Thursday 19 December 2019 03:15 PM IST

കല്യാണത്തിന് കുറേ സ്വർണം ഇടില്ലെന്ന് ഞാൻ അന്നേ പറഞ്ഞിരുന്നു; സ്വപ്നം കണ്ട ജീവിതത്തെക്കുറിച്ച് ശിഖയും ഫൈസിയും

Lakshmi Premkumar

Sub Editor

hw ചിത്രങ്ങൾക്ക് കടപ്പാട്; മുസാർട്ട് പ്രൊഡക്ഷൻസ്

സംഗീതത്തെ സ്നേഹിച്ച് ഒടുവിൽ ജീവിതത്തിലും ആ െപണ്‍കുട്ടി തനിക്ക് കൂട്ടായി വേണമെന്നു തോന്നിയപ്പോൾ അവന്‍ കൂടുതൽ ആലോചിക്കാൻ നിന്നില്ല. നേരെ ചെന്ന് ആ പ്രണയമങ്ങ് അവതരിപ്പിച്ചു. വീട്ടുകാരോ  ജാതിയോ മതമോ അവരുടെ ഇഷ്ടത്തിനു വിലക്കു കൽപിച്ചില്ല. അല്ലെങ്കിലും സംഗീതത്തിന് എന്തു മതം?  
‘പൂമരം’ സിനിമിലെ ‘ഞാനും ഞാനുമെന്റാളും...’ എന്ന ഒറ്റ പ്രണയഗാനം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയ താരമായ സംഗീത സംവിധായകനാണ് ഈ കഥയിലെ നായകൻ, ഫൈസൽ റാസി. നായിക റിയാലിറ്റി ഷോയിലൂടെ ഹൃദയം കവർന്ന ഗായിക ശിഖ പ്രഭാകർ.

സംഗീതത്തിന് മതമില്ലല്ലോ

ഫൈസി: എന്റെ വീട്ടിലും ശിഖയുടെ വീട്ടിലും വിവാഹ കാര്യം പറഞ്ഞപ്പോൾ സാധാരണ എല്ലാ വീട്ടിലും ഉണ്ടാകുന്ന പൊട്ടിത്തെറി ഉണ്ടായി. വീട്ടിൽ ഉമ്മയ്ക്ക് എന്റെ സുഹൃത്ത് എന്ന നിലയിൽ ശിഖയെ വലിയ ഇഷ്ടമാണ്. എന്നാൽ ഇനി ജീവിതത്തിൽ മുഴുവൻ ഇവൾ എന്റെ കൂട്ടായി വേണം എന്ന് പറഞ്ഞപ്പോൾ ആകെ പരിഭ്രമമായി. ഉപ്പയുടെ കാര്യവും അങ്ങനെ തന്നെ. ‘ഇതുവരെയുള്ള ജീവിതത്തിൽ ഞാൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ആദ്യമായിട്ട് ഞാനൊരു കാര്യം ചോദിക്കുകയാണ്. അതു ചെയ്തു തരണം. ഉപ്പയെ ധിക്കരിച്ച് ഞാൻ വിവാഹം കഴിക്കില്ല. എന്നെങ്കിലും വിവാഹം കഴിക്കുന്നെങ്കിൽ അതു ശിഖയെ മാത്രമായിരിക്കും.’ അതാണ് ഉപ്പയോട് പറഞ്ഞത്.

ശിഖ: നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെയാകട്ടെ എ ന്നായിരുന്നു എന്റെ അച്ഛന്റെ നിലപാട്. എനിക്ക് എന്തു കാര്യത്തിനും അച്ഛനും അമ്മയും ചേട്ടനും ഒപ്പം വേണം. അവരുടെ അനുവാദമില്ലാതെ ഞാൻ എന്റെ ഇഷ്ടത്തിനു പിന്നാലെ പോകില്ല എന്നാണ് വീട്ടിൽ ഞാൻ പറഞ്ഞത്.

shikha ഫോട്ടോ: ബേസിൽ പൗലോ

വീട്ടുകാരെല്ലാവരും അനുഗ്രഹിച്ചുള്ള വിവാഹം. അതു മാത്രമായിരുന്നു ആഗ്രഹം. തുടക്കത്തിൽ അമ്മയ്ക്ക് കുറച്ച് ക ൺഫ്യൂഷൻ ഉണ്ടായിരുന്നു. ചേട്ടനാണ് പറഞ്ഞു മനസ്സിലാക്കിയത്. ‘എവിടെ ആയാലും അവൾ സന്തോഷമായി ഇരിക്കുന്നതല്ലേ നമുക്ക് പ്രധാനം’ എന്ന് ചേട്ടൻ അമ്മയോടു ചോദിച്ചു. എന്റെ അമ്മാവന്മാർക്കും ഫൈസിയെ ഇഷ്ടമായി. അതോ ടെ അമ്മ കൂളായി.

കുടുംബം

ഫൈസി : എന്റെ നാട് തൃശ്ശൂര്, കൊരട്ടിയാണ്. ഇപ്പോൾ താമസം കാക്കനാട്. വീട്ടിൽ ഉപ്പ അലി, ഉമ്മ ഷാഹിദ, പിന്നെ എനിക്ക് അനിയത്തിയുണ്ട്. ആമിന ഫൗസി. ഒരുപാട് കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്തു ജീവിക്കുന്നയാളുകളല്ല ഞങ്ങൾ ര ണ്ടു പേരും. ഇപ്പോൾ ഹണിമൂൺ യാത്ര മാത്രം ചെറുതായി പ്ലാൻ ചെയ്യുന്നുണ്ട്.

ശിഖ : എനിക്ക് ബാലിയിൽ പോകണമെന്നാണ് ആഗ്രഹം. ചേട്ടൻ ഷിബിൻ മർച്ചന്റ് നേവിയിലാണ്. ഓരോ തവണ വിളിക്കുമ്പോഴും ഓരോ രാജ്യത്തായിരിക്കും. എന്റെ ബെസ്റ്റ് ഫ്രണ്ടും ചേട്ടനാണ്. ചേട്ടൻ പറഞ്ഞ് പറഞ്ഞ് യാത്ര ചെയ്യാൻ എനിക്കും ആഗ്രഹമാണ്. ഞങ്ങളുടെ വീട് തൃശൂര് പാലിയേക്കരയിലാണ്. അച്ഛൻ പ്രഭാകരൻ സർക്കാർ സർവീസിൽ നിന്നു വിര മിച്ചു. അമ്മ ഉഷ.

പാട്ടാണ് ജീവിതം

ശിഖ: രണ്ടാം ക്ലാസ് മുതൽ പാട്ട് പഠിക്കുന്നുണ്ട്. അഞ്ചാം ക്ലാസ് ആയതോടെ സ്‌റ്റേജ് ഷോയും ആൽബങ്ങളും ചെയ്തു തുടങ്ങി. പിന്നെ, റിയാലിറ്റി ഷോയുടെ ലോകത്തേക്കിറങ്ങി. ഗ ന്ധർവ സംഗീതം, രാഗലയം, മെഗാസ്റ്റാർ എന്നീ പ്രോഗ്രാമുകളിൽ റണ്ണർഅപ്പായി. സ്റ്റാർ സിങ്ങർ സെമിഫൈനൽ വരെയെത്തി. റിയാലിറ്റി ഷോയിലൂടെയാണ് ആളുകൾ തിരിച്ചറിയുന്ന നിലയിലെത്തിയത്.

ഫൈസി: ചെറുപ്പം തൊട്ടേ പാട്ട് കൂടെയുണ്ട്. സ്കൂൾ കാലത്ത് മാപ്പിളപാട്ടായിരുന്നു ഐറ്റം. സൗണ്ട് എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ കഴിഞ്ഞ ശേഷമാണ് ബി.എ മ്യൂസിക്കിനു ചേരുന്നത്. ‘പൂമര’ത്തിലെ ഞാനും ഞാനുമെന്റാളും എന്ന പാട്ടോടെ ജീവിതം മാറി.

ഇപ്പോൾ തമിഴ് സിനിമയുടെ വർക്കിലാണ്. സ്വന്തമായി ഒരു മ്യൂസിക് ബാൻഡും ഉണ്ട്. ശിഖ കൂടി വരുമ്പോൾ കുറച്ചു കൂടി ലൈവ് ആകും. ഒരുപാട് കഴിവുണ്ടെങ്കിലും ശിഖയ്ക്ക് അതിനൊപ്പം മടിയുമുണ്ട്.

സംഗീതവും അഭിനയവും

ശിഖ: അഭിനയിക്കാൻ ഇഷ്ടമാണ്. മലയാളത്തിൽ ‘നല്ല പാട്ടുകാരി’ എന്ന സിനിമയിൽ പാടിയിട്ടുണ്ട്. തമിഴിൽ പ്രഭുദേവ നായകനാകുന്ന ‘പൊൻ മാണിക്കവേൽ’ എന്ന സിനിമയിലും പാടി. ഇനിയിപ്പോൾ കുറച്ചു നാൾ കല്യാണവും തിരക്കുമൊക്കെയായിരിക്കുമല്ലോ. അതൊക്കെ കഴിഞ്ഞ്, ആൽബം ചെയ്യാനുള്ള പ്ലാൻ ഉണ്ട്.

ഫൈസി: പണ്ടൊക്കെ സിനിമയിൽ എന്തെങ്കിലും ഒരു മേഖലയിൽ എത്തണമെന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ സ്ക്രിപ്റ്റൊക്കെ എഴുതിയിട്ടുണ്ട്. ഏതു വഴിക്ക് അവസരം വന്നാലും സിനിമയിൽ കയറുക മാത്രമായിരുന്നു ലക്ഷ്യം. ഞാൻ പ്രതീക്ഷിച്ചതിലും മികച്ച എൻട്രി കിട്ടി. അതുതന്നെ അനുഗ്രഹം.

സ്വപ്നം കണ്ട ദിവസം

ഫൈസി: നവംബർ 23 ന് തൃശ്ശൂരിലായിരുന്നു വിവാഹം. അന്ന് ശിഖ അവൾ കണ്ടിട്ടുള്ള സ്വപ്നങ്ങളിലെ വധുവിനെ പോലെ ഒരുങ്ങി വന്നു.

ശിഖ: അമ്മയ്ക്ക് താലികെട്ടിന്റെ സമയത്ത് ഞാൻ കാഞ്ചിപുരം സാരി ഉടുത്ത് നിറയെ മുല്ലപ്പൂ വച്ച് ഒരുങ്ങുന്നതാണ് ഇഷ്ടം. കുറേ സ്വർണം ഇടില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. സിംപിളായ വിവാഹ ലുക്ക് ആണ് എനിക്കിഷ്ടം. റിസപ്ഷന് ലെഹങ്ക ഇടണോ സാരി തന്നെ ഉടുക്കണോ എന്നൊരു കൺഫ്യൂഷനുണ്ടായിരുന്നു. ആ തീരുമാനവും അന്ന് ഫൈസിക്ക് വിട്ടുകൊടുത്തു.

കൂടുതൽ വായന വനിത നവംബർ രണ്ടാം ലക്കത്തിൽ