ഗില്ലിയിലെ ‘അപ്പടി പോട്, കാക്ക കാക്കയിലെ ‘ഉയിരിൻ ഉയിരേ’, ദേവദാസിലെ ‘ഡോലാരേ മാർഡാലാ, ധൂമിലെ ‘ശിക്ദും ശിക്ദും ഒം ശാന്തി ഒാമിലെ ‘ആഖോം മേ തേരി’... ഹിറ്റുകളുടെ തോഴനായിരുന്നു കെ.കെ. എന്ന കൃഷ്ണകുമാർ കുന്നത്ത്. മലയാളിയായ കെ.കെ. തന്റെ മാതൃഭാഷയിൽ പാടിയ ഏക പാട്ട് ‘രഹസ്യമായ് രഹസ്യമായ്...’ എന്ന പുതിയമുഖം സിനിമയിലെ യുഗ്മഗാനമായിരുന്നു.
മലയാള സംഗീതലോകം വേണ്ടത്ര ഉപയോഗപ്പെടുത്താതിരുന്ന ബോളിവുഡിന്റെ ഈ ജനപ്രിയ ഗായകൻ 2009ലെ വനിത ഫിലിം അവാർഡ്സിന്റെ വേദിയെ ആവേശം കൊള്ളിച്ചിരുന്നു. ആൽബങ്ങളിലൂടെയും ജിംഗിളുകളിലൂടെയും സിനിമാഗാനങ്ങളിലൂടെയും സംഗീതപ്രേമികളുടെ ഹൃദയം കവർന്ന കെ.കെ. 53 വയസ്സില്‍ പാതിപാടിയ ഒരു പാട്ടു പോലെ ജീവിതം എന്ന വേദിയില്‍ നിന്നിറങ്ങിപ്പോയി... കെ.കെ.യുടെ ഓർമകൾക്ക് മുമ്പിൽ ആ പഴയ ഉത്സവവേദിയിലേക്ക്...