Thursday 21 May 2020 08:52 PM IST : By സ്വന്തം ലേഖകൻ

അന്ന് അമ്മയോട് പറഞ്ഞ ഒരാഗ്രഹം ഞാന്‍ ഇന്നുമോര്‍ക്കുന്നു! ആ ആഗ്രഹം സാധിച്ച നിമിഷത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്‍: കുറിപ്പ്

unni

മലയാളത്തിന്റെ മഹാനടനം മോഹന്‍ലാലിന് അറുപതാം ജന്‍മദിനാശംസകള്‍ നേര്‍ന്ന് യുവനായകന്‍ ഉണ്ണി മുകുന്ദന്‍. താരം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇതിനോടകം വൈറല്‍ ആണ്.



ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം -



വേനലവധിക്കാലത്തു മാത്രമാണ് അമ്മ കേബിള്‍ കണക്ഷന്‍ എടുക്കാന്‍ സമ്മതിക്കുകയുള്ളു. അതുകൊണ്ട് ആ സമയത്താണ് ഞാന്‍ കൂടുതലും മലയാള സിനിമകള്‍ കണ്ടിട്ടുള്ളത്. ഗുജറാത്തില്‍ അന്ന് മലയാള സിനിമയ്ക്കു തീയേറ്റര്‍ റിലീസ് ഉണ്ടായിരുന്നില്ല. പക്ഷെ മിക്ക മലയാള സിനിമകളും ടിവി ചാനലില്‍ വരും. വീട്ടില്‍ എല്ലാവര്‍ക്കും മലയാള സിനിമ കാണാന്‍ ആയിരുന്നു ഇഷ്ടം, എനിക്കും . അങ്ങനെയിരിക്കെയാണ് ഒരിക്കല്‍ ടിവിയില്‍ ഞാന്‍ സ്ഫടികം സിനിമ കാണാനിടയായത് . സിക്‌സ് പാക്ക് ബോഡിയും, കഌന്‍ ഷേവ് നായകന്മാരേയുമെല്ലാം അവിടെ കണ്ടു ശീലിച്ച എനിക്ക് അപ്പോള്‍ ഞാന്‍ സ്‌ക്രീനില്‍ കാണുന്ന ആ നായകന്‍ വളരെ വ്യത്യസ്തനായി തോന്നി. ലാലേട്ടന്‍ മുണ്ടു പറിച്ചടിക്കുന്ന ആ സംഘട്ടന രംഗം കണ്ടപ്പോള്‍ ഉണ്ടായ രോമാഞ്ചം ഇന്നും മറന്നിട്ടില്ല. അതിനു ശേഷം മുണ്ടിനോടും റെയ്ബാന്‍ ഗ്ലാസിനോടും എനിക്ക് വല്ലാത്തൊരിഷ്ടമാണ് എന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയല്ല.


എന്നാല്‍ കേരളത്തില്‍ വന്നപ്പോള്‍ ഈ ഇഷ്ടം എന്റെ മാത്രമല്ല, കേരളത്തിലെ ഓരോ ചെറുപ്പക്കാരുടെയും ഇഷ്ടം അത് തന്നെയാണെന്ന് മനസ്സിലായി. അന്ന് അമ്മയോട് പറഞ്ഞ ഒരാഗ്രഹം ഞാന്‍ ഇന്നുമോര്‍ക്കുന്നു, എപ്പോഴെങ്കിലും എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന്. അതൊരു സ്വപ്നം മാത്രമായി മനസ്സില്‍ നില്‍ക്കുമെന്ന് വിചാരിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ സിനിമയിലെത്തി, എന്നാല്‍ ഒരു സിനിമയില്‍ പോലും ലാലേട്ടന്റെ ഒപ്പമഭിനയിക്കാന്‍ അവസരം കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഒരു തെലുങ്കു സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം വരുന്നത്.അന്ന് അവര്‍ പറഞ്ഞതില്‍ ഞാന്‍ ആകെ കേട്ടത് ഒറ്റ കാര്യം മാത്രമാണ്. ലാലേട്ടന്‍ അഭിനയിക്കുന്ന സിനിമയാണ്, അദ്ദേഹത്തിന്റെ മകന്റെ വേഷമാണ്, ആ ഒരു ഒറ്റ ആഗ്രഹം കൊണ്ട് ഞാന്‍ ഭാഷ പോലും അറിയാതെ എന്റെ ആദ്യത്തെ തെലുങ്കു പടം ചെയ്തു. ത്രില്ലിന്റെ ഏതൊക്കെ അവസ്ഥാന്തരങ്ങള്‍ ഉണ്ടോ, അതെല്ലാം അനുഭവിച്ചു എന്ന് തന്നെ പറയാം. എന്റെ അഭിനയ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളില്‍ ഒന്ന് ലാലേട്ടന്റെ കൂടെ സ്‌ക്രീനില്‍ വന്നത് ആയിരിക്കും..



ഒരു നടനെന്ന നിലയില്‍ ലാലേട്ടന്‍ എന്താണെന്നു എനിക്ക് വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. കോമെടിയും,റൊമാന്‍സും, മാസും, സെന്റിമെന്‍സും എല്ലാം ഒരേ തലത്തില്‍ കൊണ്ടു പോവുന്നത് കൊണ്ട് ആണല്ലോ അദ്ദേഹത്തെ നമ്മള്‍ എല്ലാവരും Complete Actor എന്ന് വിളിക്കുന്നത്. ഒരു താരം എന്ന നിലയില്‍ ലാലേട്ടന്‍ അന്നും ഇന്നും അജയനാണ്. അന്നും ഇന്നും അദ്ദേഹത്തെ സ്‌ക്രീനില്‍ കാണുമ്പോള്‍ അതെ ആവേശം അതുപോലെ നിലനില്‍ക്കുന്നു. എന്റെ പരിമിതമായ അറിവില്‍ 1980 കള്‍ മുതലുള്ള നാലു പതിറ്റാണ്ടിലും മലയാള സിനിമയില്‍ ഇന്‍ഡസ്ട്രി ഹിറ്റുകള്‍ സമ്മാനിച്ച താരമാണ് ലാലേട്ടന്‍. പ്രിയദര്‍ശന്‍ സാറിന്റെ മരക്കാര്‍ എന്ന ചിത്രം വരുന്നതിലൂടെ ഈ കാലഘട്ടത്തിലും ഒരു ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് അങ്ങയെ തേടി എത്തട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.ഈ കോറോണക്കാലത്തു എന്നെ വിളിക്കുകയും, എന്നേയും എന്റെ മാതാപിതാക്കളേയും സുഹൃത്തുക്കളേയും കുറിച്ച് അന്വേഷിക്കുകയും, ഞങ്ങളുടെ ക്ഷേമ വിവരങ്ങള്‍ തിരക്കുകയും ചെയ്തു മോഹന്‍ലാല്‍ എന്ന ഈ മനുഷ്യന്‍. ഒരു സൂപ്പര്‍ താരത്തിന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. എന്നാല്‍ ഒരു ഏട്ടന്‍ അങ്ങനെ ചെയ്യും. എന്നെപ്പോലെ കേരളത്തിലെ എത്ര അനുജന്മാരെയാണ് ലാലേട്ടന്‍ പ്രചോദിപ്പിക്കുന്നതെന്നു അദ്ദേഹത്തിന് അറിയില്ലായിരിക്കും. ഇപ്പോഴിതാ നേരിട്ടിട്ടും അല്ലാതെയും താങ്കള്‍ പ്രചോദിപ്പിച്ച ഓരോരുത്തര്‍ക്കും വേണ്ടി ഞാന്‍ നേരുന്നു ,സിനിമയില്‍ എത്തിയിട്ട് ലാലേട്ടന്റെ കൂടെ ഒരു മലയാള സിനിമ ചെയ്തില്ലേല്‍ അത് എന്നും ഒരു തീരാ നഷ്ടമായി എന്റെ ഉള്ളില്‍ ഉണ്ടാവും, എത്രയും പെട്ടന്ന് അത് സംഭവിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, എന്റെ ലാലേട്ടന് ഒരായിരം ജന്മദിനാശംസകള്‍..Love You...എന്നും ആരോഗ്യവും സന്തോഷവും തന്നു എന്റെയീ ഏട്ടനെ ദൈവം അനുഗ്രഹിക്കട്ടെ...എന്ന് ഏട്ടന്റെ കോടിക്കണക്കിനു ആരാധകരില്‍ ഒരാള്‍..

#HappyBirthdyLaletta
#HappyBirthdayMohanlal