ബോളിവുഡിന്റെ പ്രിയതാരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമ മേഖലയില്‍ താന്‍ വളരെ വലിയ അവഗണന അനുഭവിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
സംവിധായകന്റെയോ നായകന്റെയോ പെണ്‍സുഹൃത്തുക്കള്‍ക്കു വേണ്ടി പലപ്പോഴും അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രിയങ്ക പറയുന്നത്. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
‘നീ ഒരു നടിയാണ്. നടികളെയേ മാറ്റാന്‍ പറ്റൂ’ കരിയറിന്റെ തുടക്കത്തില്‍ ഒരു നിര്‍മാതാവില്‍ നിന്നു കേട്ട വാക്കുകളിങ്ങനെയാണെന്ന് പ്രിയങ്ക.
‘‘അഭിനയജീവിതത്തിന്റെ തുടക്കകാലത്ത് എനിക്കു പറഞ്ഞുവച്ച വേഷങ്ങള്‍ മറ്റു പലര്‍ക്കും നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞാണ് എന്റെ വേഷം മറ്റൊരാള്‍ക്ക് കൊടുത്തത് ഞാനറിഞ്ഞത്. മറ്റൊരിക്കല്‍ വാര്‍ത്തയിലൂടെയും. ആ സങ്കടം മുഴുവന്‍ അച്ഛന്റെ തോളില്‍ വീണ് കരഞ്ഞു തീര്‍ക്കുകയായിരുന്നു. സാഹചര്യങ്ങളുടെ ഇരയാകരുതെന്ന് ഞാൻ അപ്പോള്‍ തന്നെ തീരുമാനിച്ചിരുന്നു. ഞാന്‍ ശക്തയാണ്, ധീരയാണ്. കരുത്തുള്ള ഒരു പെണ്‍കുട്ടിയായാണ് എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയിരിക്കുന്നത്. പക്ഷേ, അതിന്റെയര്‍ഥം എന്റെ വികാരങ്ങള്‍ ഒരിക്കലും മുറിപ്പെട്ടിട്ടില്ല എന്നല്ല. അത്തരം വികാരങ്ങളെ പൊതുവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ തയാറായില്ല എന്നുമാത്രം. ചിലര്‍ അധികാരങ്ങള്‍ ദുരുപയോഗപ്പെടുത്തിയതിന്റെ പേരില്‍ കരാറായ ചിത്രങ്ങളില്‍ നിന്നുവരെ തുടക്കകാലത്ത് ഞാന്‍ പുറത്തായി. ചിലരുടെ പെണ്‍സുഹൃത്തുക്കള്‍ക്കുവേണ്ടിയുള്ള ശുപാര്‍ശകളുടെ പേരിലായിരുന്നു അതൊക്കെ. ശക്തനായ ഒരു പുരുഷന്റെ വധുവോ അടുപ്പക്കാരിയോ ആകാത്തതു കൊണ്ട് പലപ്പോഴും പല ചിത്രങ്ങളില്‍ നിന്നും അവസാന നിമിഷം ഞാന്‍ പുറത്തായി. സംവിധായകന്റെയോ നായകന്റെയോ പെണ്‍സുഹൃത്തുക്കള്‍ക്കും കാമുകിമാര്‍ക്കും വേണ്ടി എന്റെ വേഷങ്ങള്‍ പലപ്പോഴും നഷ്ടപ്പെട്ടു’’.- പ്രിയങ്ക തുറന്നടിച്ചു.