Monday 21 February 2022 11:22 AM IST

‘എനിക്ക് ഒരു മോളുണ്ടായിരുന്നു, പത്തു മാസമേ ജീവിച്ചുള്ളൂ... ഇന്നും അവളുടെ മുഖം മനസ്സിൽ നീറ്റലാണ്...’: ലാലു അലക്സ് പറയുന്നു

Vijeesh Gopinath

Senior Sub Editor

lalu-alex

മലയാളത്തിന്റെ പ്രിയനടനാണ് ലാലു അലക്സ്. പതിറ്റാണ്ടുകളായി മലയാള സിനിമയോടൊപ്പം സഞ്ചരിക്കുന്ന അഭിനയ പ്രതിഭ. അടുത്തിടെ ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിലൂടെ ശക്തമായ ഒരു മടങ്ങിവരവാണ് അദ്ദേഹത്തിനു ലഭിച്ചത്. ഇപ്പോഴിതാ, ജീവിതം പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോൾ കു ടുംബം നൽകിയ പിന്തുണയെക്കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ് താരം.

‘‘മുഴുവൻ പിന്തുണയോടെ ഭാര്യ ബെറ്റി എനിക്കൊപ്പം നിന്നു. പലപ്പോഴും സിനിമയില്ലാതെയായിട്ടുണ്ട്. മലയാള സിനിമ എന്നോടു കുറച്ചു നാൾ വീട്ടിലിരിക്കാന്‍ പറയും.ഞാനത് അനുസരിക്കും. സിനിമയില്ലാതെ വീട്ടിൽ കുറേ നാളിരിക്കുന്നത് വലിയ വിഷമമുണ്ടാക്കുന്ന കാര്യമാണ്. അതിൽ വലിയ പ്രതിസന്ധിയുണ്ട്. അതിനെ മറികടക്കുന്നതിന്റെ ത്രില്ലും ഉണ്ട്. ത്രില്ലാണെന്ന് പറഞ്ഞതു വായിച്ച് സംവിധായകരും നിർമാതാക്കളും ഇനിയും എന്നെ കൂടുതൽ നാൾ വീട്ടിലിരുത്തരുത് കേട്ടോ, കുറച്ചു ദിവസമൊക്കെ ഇരിക്കാം.

പൂമെത്തയിലൂടെയുള്ള യാത്രയായിരുന്നില്ല എന്റേത്. ചുരുങ്ങി ജീവിച്ച ഒരുപാട് അനുഭവങ്ങളുണ്ട്. മൂത്ത മകന്റെ ബർത് ഡേ ഡിസംബർ 29, രണ്ടാമത്തെ മകന്റേത് 27. അത് രണ്ടായിട്ട് ആഘോഷിക്കാനുള്ള സാഹചര്യമില്ലാത്തതു കൊണ്ട് 28ന് ആഘോഷിച്ച വർഷങ്ങളും ഉണ്ടായിട്ടുണ്ട്.

ജീവിതത്തിലെ വേദനകളെക്കുറിച്ചോര്‍ത്താല്‍ സങ്കടം വരും. എനിക്ക് ഒരു മോളുണ്ടായിരുന്നു. പത്തു മാസമേ ജീവിച്ചുള്ളൂ. ഇന്നും അവളുടെ മുഖം മനസ്സിൽ നീറ്റലാണ്. ഉണ്ടായിരുന്നെങ്കിൽ അവൾക്കിപ്പോള്‍ മുപ്പതു വയസ്സായേനെ. പക്ഷേ, ആ ദുഃഖത്തെയും ഞാൻ മറികടന്നു. അനുഭവിച്ച വേദനകളെല്ലാം എനിക്ക് അനുഗ്രഹമായിക്കൊണ്ടിരിക്കുകയാണ്. താങ്ക് ഗോഡ്. കാരണവന്മാർ പറഞ്ഞു തന്നിട്ടുണ്ട്, ‘അത്തിപ്പഴത്തോളം അഹങ്കാരമുണ്ടെങ്കിൽ ആ ദിക്കിലെങ്ങും ഗുരുത്വം വിളഞ്ഞിടാ...’’.– ലാലു അലക്സ് പറയുന്നു.

അഭിമുഖത്തിന്റെ പൂർ‌ണരൂപം പുതിയ ലക്കം ‘വനിത’യിൽ (2022 ഫെബ്രുവരി 19– മാർ‌ച്ച് 4) വായിക്കാം.