Saturday 23 March 2024 10:24 AM IST : By സ്വന്തം ലേഖകൻ

‘എല്ലാ പിന്തുണയുമായി ഞാനും കൂടെയുണ്ട്’: ആർഎൽവി രാമകൃഷ്ണനു പിന്തുണയുമായി, അനുഭവം വിവരിച്ച് മിയ

miya

എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ഏവരും മാതൃകയാക്കേണ്ട ഒരു കലാകാരനാണ് ആർഎൽവി രാമകൃഷ്ണനെന്നും അങ്ങനെയുള്ള ഒരു മനുഷ്യൻ ഇതുപോലെയുള്ള അധിക്ഷേപം നേരിടാൻ പാടില്ലെന്നും നടി മിയ ജോർജ്. ആർഎൽവി രാമകൃഷ്ണനെതിരായുള്ള നർത്തകി കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശം ചർച്ചയാകവേയാണ്, രാമകൃഷ്ണനു പിന്തുണയുമായി താരം രംഗത്തെത്തിയത്.

രാമകൃഷ്ണനുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ഒരു നല്ല അനുഭവം വിവരിച്ചാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ മിയ സംസാരിക്കുന്നത്.

വർഷങ്ങൾക്കു മുമ്പ് താൻ പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്ത് പാലായിൽ കോട്ടയം ജില്ലാ കലോത്സവം നടക്കുമ്പോൾ മോഹിനിയാട്ടം മത്സരത്തിനിടെയുണ്ടായ ഒരു സംഭവമാണ് മിയ പറയുന്നത്.

‘മോഹിനിയാട്ട മത്സരത്തിന് ഒന്നാമതായി ഞാൻ സ്റ്റേജിൽ കയറി കളിച്ചു. എട്ട് എട്ടരയായപ്പോഴേക്കും പാട്ടു നിന്നു പോയി. പക്ഷേ പാട്ട് ഇല്ലാതെ ഞാനത് പൂർത്തിയാക്കി. സാങ്കേതിക തകരാറു മൂലമോ കർട്ടൺ താഴെ വീണുപോകുകയോ ചെയ്താണ് പ്രകടനം നിർത്തേണ്ടി വന്നതെങ്കിൽ ആ കുട്ടിക്കു വീണ്ടും അവസരം കൊടുക്കണമെന്നൊരു നിയമമുണ്ട്. എന്റെ മമ്മി അധികൃതരോടു സംസാരിച്ചു. അങ്ങനെ വീണ്ടും കളിക്കാനുള്ള അവസരം കിട്ടി.

ഇനിയും അഞ്ചാറ് പേർ മത്സരത്തിനുണ്ടായിരുന്നു. അങ്ങനെ ഗ്രീൻ റൂമിൽ പോയി വിശ്രമിക്കുന്നതിനിടെ രാമകൃഷ്ണൻ സാറിനെ കണ്ടു. രാമകൃഷ്ണൻ സർ എനിക്കൊപ്പം മത്സരിക്കുന്ന ഒരു കുട്ടിയെ ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു. എന്നോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ‘മോള് വിശ്രമിക്ക്, വെള്ളം വേണോ എന്നു ചോദിച്ചു. സമാധാനമായി ടെൻഷൻ ഒന്നും ഇല്ലാതെ പോയി മത്സരിക്കൂ’ എന്നു പറഞ്ഞ് എനിക്കു വേണ്ട എല്ലാ പിന്തുണയും തന്ന് സ്റ്റേജിലേക്ക് കയറ്റിവിട്ട ആളാണ് അദ്ദേഹം. അങ്ങനെയാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്.

അപ്പോൾ പേരൊന്നും അറിയില്ലായിരുന്നു. കലാഭവൻ മണിയുടെ സഹോദരനാണെന്ന് ആരൊക്കെയോ പറയുന്നതു കേട്ടു. പിന്നീട് മത്സരത്തിന്റെ ഫലം വന്നപ്പോൾ എനിക്കു ഒന്നാം സമ്മാനം കിട്ടി.

ആ സമയത്ത് സാറിന്റെ കുട്ടിക്കെതിരെ മത്സരിക്കാനുള്ള ആളായിട്ടു പോലും എന്നെ സഹായിക്കാൻ ഒരു മടിയും കാണിക്കാത്ത ആളാണ് രാമകൃഷ്ണൻ സർ. ആ കുട്ടിക്കു കഴിക്കാൻ വച്ചിരുന്ന ഓറഞ്ചുപോലും എനിക്കു കഴിക്കാൻ തന്നു.

ഈ സംഭവം എന്നെയും കുറേ കാര്യങ്ങൾ പഠിപ്പിച്ചു. ഒരു കലാപ്രകടനത്തിന് ഒരാൾ നിൽക്കുമ്പോൾ അയാളെ പിന്തുണയ്ക്കുകയാണ് നമ്മൾ എല്ലാവരും ചെയ്യേണ്ടത്. അത് എതിരെ മത്സരിക്കുന്ന ഒരാളാണെങ്കിൽപോലും സ്നേഹത്തോടെ ഇടപെടുക എന്ന പാഠമാണ് ഞാൻ അവിടെ പഠിച്ചത്. അങ്ങനെയുള്ള ഒരു മനുഷ്യൻ ഇതുപോലെയുള്ള അധിക്ഷേപം നേരിടാൻ പാടില്ല. എല്ലാ പിന്തുണയുമായി ഞാനും കൂടെയുണ്ട്’. –മിയ പറഞ്ഞു.