പ്രണയത്തിനു വേണ്ടി ഇടക്കാലത്തു പാട്ടുപേക്ഷിച്ചിരുന്നു കെകെ. ആ പ്രണയം തന്നെ കെകെയെ വീണ്ടും പാട്ടുവഴികളിലെത്തിച്ചു. പാട്ടില്ലാതെന്തു പ്രണയമെന്നു പിന്നെ അദ്ദേഹം കാട്ടിത്തന്നു. മൗണ്ട് സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് പഠനകാലത്താണു മലയാളിയായ ജ്യോതി ലക്ഷ്മി കൃഷ്ണയെ കെകെ കണ്ടുമുട്ടുന്നത്. ക്ലാസ് മുറിയിലെ പരിചയം പ്രണയമായി വളർന്നു. കോളജ് പഠനത്തിനു ശേഷം ജ്യോതിയെ വിവാഹം കഴിക്കാൻ ഒരു ജോലി അത്യാവശ്യമായിരുന്നു കെകെയ്ക്ക്. പാട്ടുകൊണ്ട് കെകെ എങ്ങനെ ജീവിക്കുമെന്ന് ഇരുവരുടെയും മാതാപിതാക്കൾ ആശങ്കപ്പെട്ടപ്പോൾ പാട്ടിനെ പാതിയിൽ നിർത്തി ഇടക്കാലത്തു സെയിൽസ് ജോലി തിരഞ്ഞെടുത്തു. 1991ലാണ് വിവാഹം.
കോളജ് ബാൻഡിൽ അംഗമായിരുന്ന ടോം ജോസഫിന്റെ സഹായത്തോടെ ഇലക്ട്രോണിക് ടൈപ്പ്റൈറ്ററുകൾ വിൽക്കുന്ന ജോലിയിൽ പിന്നീട് പ്രവേശിച്ചു. 6 മാസം അവിടെ. സെയിൽസ് ജോലിയും പരസ്യചിത്രങ്ങളിലെ ജിംഗിളുകളുമായി സമയം കടന്നുപോകുന്നതിനിടെയാണു മുംബൈയിലേക്കു പോകാൻ കെകെയ്ക്കു ജ്യോതി പ്രചോദനമായത്. ആ വാക്കിനെ മുറുകെപ്പിടിച്ച കെകെയ്ക്കു പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഹിറ്റുകൾ പിന്നാലെയെത്തിയതോടെ കെകെ എന്ന പേര് ബോളിവുഡിൽ നിറഞ്ഞു. മുംബൈയിൽ സ്ഥിരതാമസമാക്കിയതോടെ അളകനന്ദ യമുനാ അപ്പാർട്ട്മെന്റിൽ കഴിഞ്ഞിരുന്ന മാതാപിതാക്കളും മുംബൈയിലേക്കു പോയി.