Thursday 06 June 2024 02:38 PM IST : By സ്വന്തം ലേഖകൻ

‘ഈ സിനിമ വിജയിക്കുമെന്നും എന്റെ കുഞ്ഞ് വലുതാകുമെന്നും ആ നിമിഷം എനിക്ക് ഉറപ്പായി’: ഓർമകളുമായി മല്ലിക സുകുമാരൻ

prithviraj

ഗുരുവായൂർ അമ്പല നടയിൽ തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ പൃഥ്വിരാജ് ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിന്ന മുഹൂർത്തത്തെക്കുറിച്ച് മല്ലികാ സുകുമാരൻ ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുന്നു.

ഇരുപത്തി രണ്ടു വർഷം മുൻപുള്ള ആ ദിവസത്തെക്കുറിച്ച് മല്ലികാ സുകുമാരൻ ഒാർക്കുന്നത് ഇങ്ങനെയാണ്–

‘‘നന്ദനത്തിന്റെ ഷൂട്ടിങ്. ആദ്യ ദിനം. അമ്പതുവർഷത്തെ എന്റെ സിനിമാ ജീവിതമെടുത്താൽ ഒരിക്കലും മറക്കാനാവാത്ത മുഹൂർത്തങ്ങളിൽ ഒന്ന്.

വെക്കേഷനു വന്ന് അവിചാരതമായി രാജു നന്ദനത്തിലേക്ക് എത്തുന്നു. ഷൂട്ട് തുടങ്ങുന്ന ആദ്യ ദിവസം. ഫസ്റ്റ് ഷോട്ട്. ആക്ഷൻ എന്നു സംവിധായകൻ രഞ്ജിത്ത് പറഞ്ഞപ്പോൾ ആ രംഗം കാണാൻ ഒരാളായി ഞാനും നിന്നു.

രാജുവും രേവതിയും ഒരു ഫോട്ടോയ്ക്ക് മുന്നിൽ നിൽക്കുന്നു. അച്ഛന്റെ അനുഗ്രഹം വാങ്ങിക്ക് എന്ന് രേവതി പറയുന്നു. ആ ഫോട്ടോ സുകുവേട്ടന്റെതായിരുന്നു. സുകുവേട്ടനെ തൊഴുതാണ് രാജു അനുഗ്രഹം വാങ്ങിക്കുന്നത്.

എന്തൊരു രംഗമാണല്ലേ ? അവന്റെ ജീവിതത്തിലെ ആദ്യ സീൻ. അതും അച്ഛനെ തൊഴുതു തുടങ്ങുന്നു. എന്റെ മനസ് തൃപ്തിയായി. ഈ സിനിമ വിജയിക്കുമെന്നും എന്റെ കുഞ്ഞ് വലുതാകുമെന്നും ആ നിമിഷം എനിക്ക് ഉറപ്പായി.

സുകുവേട്ടന്റെ ചില വാക്കുകളാണ് ഇപ്പോഴും എനിക്ക് കരുത്ത് തന്നത്. ‘‘നമ്മുടെ മക്കളെ ചൂണ്ടി, ഇവരെ ആരാണ് വളർത്തിയതെന്ന് ആരും കുറ്റപ്പെടുത്തരുത്. മിടുക്കരാക്കണം. അവർ വളർന്നു കല്യാണം കഴിച്ചാൽ‌ അവർക്ക് അവരുടെതായ ജീവിതം ഉണ്ടാവും. അതിൽ കയറി ഇടപെടരുത്. അവരുടെ ജീവിതത്തിൽ തൂങ്ങാൻ നിൽക്കരുത്. നിനക്കുള്ളത് ഞാൻ ഉണ്ടാക്കിയിട്ടിട്ടുണ്ട്. തിരുവനന്തപുരത്തും ഊട്ടിയിലും എല്ലാം വീടുകളുണ്ടായിരുന്നു. അതിലൊന്നും മക്കളുടെ പേരല്ല,എന്റെ പേരാണ് ഉണ്ടായിരുന്നത്.’’ എന്തൊരു ദീർഘവീക്ഷണമുള്ള മനുഷ്യനായിരുന്നു അദ്ദേഹം. രാജു പറയാറുണ്ട് – അമ്മ സ്ട്രോങ്ങായിരുന്നെങ്കിൽ ഞങ്ങൾ ഈ നിലയിൽ ആവില്ലായിരുന്നു.