അച്ഛന്റെ ഓര്‍മ ദിനത്തിൽ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സുപ്രിയ മേനോൻ. അച്ഛൻ മരിച്ചെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താന്‍ ഏറ്റവും കൂടുതൽ കണ്ണുനീരൊഴുക്കിയ വർഷമാണ് കടന്നുപോയതെന്നും സുപ്രിയ മേനോൻ കുറിക്കുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സുപ്രിയ കുറിപ്പ് പങ്കുവച്ചത്.
സുപ്രിയ പങ്കുവച്ച കുറിപ്പ് വായിക്കാം;
അച്ഛൻ ഞങ്ങളെ വിട്ടുപോയിട്ട് ഒരു വർഷം പിന്നിടുന്നു. ഞാൻ ഏറ്റവും കൂടുതൽ കണ്ണുനീരൊഴുക്കിയ വർഷമാണ് കടന്നുപോയത്. എന്റെ ഫോണിലെ സ്പീഡ് ഡയൽ ലിസ്റ്റിലെ ആദ്യത്തെ നമ്പറായ അച്ഛന്റെ നമ്പർ ഡയൽ ചെയ്യുന്ന ശീലം ഇതുവരെ നിർത്താനെനിക്ക് പറ്റിയിട്ടില്ല.
എന്റെ ഫോണിലെ ചിത്രങ്ങളും വിഡിയോകളും സ്ക്രോൾ ചെയ്ത് അച്ഛനുമൊന്നിച്ചുള്ള നല്ല നിമിഷങ്ങളും ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങളും തിരയുന്ന ശീലവും ഉപേക്ഷിക്കാൻ കഴിയുന്നില്ല. ഇക്കഴിഞ്ഞ വർഷത്തിൽ കൂടുതൽ ദിവസവും സംഭവിച്ചു കഴിഞ്ഞത് വിശ്വസിക്കാൻ കഴിയാതെ ആരോടെക്കെയോ ഉള്ള ദേഷ്യത്തിൽ കഴിച്ചു കൂട്ടുകയായിരുന്നു.
എന്തുകൊണ്ടാണ് എനിക്കിങ്ങനെ സംഭവിച്ചത്? എന്തുകൊണ്ട് എന്റെ അച്ഛൻ, എന്തുകൊണ്ട് അതിനു പകരം മറ്റാരെങ്കിലുമായില്ല? അച്ഛന്റെ ശബ്ദം കേൾക്കുകയോ ആലിംഗനത്തിന്റെ ഊഷ്മളത അനുഭവിക്കുകയോ ചെയ്തിട്ട് ഒരു വർഷമായിരിക്കുന്നു. നമ്മൾ പരസ്പരം സംസാരിക്കുകയോ കാണുകയോ ചെയ്യാത്ത ഏറ്റവും ദൈർഘ്യമേറിയ സമയമാണിത്.
ഈ ഒരു വർഷത്തിൽ അച്ഛനെക്കുറിച്ച് പറയാതെയോ ചിന്തിക്കാതെയോ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. എല്ലാ രാത്രികളിലും അച്ഛൻ എന്റെ സ്വപ്നങ്ങളിൽ വരുമെന്നും നമ്മൾ ഒരുമിച്ചിരിക്കുമെന്നും പ്രതീക്ഷിച്ച ഒരു വർഷം. ഞാൻ ശരിക്കും തനിച്ചായിപ്പോയെന്നും അച്ഛനെപ്പോലെ ആർക്കും എന്നെ പിന്തുണയ്ക്കാൻ കഴിയില്ലെന്നും മനസ്സില്ലാമനസ്സോടെ അംഗീകരിച്ച ഒരു വർഷം.
എല്ലാവരും അവരവരുടെ ജീവിതത്തിന്റെ തിരക്കുകളില്‍ മുഴുകുമ്പോൾ എന്റെയും എന്റെ അമ്മയുടെയും ജീവിതം ഇനിയൊരിക്കലും മാറ്റാനാവാത്ത വിധം മാറിമറിഞ്ഞു. അച്ഛാ, എന്റെയും അമ്മയുടെയും ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഒരു വർഷമാണ് കടന്നുപോയത്. മുന്നോട്ടുള്ള പാതയിൽ അച്ഛൻ ഒപ്പമില്ലെന്നുള്ള ഓർമ പോലും ഭയാനകമാണ്.
പക്ഷേ, ഒരു കാര്യത്തിൽ എനിക്കുറപ്പുണ്ട്, അച്ഛനെ രക്തം എന്റെ സിരകളിൽ ഓടുന്നതുകൊണ്ട് ഏതു പ്രതിസന്ധിയെയും നേരിടാൻ എനിക്ക് കഴിമെന്നും അച്ഛൻ തെളിച്ചു തന്നതാണെന്നും ആ വഴിയിലൂടെയാണ് മുന്നോട്ടുള്ള പ്രയാണമെന്നും ഉറപ്പാണ്. ഈ വർഷം അച്ഛനെ ഞങ്ങൾ വല്ലാതെ മിസ് ചെയ്യുകയും ഒരുപാട് സ്നേഹിക്കുകയും ചെയ്തു. എന്ന് എന്റെ അച്ഛന്റെ സ്വന്തം മകൾ.