മകള്‍ അഹാനയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലുണ്ടായ ചര്‍ച്ചകളിൽ നിലപാട് വ്യക്തമാക്കി നടൻ കൃഷ്ണകുമാർ. തികച്ചും പോസിറ്റീവായിട്ടാണ് താൻ ഈ ചർച്ചകളെ സമീപിക്കുന്നതെന്ന് സ്വന്തം യൂ ട്യൂബ് ചാനലിലെ ‘കെ.കെ. തോട്സി’ല്‍ പങ്കുവച്ച വിഡിയോയിൽ അദ്ദേഹം പറയുന്നു. ‘ഒരു ബള്‍ബ് കത്താന്‍ പോസീറ്റിവും നെഗറ്റീവും വേണം. രണ്ടും ഒരു പോലെ എടുത്താമതി. കൊടുങ്കാറ്റുണ്ടാകുമ്പോള്‍ അത് മറികടന്ന് മുന്നോട്ടുപോകണം. അപ്പോഴാണ് കൂടുതല്‍ കരുത്ത് ലഭിക്കുക’.– താരം പറയുന്നു.
മക്കള്‍ ഓരോരുത്തര്‍ക്കും അവരുടേതായ രീതികളും അഭിപ്രായങ്ങളുമുണ്ടാവാം. വീട്ടില്‍ എല്ലാം വളരെ ലൈറ്റായിട്ടാണ് ഞങ്ങളെടുക്കാറുള്ളത്. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണല്ലോ. ഓരോ വ്യക്തിക്കും അഭിപ്രായമുണ്ട്. പക്ഷേ, ഒരാള്‍ പറയുമ്പോള്‍ മാത്രം വിവാദമാകുക. മറ്റുചിലര്‍ പറയുമ്പോള്‍ സ്വീകാര്യമാവുക എന്നത് ശരിയല്ലല്ലോ. നമുക്കെതിരെ എന്തും വരാം. കൊടുങ്കാറ്റ് വരുമ്പോൾ ഒഴിഞ്ഞ് മാറേണ്ട. അതിനെ നമ്മൾ അതിജീവിക്കണം. എല്ലാവരുടെ ജീവിതത്തില്‍ കല്ലേറുണ്ടാകും. റോസാ പുഷ്പങ്ങള്‍ മാത്രം പോരല്ലോ. ജീവിതം പഠിക്കാന്‍ അതും ആവശ്യമാണ്. മക്കള്‍ കൂടുതല്‍ കരുത്തുള്ളവരാകാന്‍ അത് സഹായിച്ചിട്ടുണ്ടാകാമെന്നും കൃഷ്ണകുമാര്‍ പറയുന്നു.
മക്കളുടെ പേരിട്ടത് ഭാര്യ സിന്ധുവാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. ‘ഹസീന, സുലു എന്നീ രണ്ട് അടുത്ത സുഹൃത്തുക്കൾ സിന്ധുവിനുണ്ട്. അവരുടെ മക്കളുടെ പേരുകൾ ‘അ’യിൽ ആണ് തുടങ്ങുന്നത്. ആദ്യത്തെ കുട്ടിക്ക് ‘അ’ കൂട്ടി പേരിടണമെന്നത് അവളുടെ നിർബന്ധമായിരുന്നു. അങ്ങനെ അഹാന എന്നു പേരിട്ടു.’–കൃഷ്ണകുമാർ പറഞ്ഞു.