ഇന്നും അമൂല്യ നിധിയായി ഞാനത് സൂക്ഷിക്കുന്നു; ആ ഗായത്രീ തംബുരുവിനെക്കുറിച്ച് വൈക്കം വിജയലക്ഷ്മി The Genesis of Gayathri Veena: Vaikom Vijayalakshmi's Musical Awakening
Mail This Article
ആ കണ്ടുമുട്ടൽ ആദ്യമുണ്ടായത് 1997 ലാണ്. സംസ്ഥാന സ്കൂൾ യുവജനോത്സവ വേദി. ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സമ്മാനം ലഭിച്ച പെൺകുട്ടിയുടെ പേര് അനൗൺസ് ചെയ്തു വിജയലക്ഷ്മി, കാഴ്ചപരിമിതിയുള്ള വിജയലക്ഷ്മിക്കു സമ്മാനം നൽകാൻ ഒരു സംഗീതാധ്യാപകനെത്തി കോട്ടയം കുമ്മനം സ്വദേശി ശശി കുമാർ. അദ്ദേഹം സ്വന്തമായി കണ്ടെത്തിയ സംഗീതോപകരണമായിരുന്നു സമ്മാനം, അതിന്റെ പേര് ഗായത്രി തംബുരു.
സമ്മാനമായി കിട്ടിയ തംബുരുവുമായി വൈക്കം വിജയലക്ഷ്മി വീട്ടിലെത്തി. പിന്നീട് മകൾക്ക് ഉപയോഗിക്കാൻ അനുയോജ്യമായ രീതിയിൽ അച്ഛൻ മുരളി ആ തംബുരുവിനെ മാറ്റി. ഒറ്റക്കമ്പിയിൽ സ്വരങ്ങൾ മുറുക്കിക്കെട്ടി അദ്ദേഹം അത് ഇലക്ട്രിഫൈ ചെയ്തു. പ്രശസ്ത വയലിൻ വിദ്വാൻ കുന്നക്കുടി വൈദ്യനാഥ ഭാഗവരുടെ മുന്നില്‍ രൂപം മാറ്റിയ തംബുരുവുമായി അവർ ചെന്നു. അദ്ദേഹം അതിനു ഗായത്രി വീണയെന്നു പേരു നൽകി. മലേഷ്യൻ പ്ലാവിൽ ഗായത്രി തംബുരുവിന്റെ മാതൃകയിൽ മുരളി മറ്റൊന്നുണ്ടാക്കി. പിന്നീട് ഗായത്രി വീണയിൽ അഞ്ചുമണിക്കൂർ കൊണ്ട് 67 ഗാനങ്ങൾ വായിച്ച് വിജയലക്ഷ്മി ലോക റെക്കോർഡ് നേടി. പതിനായിരക്കണക്കിന് കച്ചേരികൾ, മലയാളത്തിലും തമിഴിലും തെലുങ്കിലുമായി സിനിമാഗാനങ്ങൾ, കേരള, തമിഴ്നാട് സർക്കാരുകളുടെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരങ്ങൾ....
‘‘ഒരു പക്ഷേ സാർ എനിക്കു സമ്മാനമായി ഗായത്രി തംബുരു തന്നില്ലായിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥ സ്വപ്നം കാണാൻ കഴിയില്ലായിരുന്നു. അതിൽ നിന്നുമാണ് ഗായത്രി വീണയിലേക്കുള്ള പ്രയാണം തുടങ്ങിയത്. ഇന്നും അമൂല്യ നിധിയായി ഞാനത് സൂക്ഷിക്കുന്നു. നിമിത്തമെന്നോ ഗുരുത്വമെന്നോ ഒക്കെ ആ കൂടിക്കാഴ്ചയെ വിളിക്കാനാണ് എനിക്കിഷ്ടം.’’ വൈക്കം വിജയലക്ഷ്മി പറയുന്നു.
അഭിമുഖത്തിന്റെ പൂർണ രൂപം മാർച്ച് 14-27 ലക്കം വനിതയിൽ
