‘അച്ഛനെ കെട്ടിപ്പൊതിഞ്ഞു മൂലയിൽ വച്ചിരിക്കുന്നതു പോലെ’: പ്രതിഷേധവുമായി കൊട്ടാരക്കര ശ്രീധരൻനായരുടെ മകൾ
Mail This Article
അച്ഛനെ കെട്ടിപ്പൊതിഞ്ഞു മൂലയിൽ വച്ചിരിക്കുന്നതു പോലെയുള്ള അനുഭവമാണ് അദ്ദേഹത്തിന്റെ പ്രതിമ മൂടിവച്ചിരിക്കുന്നതു കാണുമ്പോഴുണ്ടാകുന്നതെന്ന് കൊട്ടാരക്കര ശ്രീധരൻനായരുടെ മകളും നടിയുമായ ഷൈലജ. സ്വന്തം നാട്ടിൽ നിന്നും അച്ഛനോട് അനാദരവ് ഉണ്ടാകുന്നത് സങ്കടകരമാണെന്നും കൊട്ടാരക്കര ഫിലിം സൊസൈറ്റിയുടെ ഹ്രസ്വചലച്ചിത്രമേളയിൽ അതിഥിയായി പങ്കെടുത്ത് സംസാരിക്കവേ അവർ പറഞ്ഞു.
പ്രതിമ നിർമ്മിക്കാൻ ഞങ്ങൾ ഒരിക്കിലും ആഗ്രഹിച്ചിരുന്നില്ല, അച്ഛൻതന്നെ പറഞ്ഞിട്ടുണ്ട്, കാക്കയ്ക്കു കാഷ്ഠിക്കാനായി പ്രതിമ സ്ഥാപിക്കുന്നത് അനാദരവാണെന്ന്. എന്നാൽ നാട്ടുകാർ മുൻകയ്യെടുത്ത് പ്രതിമ നിർമ്മിക്കുന്നതിൽ ഞങ്ങൾ സന്തോഷിച്ചു. ഇങ്ങനെ ഒരു മൂലയ്ക്ക് പൊതിഞ്ഞു വച്ചിരിക്കുന്നത് ഒരുപാടു വിഷമം തരുന്ന കാര്യമാണ്. ബന്ധപ്പെട്ടവർ പരിഹാരം കാണണമെന്നും ഷൈലജ.
രണ്ടു വർഷം മുമ്പാണ് നഗരസഭ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ നിർമ്മിച്ചത്. ദേശീയപാതയരികിൽ മണികണ്ഠനാൽത്തറയിൽ പ്രതിമ സ്ഥാപിച്ചെങ്കിലും എതിർപ്പുകളെയും കോടതിവിധിയെയും തുടർന്ന് മാറ്റേണ്ടി വന്നു. ഇപ്പോൾ ലൈബ്രറി കൗൺസിൽ ഓഫീസിനു മുന്നിൽ മൂടിക്കെട്ടിയ നിലയിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമ ഇതുവരെ അനാച്ഛാദനം ചെയ്തിട്ടില്ല.