, ബഹുമതികളോ, പദവികളോ ഒന്നുമില്ലാതെ തൻ്റെ ലക്ഷ്യം യാഥാർത്ഥ്യമാക്കി സ്വന്തം ജീവിതത്തിന് വിലയിട്ട് ദൈവത്തിൻ്റെ മുമ്പിൽ ഒരു സ്ഥാനം വച്ചിട്ടാണ് അവൻ യാത്രയായത്. ഇതൊക്കെ മനസ്സിലാക്കാതെ പ്രവർത്തിക്കുന്ന കുറെ ആളുകളെ എനിക്ക് കണ്ടെത്താൻ സാധിച്ചു. നൊന്തു പ്രസവിച്ച അമ്മ മുപ്പതാം വയസ്സിൽ മകനെ നഷ്ടപ്പെടുമ്പോൾ, എനിക്കിനി കൂടെപ്പിറപ്പായി ആരെയും ചൂണ്ടിക്കാണിക്കാനില്ലാതെ വരുമ്പോഴുണ്ടാകുന്ന ഓരോ വേദനയ്ക്കും നടുവിൽ, ഞങ്ങളുടെ തന്നെ ബന്ധുമിത്രാഥികളുടെ മനസ്സിലും കുറച്ച് നാട്ടുകാരും പറഞ്ഞു നടന്നത് ജിബിറ്റ് എന്തിനിതു ചെയ്തു എന്നാണ്?

അമ്മയും അനിയത്തിയും നാട്ടുകാരെ കാണിക്കാൻ നെഞ്ചത്തടിച്ചു കരഞ്ഞതാണത്രേ..

ഹോസ്പിറ്റലിൻ്റെ മോർച്ചറിയിൽ തണുത്ത് വിറങ്ങലിച്ച് കിടക്കുമ്പോഴും ചേട്ടൻ്റെ റൂമിൽ വിഷ കുപ്പി തപ്പുകയായിരുന്നു പലരും.

അവരോടെക്കെ ഒന്നേ പറയാനുള്ളു എനിക്ക് നിങ്ങളും മരിക്കും ഒരു ദിവസം ആരാലും അറിയപ്പെടാതെ. എൻ്റെ ചേട്ടൻ്റെ സ്ഥാനത്ത് നിൽക്കാൻ പോലും ദൈവത്തിൻ്റെ മുമ്പിൽ യോഗ്യത കണ്ടെത്താൻ കഴിയില്ല.

(ഇതൊക്കൊ പറഞ്ഞു നടക്കുന്ന ആളുകളെ വ്യക്തിഹത്യ ചെയ്യുന്നതല്ല. വേദന ഒഴിയാതെ ജീവിക്കുന്ന മനസ്സിൽ കുറച്ചെങ്കിലും വേദനയ്ക്ക് കുറവ് തോന്നട്ടെയെന്ന് വിചാരിച്ചാണ്.)