മലയാളിയുടെ ചലച്ചിത്ര ഗൃഹാതുരതകളിൽ പ്രണയത്തിന്റെ നോവും നൊമ്പരവും പടർത്തുന്ന ദൃശ്യ കാവ്യമാണ് ‘തൂവാനത്തുമ്പികൾ’. ത്രികോണ പ്രണയവും പ്രണയ നഷ്ടവും അതിന്റെ തീവ്രതയില്‍ വരച്ചിട്ട ‘പത്മരാജൻ മാജിക്’. ജയകൃഷ്ണനും ക്ലാരയും അവരുടെ പ്രണയ – രതി ഭാവനകളും അതിൽ കുരുങ്ങിപ്പോകുന്ന രാധയുടെ വിശുദ്ധ പ്രണയവുമൊക്കെച്ചേർന്നപ്പോൾ പ്രേക്ഷകർ ‘തൂവാനത്തുമ്പി’കളെ ഇപ്പോഴും ഹൃദയത്തിൽ പേറി നടക്കുന്നു. കാലമെത്ര കഴിഞ്ഞാലും തലമുറകൾ മാറി വന്നാലും ക്ലാരയും ജയകൃഷ്ണനും അവരുടെ പ്രണയത്തിന് നനവിന്റെ തിരശ്ശീല കെട്ടുന്ന മഴയുമൊക്കെ കാണികളെ തങ്ങളിലേക്കു ചേർത്തു നിർത്തിക്കൊണ്ടേയിരിക്കും.
എന്നാൽ, ജയകൃഷ്ണൻ ഒരു സങ്കൽപ്പമല്ല, രാധയും. തന്റെ നിത്യഹരിത കഥാപാത്രങ്ങളെ പത്മരാജനിലെ എഴുത്തുകാരനും തിരക്കഥാകൃത്തും കണ്ടെത്തിയത് സ്വന്തം സുഹൃത്തിൽ നിന്നും ഭാര്യയിൽ നിന്നുമാണ്. മുൻപ് പല അഭിമുഖങ്ങളിലും അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. എഴുത്തുകാരനും, സഹൃദയനും, മുൻ ആകാശവാണി ജീവനക്കാരനുമൊക്കെയായ, തൃശൂരിലെ അഡ്വ. ഉണ്ണിമേനോനാണ് മലയാളി കണ്ട മണ്ണാറത്തൊടി ജയകൃഷ്ണന്‍. രാധയായത് അദ്ദേഹത്തിന്റെ ഭാര്യ ഉഷയും.
യൗവനത്തിന്റെ കടൽയാത്രയിൽ സമ്പാദ്യവും ജീവിതവും ആഘോഷിച്ചു തീർത്ത പെരുവല്ലൂർ ഉണ്ണി മേനോൻ, ഒടുങ്ങാത്ത പുത്രദുഖത്തിന്റെ നൊമ്പരവും പേറി, ഭാര്യയോടൊപ്പം ഇപ്പോഴും തൃശൂരിൽ ജീവിക്കുന്നു, ഒരു കൊച്ചുവീട്ടിൽ. ആളും ആരവവും ആർഭാടവും ഇല്ലാതെ, ഒരു വാർധക്യം...
അമ്മയെ ബലാൽസംഗം ചെയ്ത മകൻ പിടിയിൽ! പരാതി നൽകിയത് അച്ഛൻ, ലജ്ജിച്ച് തലതാഴ്‍ത്തി കേരളം
മരണമില്ലാത്ത മാലാഖയായി ലിനി! നഴ്സുമാര്‍ക്ക് ആദരമര്‍പ്പിച്ച് ‘ഐ ആം എ നഴ്സ്’ ശ്രദ്ധേയമാകുന്നു: വിഡിയോ
ജീവിതത്തിന്റെ നിറഭേദങ്ങളിലേക്കു കാലെടുത്തു കുത്തവേ, ഉണ്ണിയേട്ടന്റെ രണ്ടാൺമക്കളും മരണത്തെ പുണർന്നു. മൂത്തയാൾ സാഹിത്യത്തിലും രണ്ടാമൻ രസതന്ത്രത്തിലും ബിരുദാനന്തര ബിരുദക്കാരായിരുന്നു. പക്ഷേ, ഒരു മാസത്തിന്റെ ഇടവേളയിൽ, ഒരു പനിക്കത്തലിന്റെ തിളപ്പിനൊടുവിൽ അവർ മരണത്തിലേക്കിറങ്ങിപ്പോയി... ഉണ്ണിയേട്ടൻ തളർന്നു, ഒറ്റയായി... അക്കഥ പറയവേ, ആ വൃദ്ധസ്വരം വിറച്ചു. കുറച്ചു നേരത്തെ നിശബ്ദത. പെട്ടെന്നു തന്നെ ആ വിഷയം മാറ്റാനെന്നോണം അദ്ദേഹം ‘തൂവാനത്തുമ്പി’കളെക്കുറിച്ചു പറഞ്ഞു തുടങ്ങി.
![u4 u4](https://img.vanitha.in/content/dam/vanitha/celluloid/movies/images/2019/june/2/u4.jpg)
മണ്ണാറത്തൊടി ജയകൃഷ്ണൻ ഉണ്ണിമേനോനാണെന്ന കഥ ഇതിനോടകം പല തവണ മലയാളി വായിച്ചു, കേട്ടു. ഉണ്ണിയേട്ടൻ എന്ന ഉണ്ണിമേനോൻ തന്നെ ഇത് പലതവണ പറയുകയും എഴുതുകയും ചെയ്തിട്ടുമുണ്ട്. അപ്പോഴും പലരും സംശയത്തിന്റെ ചോദ്യങ്ങൾ നീട്ടി, ‘ഏയ് അതൊന്നുമാകില്ല, യഥാർത്ഥ ജീവിതത്തിൽ ഒരാൾക്കിങ്ങനെയൊക്കെ ആകാനൊക്കുമോ...?’.
ആ ചോദ്യത്തിന്റെ മറുപടിയെന്നോണം, പ്രായാധിക്യത്തിന്റെ തളർച്ചകളെ വകഞ്ഞു മാറ്റി, ഓർമകളുടെ ചെപ്പ് ഉണ്ണിയേട്ടൻ ഒരിക്കൽ കൂടി തുറന്നു.
![u-1 u-1](https://img.vanitha.in/content/dam/vanitha/celluloid/movies/images/2019/june/2/u-1.jpg)
‘‘തൂവാനത്തുമ്പികൾ പത്മരാജന്റെ കലാപരമായ സൃഷ്ടിയാണ്. യാഥാർത്ഥ്യവും സങ്കൽപ്പവും ചേർന്നതാണല്ലോ കല. വെറും വാസ്തവം മാത്രം പറഞ്ഞാൽ ആർക്കും രസിക്കില്ല. അതിൽ കലയില്ല. അതിനാൽ കുറച്ച് ഭാവനയും കൂടി ചേർത്താണ് പത്മരാജൻ തൂവാനത്തുമ്പികൾ എഴുതിയത്’’.– ഓർമ്മകളിലേക്കുള്ള വാതിലുകൾ ഉണ്ണിയേട്ടൻ ഓരോന്നായി തുറന്നിട്ടു.
സാഹിത്യം ചേർത്ത ബന്ധം
![u2 u2](https://img.vanitha.in/content/dam/vanitha/celluloid/movies/images/2019/june/2/u2.jpg)
പത്മരാജൻ തൃശൂരുള്ളപ്പോളാണ് ഞങ്ങൾ അടുക്കുന്നത്. അതിനു കാരണം സാഹിത്യമാണ്. ഞാൻ സജീവമായി കഥകളെഴുതിയിരുന്ന കാലമാണ്. പത്മരാജനും എഴുതിത്തുടങ്ങിയിരുന്നു. അപ്പോഴേക്കും ഞങ്ങൾ രണ്ടാളും, പിന്നീട് ഞങ്ങളുടെ ഭാര്യമാരായി മാറിയ പെൺകുട്ടികളുമായി പ്രണയത്തിലായിരുന്നു. അതും ഞങ്ങളുടെ ബന്ധം കൂടുതൽ ഉറപ്പിച്ചു. അതുകൊണ്ടു തന്നെ, എന്റെ ജീവിതവും അതിലെ സംഭവങ്ങളുമൊക്കെ പത്മരാജനും പത്മരാജന്റെ കാര്യങ്ങൾ എനിക്കും നന്നായി അറിയാം.
ഉദകപ്പോളയും തൂവാനത്തുമ്പിയും
പിന്നീട് കുറച്ചുകാലം ഞാൻ ദുബായിലായിരുന്നു. അക്കാലത്ത് പത്മരാജൻ എനിക്കൊരു കത്തെഴുതി. ‘ഞാൻ ഉദകപ്പോള എന്നൊരു നോവലെഴുതി. മലയാള നാടിൽ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. വായിക്കണം. അതിൽ നമ്മളൊക്കെയുണ്ട്’ എന്നായിരുന്നു ഉള്ളടക്കം. പക്ഷേ, വായിക്കാൻ പറ്റിയില്ല. പിന്നീട് ആ നോവൽ ‘തൂവാനത്തുമ്പികൾ’ എന്ന സിനിമയായി വരുന്നു എന്നറിഞ്ഞു. ആ സമയത്ത് ഉണ്ണി മേനോനാണ് ജയകൃഷ്ണൻ എന്ന കഥാപാത്രമെന്ന തരത്തിൽ ചില വാർത്തകളൊക്കെ വന്നു. അതോടെ പലരും സത്യമാണോ എന്നൊക്കെ തിരക്കിത്തുടങ്ങി. സിനിമ വന്നപ്പോൾ ഞാൻ കണ്ടു. എന്റെ പല സ്വഭാവ സവിശേഷതകളും അതിൽ വളരെ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. 90 ശതമാനം ആ കഥാപാത്രത്തിന്റെ പ്രകൃതം എന്റെതാണ്. പടം കണ്ട് കോരിത്തരിച്ചു എന്നതാണ് സത്യം. സിനിമയിലെ പല കാര്യങ്ങളും എന്റെ വീട്ടിൽ നടന്നതും കൂട്ടുകാർക്കിടയിൽ സംഭവിച്ചതുമൊക്കെ പൊടിപ്പും തൊങ്ങലും വച്ച് അതിമനോഹരമായി സൃഷ്ടിച്ചതാണ്. പത്മരാജനിൽ നിന്ന് കഥാപാത്രത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി മോഹൻലാൽ അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. അതേ പോലെ, ബാബു നമ്പൂതിരി അവതരിപ്പിച്ച തങ്ങൾ എന്ന കഥാപാത്രത്തെ ഇവിടെ ലോഡ്ജുകളിലൊക്കെ സാധാരണ കാണാറുണ്ട്.
![u-5 u-5](https://img.vanitha.in/content/dam/vanitha/celluloid/movies/images/2019/june/2/u-5.jpg)
ക്ലാര മാത്രം സങ്കൽപ്പം
അതിലെ പാർവതി അവതരിപ്പിച്ച രാധ എന്ന കഥാപാത്രം എന്റെ ഭാര്യ തന്നെയാണ്. പക്ഷേ, സുമലതയുടെ ക്ലാര ഒരു സങ്കൽപ്പമാണ്. എന്റെ ജീവിതത്തിൽ അങ്ങനെ ഒരാളില്ല.
പറയാൻ ഇനിയും എത്രയോ ബാക്കിയുണ്ടെന്ന ആമുഖത്തോടെ ഉണ്ണിയേട്ടൻ സംസാരം മുറിച്ചു.