എട്ടു വർഷം മുൻപാണ്. കാൻസർ ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ പ്രശസ്തമായ ആശുപത്രിയിലായിരുന്നു മംമ്ത. തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായിക ആശുപത്രിയിലാകെ കാഴ്ചവസ്തു ആയിരുന്നു. ഇതിനിടെ ട്രാൻസ്പ്ലാന്റിന്റെ ഭാഗമായി തുടയിൽ ചെറിയൊരു ശസ്ത്രക്രിയക്കായി മംമ്തയെ ഓപ്പറഷൻ തിയറ്ററിലെത്തിച്ചു. ചെറുപ്പക്കാരായ മൂന്നു ഡോക്ടർമാരും ഒരു നഴ്സും. തുട ഭാഗത്തെ വസ്ത്രം മാത്രം മാറ്റി നടത്താവുന്ന ശസ്ത്രക്രിയയാണെങ്കിലും അവർ മംമ്തയെ പൂർണ നഗ്നയാക്കി.
‘‘അവരുടെ ഉദ്ദേശ്യം തെറ്റാണെന്ന് എന്റെ മനസ്സ് തിരിച്ചറിയുന്നുണ്ടായിരുന്നു. പരസ്പരമുള്ള നോട്ടവും സംഭാഷണങ്ങളും വല്ലാതെ അസ്വസ്ഥയാക്കി.’’ മംമ്ത ഓര്‍ക്കുന്നു. ‘‘പക്ഷേ, അനസ്തേഷ്യയുടെ തളര്‍ച്ചയില്‍ ഒന്നും പ്രതികരിക്കാൻ കഴിയുന്നില്ല. ആ ഘട്ടത്തിൽ അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ കഴിയില്ല. കാൻസർ ബാധിച്ചു ജീവിതത്തിലേക്ക് തിരിച്ചുവരാൻ പൊരുതുന്ന ഒരു പെണ്ണിന് ആ സംഭവം ഏൽപ്പിച്ച ആഘാതം എത്ര വലുതായിരിക്കും?
പിന്നീട് ഇക്കാര്യം ചോദിച്ചെങ്കിലും അത് ശസ്ത്രക്രിയയുടെ ഭാഗമാണെന്നു പറഞ്ഞ് അവർ നിസ്സാരവൽക്കരിച്ചു. പക്ഷേ, എനിക്ക് ഉറപ്പുണ്ട്, അവരുടെ സ്പർശനം ശരിയായ തരത്തിൽ ആയിരുന്നില്ല. തനിക്കു നേരേ ദുഷ്ടലാക്കോടെ ഒരു കണ്ണു നീണ്ടു വരുന്നുണ്ടെങ്കിൽ അത് ആദ്യം മനസ്സിലാകുന്നത് പെണ്ണിനാണ്. ദൈവം സ്ത്രീകൾക്കു നല്‍കിയ ഏറ്റവും വലിയ വരദാനമാണത്.’’- മംമ്ത പറയുന്നു.