മിസ്റ്റർ മമ്മൂട്ടി നിങ്ങളെക്കാൾ നന്നായി ദേ.... ഇവൻ ഈ ഹരി അഭിനയിക്കും. ഇപ്പോൾ ഇറങ്ങുന്ന സിനിമകളൊക്കെ പൊട്ടുകയാണല്ലോ? ഇപ്പോൾ സിനിമകളൊക്കെ കുറവാണ് അല്ലേ?
നമ്പർ 20മദ്രാസ് മെയിലിനു വേണ്ടി ആദ്യമെഴുതിയ സ്ക്രിപ്റ്റിലെ വരികളായിരുന്നു ഇത്. ഈ വരികൾ വായിച്ചപ്പോൾ തന്നെ സംവിധായകനായ ജോഷിക്കു പന്തികേടു തോന്നി. അദ്ദേഹമത് മോഹൻലാലിനു കൊടുത്തിട്ടു പറഞ്ഞു; ‘ലാൽ ഇതൊന്നു വായിച്ചു നോക്കു’.
ആ ഡയലോഗുകൾ വായിച്ചിട്ട് മോഹൻലാൽ ജോഷിയോടു പറഞ്ഞു;
‘സാർ ഇച്ചാക്കയുടെ മുഖത്തു നോക്കി ഈ ഡയലോഗുകൾ പറയാൻ എനിക്കു പറ്റില്ല..സാർ’
മുപ്പതുവർഷം മുമ്പ് നമ്പർ 20മദ്രാസ് മെയില്‍ എന്ന സിനിമയുടെ അണിയറയിൽ നടന്ന ഈ സംഭവം സിനിമയുടെ മുപ്പതാം വാർഷികത്തിലാണ് വെളിപ്പെടുന്നത്.
മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ അവരവരുടെ സാമ്രാജ്യങ്ങൾ പണിതു തുടങ്ങിയ കാലം. രണ്ടുപേരും തമ്മിൽ മത്സരബുദ്ധിയോടെ അഭിനയിക്കുന്ന സമയമാണിത് എന്നോർക്കണം. എന്നിട്ടും മോഹൻലാൽ പറഞ്ഞു; ‘ഇച്ചാക്കയുടെ മുഖത്തു നോക്കി ഈ ഡയലോഗു പറയാൻ എനിക്ക് പറ്റില്ല സാർ.....’
നമ്പർ 20മദ്രാസ് മെയിലിന്റെ മുപ്പതാം വർഷത്തിൽ വനിതയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സിനിമയുടെ പിന്നാമ്പുറക്കഥകൾ സംവിധായകൻ ജോഷി പങ്കുവയ്ക്കുന്നത്. അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം (സെപ്റ്റംബർ 1–15, 2020) വനിതയിൽ വായിക്കാം.