Thursday 11 August 2022 11:32 AM IST : By സ്വന്തം ലേഖകൻ

‘വിവാഹ ശേഷം ഉണ്ടായ നിരവധി പ്രണയ ബന്ധങ്ങളും ദാമ്പത്യജീവിതത്തിന്റെ തകർച്ചക്ക് കാരണമായി’: വിവാഹ ജീവിതം നിയമപരമായി അവസാനിച്ചെന്ന് സനൽകുമാര്‍ ശശിധരൻ

sanal-kumar-sasidharan

ഇരുപത് വർഷത്തെ തന്റെ വിവാഹ ജീവിതം നിയമപരമായി അവസാനിച്ചെന്ന് സംവിധായകൻ സനൽകുമാര്‍ ശശിധരൻ. പുസ്തകങ്ങൾ തന്നെ എഴുതാവുന്നത്ര കയ്പ്പും മധുരവും നിറഞ്ഞ ജീവിതാനുഭവങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു ഇരുപത് വർഷങ്ങൾ എന്നും സത്യസന്ധമായി പറഞ്ഞാൽ സിനിമയോടൊപ്പമുള്ള യാത്രയിൽ ഞാൻ വ്യക്തിജീവിതത്തെ പലപ്പോഴും മറക്കുകയോ മാറ്റിവെയ്ക്കുകയോ ചെയ്തിട്ടുണ്ടെന്നും സനൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

സനൽകുമാര്‍ ശശിധരന്റെ കുറിപ്പ് –

ഇരുപത് വർഷത്തെ വിവാഹ ജീവിതം ഇന്ന് നിയമപരമായി അവസാനിച്ചു. തിരുവനന്തപുരം ഗവണ്മെന്റ് ലോകോളേജിലായിരുന്നു ഞങ്ങൾ കണ്ടുമുട്ടിയതും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതും. പുസ്തകങ്ങൾ തന്നെ എഴുതാവുന്നത്ര കയ്പ്പും മധുരവും നിറഞ്ഞ ജീവിതാനുഭവങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു പിന്നീടുള്ള ഇരുപത് വർഷങ്ങൾ. സത്യസന്ധമായി പറഞ്ഞാൽ സിനിമയോടൊപ്പമുള്ള യാത്രയിൽ ഞാൻ വ്യക്തിജീവിതത്തെ പലപ്പോഴും മറക്കുകയോ മാറ്റിവെയ്ക്കുകയോ ചെയ്തിട്ടുണ്ട്. 2012 മുതൽ മാത്രമാണ് സിനിമ ജീവിതത്തിന്റെ മുഴുവൻ സമയ പങ്കാളിയായി മാറിയതെങ്കിലും അതിന്റെ വരവ് നടന്നു തെളിഞ്ഞ വഴികളിലൂടെ അല്ലായിരുന്നതിനാൽ അതിനെ നിലനിർത്താൻ ഒരുതരം നിരന്തര സമരം വേണ്ടിയിരുന്നു. ജനകീയ പങ്കാളിത്തത്തോടെയുള്ള സിനിമാ നിർമാണവും സിനിമാവണ്ടി വഴിയുള്ള വിതരണവും പ്രചരണവും അവഗണനകൾക്കെതിരെയുള്ള പൊരുതലും ഒക്കെയായിരുന്നു എന്റെ സിനിമാ ജീവിതം. ഇതിനിടയിൽ രണ്ട് കുട്ടികളുള്ള കുടുംബം എനിക്കെങ്ങനെ ഉണ്ടായെന്നും ഇതുവരെ അത് എങ്ങനെ നിലനിന്നുവെന്നും വിശദീകരിക്കലാണ് പ്രയാസം. വിവാഹ ശേഷം ഉണ്ടായ നിരവധി പ്രണയ ബന്ധങ്ങളും ദാമ്പത്യജീവിതത്തിന്റെ തകർച്ചക്ക് കാരണമായിട്ടുണ്ട്. ഇതുവരെയുള്ള ജീവിതത്തേക്കുറിച്ച് പക്ഷെ കുറ്റബോധങ്ങളുണ്ടോ എന്ന് ചോദിച്ചാൽ 'ഇല്ല' എന്നാണുത്തരം. സിനിമയെപ്പോലെ തന്നെ ജീവിതവും മറ്റെന്തൊക്കെയോ ബലാബലങ്ങളാൽ സംഭവിക്കുന്നു എന്നും അതിന്റെ ഗതിവിഗതികളിൽ നമ്മുടെ പങ്ക് വളരെ ചെറുതാണ് എന്നുമാണ് എന്റെ ബോധ്യം. ആകെ കൂടി നമുക്ക് ചെയ്യാവുന്ന കാര്യം 'സ്വീകരിക്കുക' 'നിരാകരിക്കുക' എന്നിങ്ങനെ രണ്ടിലൊന്ന് തെരെഞ്ഞെടുത്തെ മതിയാകൂ എന്ന ഒരു സന്ദർഭ സന്ധിയിൽ ജീവിതം നമ്മെ കൊണ്ട് ചെന്ന് നിർത്തുമ്പോൾ രണ്ടിലൊന്ന് തെരെഞ്ഞെടുക്കുക എന്നത് മാത്രമാണ്. അത്തരം തെരെഞ്ഞെടുപ്പുകളിൽ എല്ലാം ഞാൻ സത്യത്തെ മാത്രമാണ് തീരുമാനത്തിനായി ആശ്രയിച്ചിട്ടുള്ളത്. ചിലപ്പോഴൊക്കെ അത് അപകടകരമോ കുടുംബത്തിനും കൂട്ടുകാർക്കും അസ്വീകാര്യമോ പൊതുജനത്തിന് സ്വാർത്ഥമെന്ന് പറയാവുന്ന വിധം പരുഷമോ ആയിരുന്നിട്ടുണ്ട്. അതുണ്ടാക്കിയ അസ്വാരസ്യങ്ങൾ ബന്ധങ്ങളെ ബാധിക്കുക മാത്രമല്ല അവിശ്വസനീയമായ രീതിയിലുള്ള ശത്രുക്കളെ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. എല്ലാം എന്റെ തന്നെ തെരെഞ്ഞെടുപ്പുകൾ ആയിരുന്നതിനാൽ അത്തരം അവസ്ഥകൾക്ക് ആരെയും കുറ്റപ്പെടുത്താൻ ഞാനില്ല. ആരോടും ക്ഷമ പറയുന്നതിലും അർത്ഥമില്ല. സത്യത്തെയാണ് ആശ്രയിച്ചിട്ടുള്ളത് എന്നതിനാൽ ആത്യന്തികമായി അത് എല്ലാവർക്കും സമാധാനവും ശാന്തിയും ഉണ്ടാക്കുകയെ ഉള്ളു എന്ന് വിശ്വസിക്കുന്നതുകൊണ്ടാണത്. എല്ലാവരും സന്തോഷമായിരിക്കട്ടെ.