സംഗീത സംവിധായകൻ രവീന്ദ്രന്‍ മാഷിനെക്കുറിച്ച് ഗായകൻ പി ജയചന്ദ്രൻ നടത്തിയ പരാമർശം വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. സംഗീതത്തെ അനാവശ്യമായി സങ്കീർണ്ണമാക്കാനാണ് രവീന്ദ്രൻ ശ്രമിച്ചതെന്നും അദ്ദേഹത്തെ മാസ്റ്ററായി കാണുന്നില്ല എന്നുമായിരുന്നു ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ജയചന്ദ്രൻ പറഞ്ഞത്. സംഭവത്തില്‍ ജയചന്ദ്രനു മറുപടിയുമായി എത്തിയിരിക്കുകയാണ് രവീന്ദ്രന്‍ മാഷിന്റെ ഭാര്യ ശോഭാ രവീന്ദ്രൻ.
"ജയചന്ദ്രൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ട്. എന്നാൽ അത് കണ്ടുപിടിക്കാൻ അദ്ദേഹത്തിന് ഇത്ര വർഷങ്ങൾ വേണ്ടിവന്നോ? രവീന്ദ്രൻ മാഷ് വിട്ടുപോയിട്ട് പതിനേഴ് വർഷങ്ങളായി. ഈ അഭിപ്രായം പറയാൻ ഇത്രയേറെ വർഷങ്ങൾ വേണ്ടിവന്നു എന്നത് വേദനയുണ്ടാക്കുന്നു. മാഷ് ശാസ്ത്രീയ സംഗീതത്തെ കുറച്ചുകൂടി ലളിതമാക്കി ജനങ്ങളിലേക്ക് എത്തിച്ചുവെന്നാണ് കേട്ടിട്ടുള്ളത്."- ശോഭാ രവീന്ദ്രൻ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു പി ജയചന്ദ്രൻ രവീന്ദ്രൻ മാഷിനെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കിയത്. "ജി ദേവരാജൻ, വി ദക്ഷിണാമൂർത്തി, കെ രാഘവൻ, എം എസ് ബാബുരാജ്, എം കെ അർജുനൻ, എം എസ് വിശ്വനാഥൻ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു. അവർക്ക് ശേഷം മാസ്റ്റർ എന്ന് വിളിക്കപ്പെടാൻ അർഹതയുള്ളത് ജോൺസനാണ്. ജോൺസന് ശേഷം ആരും 'മാസ്റ്റർ' എന്ന് വിളിക്കപ്പെടാൻ അർഹരല്ല."- പി ജയചന്ദ്രൻ പറഞ്ഞു.
രവീന്ദ്രൻ മാഷെ കുറിച്ചുള്ള ചോദ്യത്തിന്, "ഞാൻ അദ്ദേഹത്തെ ഒരു മാസ്റ്റർ കമ്പോസറായി കണക്കാക്കുന്നില്ല. അദ്ദേഹത്തിന്റെ സംഗീതം അനാവശ്യമായി സങ്കീർണ്ണമാണ്. എന്തിനാണ് നിങ്ങൾ സംഗീതത്തെ സങ്കീർണ്ണമാക്കുന്നത്? അദ്ദേഹത്തിന് നല്ലൊരു സംഗീത സംവിധായകൻ ആകാമായിരുന്നു."- എന്നായിരുന്നു പി ജയചന്ദ്രന്റെ പ്രതികരണം.
മഹാനായ ഗായകൻ മുഹമ്മദ് റഫിയാണെന്നും പി സുശീലയെയാണ് ഏറ്റവും മികച്ച ഗായികയായി കാണുന്നതെന്നും ജയചന്ദ്രൻ പറഞ്ഞു. പുതിയ കാലത്തെ പാട്ടുകളിൽ വരികളേക്കാൾ പ്രാധാന്യം സംഗീതത്തിനാണെന്നും, പുതിയ കാലത്തെ സംഗീത സംവിധായകർ ആ രീതിയോടിണങ്ങി പാട്ടുകൾ ചിട്ടപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജിബാലിന്റെയും എം ജയചന്ദ്രന്റെയും ഗാനങ്ങൾ നല്ലതാണെന്നും, ഗോപി സുന്ദറിന് ജനങ്ങൾക്കാവശ്യമുള്ളതെന്ന് എന്താണ് അറിയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.