ADVERTISEMENT

സുരേഷ് ഗോപി നായകനാകുന്ന പുതിയ സിനിമ ‘ജെഎസ്കെ–ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസ് അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ ചിത്രത്തിന്റെ സംവിധായകൻ പ്രവീൺ നാരായണൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ചർച്ചയാകുന്നു. അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണ് കേന്ദ്ര സെൻസർ ബോർഡിന്റേതെന്നും ദൈവങ്ങളുടെ പേര് സിനിമയ്ക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവിടം ഭരിക്കുന്നത് താലിബാൻ അല്ലെന്നും പ്രവീൺ കുറിച്ചു.

‘നാളെ മുംബൈയിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ റിവൈസ് കമ്മിറ്റി സിനിമ കണ്ട് വെള്ളിയാഴ്ച തന്നെ മറുപടി നൽകണം: കേരള ഹൈക്കോടതി. ദൈവങ്ങളുടെ പേര് സിനിമയ്ക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവിടം ഭരിക്കുന്നത് താലിബാൻ അല്ല, ദൈവങ്ങളുടെ പേര് ഒഴിവാക്കിയാൽ ഹിന്ദുവിന് പിന്നെ എന്ത് പേരാണ് ഉള്ളത് ? മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദു വിശ്വാസത്തിൽ ദൈവത്തിന്റെ പേര് മനുഷ്യൻ ഉപയോഗിക്കരുത്, സിനിമയിൽ ഉപയോഗിക്കരുത് എന്നൊക്കെ പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണ്.

ADVERTISEMENT

ജാനകി എന്ന പേര് ഉപയോഗിച്ചത് വഴി ആരെയെങ്കിലും അപമാനിക്കുക എന്ന ലക്ഷ്യം കഥയിലോ, തിരക്കഥയിലോ ഉണ്ട് എങ്കിൽ മനസിലാക്കാമായിരുന്നു. ഈ സിനിമ പുരാണ കഥയോ, ചരിത്ര കഥയോ ഒന്നുമല്ലെന്നും, ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി, ബലാൽസംഘത്തിന് ഇരയാകുന്ന ഒരു സ്ത്രീയുടെ അതിജീവിനത്തിന്റെ പോരാട്ടം പറയുന്ന സിനിമയാണ് എന്നും, സിനിമ കാണുന്ന റിവൈസ് കമ്മിറ്റി മനസിലാക്കുമെന്ന്, ഉറച്ചു വിശ്വസിക്കുന്നു.

ഈ ഒരു വിഷയം ഉണ്ടായ ആ നിമിഷം മുതൽ, കൂടെ നിന്ന് ധൈര്യം തരികയും എല്ലാ കാര്യങ്ങളിലും ആത്മാർഥമായി ഇടപെടുന്ന ബി. ഉണ്ണികൃഷ്ണൻ സാറിനും, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാധ്യമ സുഹൃത്തുക്കൾ എല്ലാവരോടും സ്നേഹത്തിന്റെ ഭാഷയിൽ ഒരു പാട് നന്ദി’. –പ്രവീണിന്റെ കുറിപ്പ് ഇങ്ങനെ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT