പ്രിയപ്പെട്ട ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാൻ രാജസ്ഥാനിലെ ഷൂട്ടിങ് തിരക്കുകൾക്ക് ഇടവേള നൽകി തൃശൂരിലേക്ക് പറന്നെത്തി മോഹൻലാൽ.
ഇരിങ്ങാലക്കുടയിലെ വീട്ടിലാണ് ഇന്നസന്റിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മോഹൻലാൽ എത്തിയത്.
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട ടൗൺ ഹാളിലെയും പൊതുദർശനത്തിന് ശേഷമാണ് ഇന്നസെന്റിന്റെ ഭൗതിക ശരീരം ഇരിങ്ങാലക്കുടയിലെ വീട്ടിൽ എത്തിച്ചത്.
‘എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ് ... ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും...’. – ഇന്നസെന്റിന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് മോഹൻലാൽ നേരത്തെ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.