ഒരു കാലത്ത് ഗ്ലാമര്‍ റോളുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ഷര്‍മിലി. അഭിമന്യുവിലെ ‘രാമായണക്കാറ്റേ...’ എന്ന ഗാനരംഗത്ത് മോഹൻലാലിനൊപ്പമുള്ള ഷർമിലിയുടെ പ്രകടനം ആരും മറക്കില്ല.
ഇപ്പോഴിതാ, ഒരു ഘട്ടത്തിനു ശേഷം സിനിമയിൽ നിന്നു വിട്ടു നിൽക്കുന്ന താരം തന്റെ ഇടവേളയുടെ കാരണവും സിനിമാ ജീവിതത്തിലെ വിശേഷങ്ങളും ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുന്നു.
എംടി വാസുദേവന്‍ നായരുടെയും കെ എസ് സേതുമാധവന്റെയും സിനിമകളിലൂടെ അഭിനയ രംഗത്ത് ചുവടുറപ്പിച്ച ഷര്‍മിലി, ഗ്ലാമര്‍ സിനിമകളില്‍ അഭിനയിക്കുന്നത് ശരിയല്ല എന്ന തോന്നലായിരുന്നു അഭിനയ ജീവിതം ഉപേക്ഷിക്കാന്‍ കാരണം എന്നു പറയുന്നു.
‘‘2000 ന്റെ പകുതിയില്‍ മലയാള സിനിമയില്‍ നിന്നു വീണ്ടും വിളി വന്നു. ‘ചെഞ്ചായം’ എന്ന ചിത്രത്തില്‍ മോഹിനി ടീച്ചര്‍ ഗ്ലാമറസ് വേഷം ചെയ്യാൻ താല്‍പര്യമുണ്ടോ എന്നു ചോദിച്ചു. ഞാനപ്പോൾ ഗ്ലാമര്‍ കഥപാത്രങ്ങളെ വിട്ടിരുന്നു. തടി നന്നായി കൂടി. ഒടുവില്‍ ചില നിബന്ധനകളോടെ അഭിനയിക്കാമെന്നു സമ്മതിച്ചു. എന്നാൽ, എം.ടി വാസുദേവന്‍ നായരുടെയും കെ.എസ് സേതുമാവന്റെയും സിനിമയില്‍ അഭിനയം തുടങ്ങിയിട്ട് ഗ്ലാമര്‍ സിനിമകളില്‍ അഭിനയിക്കുന്നത് ശരിയല്ല എന്നു തോന്നി. തിരിച്ച് പോകാമെന്ന് മനസ് പറഞ്ഞു. പക്ഷേ അറിയാവുന്ന തൊഴില്‍ അഭിനയമാണ്. എന്തായാലും പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. സന്തോഷത്തോടെയാണ് ലൊക്കേഷനില്‍ നിന്നു മടങ്ങിയത്. 2 മാസം കഴിഞ്ഞു കാണും. വീട്ടിലേക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വന്നു. മാഡം ഡേറ്റ് വേണം, ശമ്പളം ഇത്ര തരാം, അഡ്വാന്‍സ് ഇത്ര തരാം എന്നൊക്കെ പറഞ്ഞാണ് വിളി. പിന്നീടാണ് സംഭവമറിയുന്നത്. ‘ചെഞ്ചായം’ സൂപ്പര്‍ ഹിറ്റായിരുന്നു. ഷക്കീലയെ പോലെ ആളുകള്‍ക്ക് ഷര്‍മിലിയെയും ഇഷ്ടപ്പെട്ടു. മലയാളത്തില്‍ ആറു മാസത്തിനുള്ളില്‍ ഒമ്പത് ഗ്ലാമര്‍ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. പലതിന്റെയും പേര് അറിയില്ല. നമ്മളോട് പറയുമ്പോള്‍ ഒന്നും റിലീസ് ചെയ്യുമ്പോള്‍ മറ്റൊന്നും ആയിരിക്കും. ‘സാഗര’യുടെ സെറ്റില്‍ വച്ചാണ് ഷക്കീലയുമായി അടുക്കുന്നത്. അവള്‍ തികച്ചും പ്രൊഫഷനലായ നായിക ആയി മാറിയിരുന്നു’’. ഷക്കീലയുമായിട്ടുള്ള സൗഹൃദം ഇന്നും അതുപോലെ തുടരുന്നു എന്നും ഷര്‍മിലി പറയുന്നു.
‘‘ഡാന്‍സ് മാസ്റ്റര്‍ കുമാര്‍ വഴിയാണ് അഭിമന്യുവിലേക്ക് എത്തുന്നത്. അഭിമന്യൂവില്‍ മോഹന്‍ലാലിനൊപ്പം നൃത്തം ചെയ്യാന്‍ സുന്ദരിയായ ഒരു പെണ്ണിനെ വേണം. ഷര്‍മിലിയ്ക്ക് പറ്റുമോ എന്നായിരുന്നു ബാപ്പയോട് കുമാര്‍ സാര്‍ ചോദിച്ചത്. ഗ്ലാമറസ് ആയി നൃത്തം ചെയ്യണമെന്ന് കേട്ടപ്പോള്‍ ബാപ്പയ്ക്ക് വിഷമം തോന്നി. ഉമ്മയ്ക്ക് അതിലേറെ എതിര്‍പ്പ്. പ്രിയദര്‍ശന്‍ മലയാളത്തിലെ നമ്പര്‍ വണ്‍ സംവിധായകനാണെന്നും അദ്ദേഹം നായികമാരെ മോശമായി അവതരിപ്പിക്കാറില്ലെന്നും കുമാര്‍ സര്‍ പറഞ്ഞു. ഈ കുട്ടി ഓക്കെ ആണെന്ന് കണ്ടപാടെ പ്രിയദര്‍ശന്‍ സാര്‍ പറഞ്ഞു. രാമയണക്കാറ്റേ എന്‍ നീലാംബരി കാറ്റേ എന്ന പാട്ടിന്റെ ഷൂട്ടാണ്. ലാല്‍ സാറുമായി നല്ല കമ്പനിയായതിനാല്‍ ആസ്വദിച്ചാണ് നൃത്തം ചെയ്തത്. പുലിമുരുകനില്‍ ജൂലി എന്ന കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചു. നല്ല ടീം. ലാല്‍ സാറിനൊപ്പം കോമ്പിനേഷന്‍ വിട്ട് കളയാന്‍ തോന്നിയില്ല. പക്ഷേ, ഈ ശരീരഭാരം വെച്ച് ജൂലിയാവാന്‍ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു’’. അമിതവണ്ണം കാരണം ആ ചിത്രം തനിക്കു നഷ്ടപ്പെട്ടു എന്നും ഷര്‍മിലി പറയുന്നു.