ഒരുകാലത്ത് മലയാളത്തിൽ മാത്രമല്ല തമിഴിലും തിരക്കുള്ള നടിയായിരുന്നു ഉർവശി. അന്ന് ചെന്നെയിലെ സ്വന്തം വീട്ടിലേക്ക് ഒറ്റയ്‌ക്ക് മടങ്ങേണ്ടി വന്ന കഥ വനിതയുടെ വായനക്കാരുമായി പങ്കുവയ്ക്കുകയാണ് നടി ഉർവശി. രസകരമായ ആ കഥ ഇങ്ങനെ;
"കാറില്‍ വരുമ്പോള്‍ എനിക്കിപ്പോഴും ഇടതും വലതും പറഞ്ഞു കൊടുക്കാനൊന്നും അറിയില്ല. കുട്ടിക്കാലത്തേ സിനിമയിലേക്കെത്തിയതല്ലേ. അപ്പോള്‍ മുതല്‍ എനിക്കു ചുറ്റും ആൾക്കാരുണ്ടായിരുന്നു. ഒറ്റയ്ക്ക് വഴി പറഞ്ഞു കൊടുത്ത് വീട്ടിലേയ്ക്കു വരണ്ട സാഹചര്യം ഉണ്ടാകാറില്ല. അതു കൊണ്ടാകാം ഇങ്ങനെയായി പോയത്. ഒരിക്കൽ ചെന്നൈ എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ രാത്രി ഏറെ വൈകി. എന്നെ കൊണ്ടുപോകാനായി വന്ന കാർ കണ്ടില്ല. കുറെ നേരം നിന്നു. വണ്ടി വരുന്നില്ല. ഒടുവിൽ എയർപോർട്ടിലെ ജീവനക്കാരൻ ടാക്സി വിളിച്ചു തന്നു. നല്ല പ്രായമുള്ള ഒരപ്പൂപ്പനാണ് ഡ്രൈവർ.
അന്നു ഞാൻ താമസിച്ചിരുന്നത് അശോക്നഗറിലാണ്. വണ്ടിയിൽ കയറിക്കഴിഞ്ഞാണ് വീട്ടിലേക്കുള്ള വഴിയെക്കുറിച്ച് ആലോചിച്ചത്. പറഞ്ഞു കൊടുക്കാൻ എനിക്കറിയില്ല. ആദ്യമായാണ് വീട്ടിലേക്ക് ഒറ്റയ്ക്ക് പോകുന്നത്. പെട്ടു എന്നു മനസ്സിലായി. തല വഴി ഷാളിട്ടു മൂടിയിരുന്നതു കൊണ്ടും ഇരുട്ടായതു കൊണ്ടും പിൻസീറ്റിലിരിക്കുന്നത് നടി ഉർവശിയാണെന്ന് ആ പാവത്തിനു മനസ്സിലായില്ല.
‘‘അമ്മാ എങ്കെ പോണം?’’ ഡ്രൈവര്‍ ചോദിച്ചു. രണ്ടും ക ൽപ്പിച്ച് ‘അശോക് നഗർ’ എന്നു പറഞ്ഞു. അവിടെ വലിയ അശോകചക്രമുണ്ട്. വീട്ടിലേക്കു പോകുന്ന വഴിയിൽ അതു കണ്ടിട്ടുണ്ട്. അശോകചക്രത്തിനടുത്ത് എത്തിയപ്പോള്‍ ഡ്രൈവര്‍ ചോദിച്ചു. ‘‘അമ്മാ ഇനി റൈറ്റാ ലെഫ്റ്റാ?’’
അയ്യോ, അതെങ്ങനെ അറിയും. പെട്ടെന്നാണ് ഒരു ബുദ്ധി തോന്നിയത്. ഷാളു കൊണ്ട് ഒന്നു കൂടി മുഖംമറച്ചു ഞാൻ പറ ഞ്ഞു, ‘നടികർ ഉർവസിയുടെ വീട്ട് പക്കത്ത്ക്ക് പോണം. അന്ത ഒാട്ടോറിക്ഷാക്കാരോടു വഴി ചോദിച്ചാൽ മതി. ’’
‘ഇതാദ്യമേ പറഞ്ഞാൽ പോരെ, എനിക്ക് ആ വീടറിയാം. ഇതല്ല വഴി. ഇതിനു മുൻപേയുള്ള വഴി തിരിയണമായിരുന്നു, പത്തുമിനിറ്റ് മുമ്പേ എത്തായിരുന്നു..’ അയാള്‍ ദേഷ്യപ്പെട്ടു പുലമ്പിക്കൊണ്ടിരുന്നു. ഒടുവിൽ വീടു കണ്ടപ്പോള്‍ എനിക്കു മനസ്സിലായി. പണം കൊടുത്ത് ടാക്സിയില്‍ നിന്നു ചാടിയിറങ്ങി വീടിനു നേരേ നടന്നു. അന്നേരം അയാൾ പിന്നാലെ വന്ന് ഉറക്കെ പറഞ്ഞു, ‘അമ്മാ അത് ഉർവസി വീട്. നീങ്കെ ഉങ്ക വീട്ടിക്ക് പോ.’
അയാളുടെ ബഹളം കേട്ട് മറ്റുള്ളവരെത്തിയാല്‍ വലിയ നാണക്കേടാവും ഞാൻ വെളിച്ചത്തേക്ക് നീങ്ങി നിന്നു മുഖത്തെ ഷാൾ മാറ്റി പറഞ്ഞു. ‘ആ ഉർവശി ഞാൻ തന്നെയാണ്’
അപ്പോള്‍ ആ പാവത്തിന്റെ മുഖത്തു വിരിഞ്ഞ ഭാവം ഞാനൊരിക്കലും മറക്കില്ല. ‘എന്നമ്മാ ഇത്.. സ്വന്തം വീട്ടിലേക്കുള്ള വഴി കൂടി...’’ മുഴുവനായി കേൾക്കാൻ ഞാൻ നിന്നില്ല. ഒാടി അകത്തു കയറി."