ഇന്നലത്തെ ദിവസം സംവിധായകൻ എന്ന നിലയിലും അച്ഛൻ എന്ന നിലയിലും പ്രിയദർശനെ സംബന്ധിച്ച് ഇരട്ടിമധുരമുള്ളതായി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ദേശീയ പുരസ്കാരം ഉപരാഷ്ട്രപതിയുടെ കയ്യിൽ നിന്നു പ്രിയദർശൻ ഏറ്റുവാങ്ങിയപ്പോൾ അതേ ചിത്രത്തിലെ സ്പെഷൽ എഫക്ട്സിന് മകൻ സിദ്ധാർഥും പുരസ്കാരം ഏറ്റു വാങ്ങി.
പ്രിയൻ സംവിധാനം ചെയ്ത ‘മരക്കാർ: അറബിക്കടലിന്റെ സിംഹ’ത്തിനാണ് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം. മരക്കാറിന്റെ സംവിധായകനായ പ്രിയദർശനും നിർമാതാവ് ആന്റണി പെരുമ്പാവൂരുമാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വീകരിച്ചത്. ഒരേ സിനിമയ്ക്ക് അച്ഛനും മകനും പുരസ്കാരം നേടുകയെന്ന അപൂർവത മറ്റുള്ള അവാർഡ് ജേതാക്കൾക്കും കൗതുകകരമായി.