സൂപ്പർതാരം സുരേഷ് ഗോപിയുടെ മകനും യുവനടനുമായ മാധവ് സുരേഷ് നായകനായ സിനിമയാണ് കുമ്മാട്ടിക്കളി. ചിത്രത്തിലെ ഒരു സീനിൽ മാധവിന്റെ പ്രകടനവും ഡയലോഗും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോൾ മെറ്റീരിയലായി പ്രചരിക്കുകയാണ്. ചിത്രത്തിലെ ‘എന്തിനാടാ കൊന്നിട്ട്... നമ്മൾ അനാഥരാണ്... ഗുണ്ടകൾ അല്ല’ എന്ന ഡയലോഗാണ് ട്രോളായത്.
ഇപ്പോഴിതാ, ഈ ട്രോളുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാധവ് സുരേഷ്.
‘സത്യസന്ധമായി പറഞ്ഞാല്‍ കുമ്മാട്ടിക്കളിയില്‍ എന്റേത് നല്ല പ്രകടനമോ അത് നല്ലൊരു കാന്‍വാസോ ആയിരുന്നില്ല. എന്നാല്‍, അതുകാരണമുള്ള ട്രോളുകളില്‍ കേള്‍ക്കുന്നത് ഞാന്‍ മാത്രമാണ്. നീ പണി നിര്‍ത്തി പോ, നിനക്കിത് പറ്റില്ല എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. എനിക്ക് പറ്റുമോ ഇല്ലയോ എന്ന്, ഞാന്‍ ശ്രമിച്ചതിന് ശേഷം, പറ്റില്ലാ എന്ന് എനിക്ക് തെളിഞ്ഞാല്‍ പോയ്‌ക്കോളാം. അതിനി അങ്ങനെയല്ലെങ്കില്‍ ഞാന്‍ ഇവിടെതന്നെ കാണും.
ഞാനത് ചെയ്തു, ഇനി മാറ്റാന്‍ കഴിയില്ല. പക്ഷേ, അന്ന് ഞാന്‍ ഒന്നുകൂടെ ആലോചിച്ചാല്‍ മതിയായിരുന്നു. എന്റടുത്ത് അവതരിപ്പിച്ച സിനിമ ഇങ്ങനെയായിരുന്നില്ല. അങ്ങനെ സംഭവിക്കാറുണ്ട്, എനിക്ക് മാത്രമല്ല ഉണ്ടായിട്ടുള്ളത്. എല്ലാകാലത്തും എല്ലാതാരങ്ങള്‍ക്കും ഉണ്ടായിട്ടുണ്ട്. സ്‌ക്രിപ്റ്റ് പറയുമ്പോള്‍ ഒരു കഥയായിരിക്കും, ഷൂട്ടിങ്ങിന് പോവുമ്പോള്‍ വേറൊരു കഥയാവും. സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ ഇത്ര ബജറ്റില്‍, ഈ കാന്‍വാസില്‍ ചെയ്യാനുള്ള പ്രൊഡക്ഷനായിരിക്കും പദ്ധതിയിടുന്നത്. ഷൂട്ടിങ് തീരുമ്പോള്‍ കണക്കെടുത്തുനോക്കിയാല്‍ അതിന്റെ പകുതിയുടെ പകുതി പോലും വന്നുകാണില്ല’.– മാധവ് പറഞ്ഞു.