ലഹരി ഉപയോഗിക്കരുതെന്നു തന്റെ സംഗീത പരിപാടിക്കിടെ യുവാക്കളെ ഉപദേശിക്കുന്ന റാപ്പര്‍ വേടന്റെ വിഡിയോ സമീപകാലത്തു സോഷ്യല്‍ മീഡിയയിൽ വൈറൽ ആയിരുന്നു.
‘ഞാന്‍ അനുഭവം കൊണ്ട് പറയുകയാണ് മക്കളേ, സിന്തറ്റിക് ഡ്രഗ് പത്തുപേര്‍ അടിച്ചു കഴിഞ്ഞാല്‍ രണ്ടുപേര്‍ ചത്തു പോവും. അത് ചെകുത്താനാണ്, അവനെ ഒഴിവാക്കുക. ദയവുചെയ്ത്...പ്ലീസ്. എത്ര അമ്മയും അപ്പനുമാണ് എന്റെയടുത്ത് വന്ന് കാലുപിടിക്കുന്നത്, മക്കളെ ഇതൊന്ന് പറഞ്ഞു മനസിലാക്ക് എന്ന്. എനിക്കിത് പറയേണ്ട ആവശ്യമില്ല, പക്ഷേ, ഞാന്‍ നിങ്ങളുടെ ചേട്ടനാണല്ലോ’ എന്നായിരുന്നു തൃശ്ശൂര്‍ കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട പരിപാടിക്കിടെ സിന്തറ്റിക് ലഹരിക്കെതിരെ വേടൻ പറഞ്ഞത്.
എന്നാൽ അതേ വേടനെ കഞ്ചാവുമായി പൊലീസ് പൊക്കിയതിന്റെ ഞെട്ടലിലാണ് ആരാധകർ.
വോയ്‌സ് ഓഫ് വോയിസ്‌ലെസ് എന്ന മ്യൂസിക് വീഡിയോയിലൂടെ ശ്രദ്ധ നേടിയ വേടന്‍ തൃശ്ശൂര്‍ സ്വദേശിയാണ്. ഹിരണ്‍ ദാസ് മുരളിയെന്നാണ് യഥാര്‍ഥപേര്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം നിര്‍മാണമേഖലയില്‍ ജോലി ചെയ്ത വേടന്‍ പിന്നീട് എഡിറ്റര്‍ ബി. അജിത് കുമാറിന്റെ സ്റ്റുഡിയോ ബോയ് ആയി പ്രവര്‍ത്തിച്ചിരുന്നു.
നായാട്ട്, കരം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവയിലെ പാട്ടുകള്‍ ശ്രദ്ധേയമായി. ഇതിനിടെ വേടനെതിരെ ലൈംഗികാരോപണവും ഉയര്‍ന്നു. മദ്യലഹരിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും പീഡിപ്പിച്ചുവെന്നും ഏതാനും സ്ത്രീകള്‍ വേടനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തി. സുഹൃദ്‌വലയത്തിലെ സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് നുണ പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ടായി.
കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നിശാഗന്ധിയിൽ നടന്ന സഹകരണ എക്സ്പോയിലും വേടന്റെ സംഗീത പരിപാടി ഉണ്ടായിരുന്നു. ഈ പരിപാടിക്ക് നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിനും ഉൾക്കൊള്ളാനാകാത്ത അത്രയും യുവാക്കളാണ് ഒഴുകിയെത്തിയത്.
എന്തായാലും വേടന്‍ വീണ്ടും കുടുങ്ങിയിരിക്കുന്നു. തുടർന്ന് ബുധനാഴ്ച ഇടുക്കിയിൽ നടക്കുന്ന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളിൽ നിന്ന് വേടന്റെ പരിപാടി ഒഴിവാക്കി. വാർഷികാഘോഷത്തിൽ വേടന്റെ റാപ്പ് ഷോ ഉണ്ടായിരുന്നു.