തമിഴ് നടന്‍ ഡാനിയല്‍ ബാലാജി(48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം. നെഞ്ചുവേദന അനുഭവപ്പെട്ടതോടെ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തമിഴ് സിനിമാ ലോകത്തേയും ആരാധകരേയും ഞെട്ടിച്ചാണ് ഡാനിയല്‍ ബാലാജിയുടെ മരണ വാര്‍ത്ത എത്തുന്നത്. ടെലിവിഷനിലൂടെയാണ് ബാലാജി ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. റിലീസ് ചെയ്തിട്ടില്ലാത്ത കമല്‍ഹാസന്റെ ഹിസ്റ്റോറിക്കല്‍ ഡ്രാമ മരുതനായകത്തിന്റെ പ്രൊഡക്ഷന്‍ മാനേജറായിട്ടായിരുന്നു ഡാനിയല്‍ ബാലാജിയുടെ സിനിമാ രംഗത്തേക്കുള്ള വരവ്. 2006ല്‍ പുറത്തിറങ്ങിയ വേട്ടയാട് വിളയാടില്‍ ശ്രദ്ധേയമായ വേഷം ലഭിച്ചു.
2018 ലെ വട ചെന്നൈ, 2017 ല്‍ റിലീസ് ചെയ്ത മായവന്‍, കമൽഹാസന്റെ വേട്ടയാട് വിളയാട്, സൂര്യയുടെ കാക്ക കാക്ക എന്നിവയും ഡാനിയല്‍ ബാലാജിയുടെ പ്രധാന ചിത്രങ്ങളാണ്. മലയാളം, തെലുങ്ക്, കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മമ്മുട്ടി നായകനായ ബ്ലാക്ക് എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് ബാലാജി ആദ്യമായി എത്തുന്നത്. പിന്നീട് മോഹന്‍ലാലിന്റെ ഭഗവാനിലും മമ്മുട്ടിയുടെ ഡാഡി കൂളിലും അഭിനയിച്ചു.