നടൻ ആന്റണി വർഗീസിനെതിരേ സംവിധായകൻ ജൂഡ് ആന്തണി ഉന്നയിച്ച ആരോപണങ്ങളും അതിനുള്ള ആന്റണി വർഗീസിന്റെ മറുപടിയും വലിയ ചർച്ചയാണ്.
ഇപ്പോഴിതാ, സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് അരവിന്ദ് കുറുപ്പും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രവീൺ കുമാറും. യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഇരുവരുടേയും പ്രതികരണം. ‘സത്യം അറിയാൻ താത്പര്യമുള്ളവർക്ക് വേണ്ടി മാത്രം’ എന്ന കുറിപ്പോടെ ഈ വിഡിയോയും ആന്റണിയുമായുള്ള കരാറിന്റെ പകർപ്പും ജൂഡും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
പെപ്പെ പുണ്യാളന്‍ എന്ന ഹാഷ് ടാഗോടെയാണ് ജൂഡിന്‍റെ പോസ്റ്റ്.
ചിത്രത്തിലേക്ക് ആന്റണിയുടെ പേര് നിർദ്ദേശിച്ചത് ജൂഡ് ആയിരുന്നു. രണ്ട് ലക്ഷം രൂപ അഡ്വാൻസ് കൊടുക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ 10 ലക്ഷം വേണമെന്ന് ആന്റണി ആവശ്യപ്പെട്ടു. 10 ലക്ഷം അഡ്വാൻസ് ആയി വേണമെന്ന് ആന്റണി പറഞ്ഞതിന്റെ കാരണം പെങ്ങളുടെ കല്യാണം തന്നെയാണെന്നും ഇവർ വ്യക്തമാക്കി. ഇപ്പോൾ ഇതു ഞാൻ പറഞ്ഞില്ലെങ്കിൽ അത് ജൂഡിനോട് ചെയ്യുന്ന പാതകമായി മാറും എന്നും നിർമാതാവ് വ്യക്തമാക്കുന്നു.