മലയാള സിനിമയിൽ സ്വജനപക്ഷപാതമുണ്ടെന്ന നടൻ നീരജ് മാധവിന്റെ അഭിപ്രായം ശരിയാണെന്നും താൻ അതിനു സാക്ഷിയും ഇരയുമാണെന്നും സിനിമ–സീരിയൽ താരം വിഷ്ണു പ്രസാദ്.
‘‘അമ്മ എന്ന സംഘടനയിൽ എന്തുകൊണ്ട് അംഗത്വം നിഷേധിച്ചു? വർഷങ്ങൾക്ക് മുന്നേ നടന്ന കാര്യമാണ്. എന്നാലും മനസ് തുറക്കാമെന്നു വിചാരിച്ചു.
വിനയൻ സാർ തമിഴിൽ സംവിധാനം ചെയ്ത കാശി ആണ് എന്റെ ആദ്യ ചിത്രം. പിന്നീട് ഫാസിൽ സാറിന്റെ കൈയെത്തും ദൂരത്തു, ജോഷി സാറിന്റെ റൺവേ, മാമ്പഴക്കാലം, ലയൺ... അതിനു ശേഷം ബെൻ ജോൺസൻ, ലോകനാഥൻ ഐ എ എസ്, പതാക, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
ആ സമയത്ത് അമ്മ സംഘടനയിൽ അംഗത്വത്തിനായി അപേക്ഷിച്ചപ്പോൾ കൂടുതൽ സിനിമകൾ ചെയ്യൂ എന്നായിരുന്നു എന്നോടുള്ള മറുപടി. എന്നാൽ പിന്നീട് വന്ന ചുരുക്കം സിനിമകൾ ചെയ്ത ചില താരങ്ങൾക്ക് അംഗത്വം നൽകുകയും ചെയ്തു. അത് എന്ത് കൊണ്ടാണ്.
മലയാളസിനിമയിൽ സ്വജന പക്ഷപാതവും അധികാരശ്രേണിയും ഉണ്ടെന്ന നീരജ് മാധവിന്റെ അഭിപ്രായം തികച്ചും സത്യമാണ്. ഞാൻ അതിനു സാക്ഷിയും ഇരയുമാണ്’’.– അദ്ദേഹം പറഞ്ഞു.