പ്രശസ്ത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. 85 വയസ്സായിരുന്നു. കൊല്‍ക്കത്ത ബെല്‍വ്യൂ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടര്‍ന്ന് ഒക്ടോബര്‍ ആറിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാാണ്. കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. കൊല്‍ക്കത്ത ബെല്‍വ്യൂ ആശുപത്രിയിലായിരുന്നു അന്ത്യം
ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകൻ സത്യജിത്ത് റായിയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച സൗമിത്ര ചാറ്റര്‍ജി, ബംഗാളി സിനിമ കണ്ട എക്കാലത്തെയും മികച്ച കലാകാരനായിരുന്നു. 1959ല്‍ പുറത്തിറങ്ങിയ അപുര്‍ സന്‍സാറിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തിയ സൗമിത്ര ചാറ്റജി, സത്യജിത് റേക്കൊപ്പം 15 സിനിമകളില്‍ പ്രവര്‍ത്തിച്ചു. അപ്പു ട്രളജിയിലെ അപുർ സൻസാർ ആയിരുന്നു ഇരുവരും ഒന്നിച്ച് ആദ്യ സിനിമ. മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ, അസിത് സെന്‍, അജോയ് കര്‍, ഗൗതം ഘോഷ്, അപമ്മാ സെൻ, ഋതുപര്‍ണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും സൗമിത്ര ചാറ്റര്‍ജി അഭിനയിച്ചു.
പത്മഭൂഷണും, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം ആദരിച്ച സൗമിത്ര ചാറ്റര്‍ജിക്ക് ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്. ദീപ ചാറ്റര്‍ജിയാണ് ഭാര്യ. മക്കള്‍ പൗലോമി ബോസ്, സൗഗത ചാറ്റര്‍ജി.
മോഹൻലാലും അമിതാഭ് ബച്ചനും അടക്കമുള്ള താരങ്ങൾ അദ്ദേഹത്തിന്റെ നഷ്ടത്തിൽ അനുശോചനം രേഖപെടുത്തിയിട്ടുണ്ട്.