Wednesday 24 November 2021 02:43 PM IST : By സ്വന്തം ലേഖകൻ

അപൂര്‍വങ്ങളായ ഒട്ടേറെ കേസുകൾ, ത്രില്ലടിപ്പിക്കുന്ന അന്വേഷണ വഴികള്‍ പങ്കുവച്ച് റിട്ട. എസ്‌ഐ മോഹനന്‍; ‘ട്രൂ ക്രൈം’ കൂടെ ഒടിടിയില്‍

mohanan-truecrime

മികച്ച കുറ്റന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് നാലുവട്ടം ബാഡ്ജ് ഓഫ് ഓണര്‍ നേടിയ സംസ്ഥാനത്തെ ഏക പൊലീസ് ഉദ്യോഗസ്ഥനാണ് റിട്ടയേര്‍ഡ് ക്രൈംബ്രാഞ്ച് എസ്ഐ സി. മോഹനന്‍. അദ്ദേഹത്തിന്റെ ത്രില്ലടിപ്പിക്കുന്ന അന്വേഷണ വഴികള്‍ മലയാളം ഒടിടി പ്ലാറ്റ്ഫോമായ കൂടെയിലൂടെ (www.koode.in) പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ഡോക്യു ഫിക്ഷന്‍ രീതിയില്‍ ചിത്രീകരിച്ച ‘ട്രൂ ക്രൈം’ ഒടിടിയിലൂടെ കാണാം. 

അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ഒട്ടേറെ കേസുകൾ തെളിയിച്ച മികച്ച സര്‍വീസ് കാലഘട്ടം സി. മോഹനനുണ്ട്. 1981ല്‍ സര്‍വീസില്‍ എത്തുകയും 2017ല്‍ വിരമിക്കുന്നതു വരെയുള്ള 36 വര്‍ഷം കുറ്റാന്വേഷണ രംഗത്തായിരുന്നു അദ്ദേഹം. വര്‍ക്കല സലിം വധക്കേസ്, അട്ടകുളങ്ങര കബീര്‍ വധക്കേസ്, ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് എന്നിവ അദ്ദേഹത്തിന്റെ അന്വേഷണ മികവിന് ഉദാഹരണങ്ങളാണ്.

കുറ്റാന്വേഷണത്തിലെ സമഗ്രതയ്ക്ക് 2011 ല്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡല്‍ സി മോഹനന് ലഭിച്ചു. കേരളാ പൊലീസിന്റെ നാല് ബാഡ്ജ് ഓഫ് ഓണറുകളും മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ഇരുന്നൂറോളം റിവാര്‍ഡുകളും ക്യാഷ് അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ശ്രദ്ധേയമായ പല കേസുകളെ കുറിച്ചും പറയുന്ന ‘ട്രൂ ക്രൈം’ പരിപാടിയിൽ കോളിയൂര്‍ കൊലപാതകമുള്‍പ്പെടെ പങ്കുവയ്ക്കുന്നു. സ്റ്റുഡിയോ മോജോയാണ് പരിപാടി നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ജു എം എസാണ് സംവിധായിക. ചന്ദ്രന്‍ ആര്യനാട് ഛായാഗ്രഹണവും അക്ഷയ് ഗോപാല്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.  

Tags:
  • Movies