Saturday 03 October 2020 01:57 PM IST

'ഈ കലാകാരന്‍മാരുടെ വേദന ഇല്ലാതാക്കാന്‍ ഇനിയും എനിക്കെന്തെങ്കിലും ചെയ്യാനാകുമെങ്കില്‍, ചോദിക്കാന്‍ മടിക്കരുത്...' ; കോവിഡ് കാലത്ത് എസ്പിബി നൽകിയ സ്നേഹസമ്മാനത്തിന്റെ കഥ പറഞ്ഞ് സ്റ്റീഫൻ ദേവസ്സി

V N Rakhi

Sub Editor

sppb

എത്ര ചെറിയ കലാകാരന്മാരെയും എന്നും ചേര്‍ത്തു നിര്‍ത്തിയ വ്യക്തിയായിരുന്നു ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം. കോവിഡ് കാലത്ത് വരുമാനമില്ലാതെ വലഞ്ഞ കലാകാരന്‍മാരുടെ വേദന ഹൃദയത്തില്‍ തൊട്ടറിഞ്ഞ പച്ചയായ മനുഷ്യന്‍... എഫ് ബി ലൈവ് ചെയ്തു കിട്ടിയ പണത്തില്‍ നിന്ന് കേരളത്തിലെ കലാകാരന്‍മാര്‍ക്ക് എസ്പിബി നല്‍കിയത് ഒന്നര ലക്ഷത്തിലേറെ രൂപയാണ്! മലയാളി കലാകാരന്മാരെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് അദ്ദേഹം ആദ്യം വിളിച്ചത് കീബോര്‍ഡിലെ വിസ്മയമായ സ്റ്റീഫന്‍ ദേവസ്സിയെ. ആ വലിയ മനസ്സിനെ അടുത്തറിഞ്ഞ സന്ദര്‍ഭവും, ഏറെ വിഷമത്തോടെ എസ്പിബി അയച്ച വാട്‌സ്ആപ് വോയ്‌സ് മെസേജും പങ്കിടുകയാണ് സ്റ്റീഫന്‍.

'എന്തോ കാര്യം പറയാന്‍വേണ്ടി ഒരിക്കല്‍ ഫോണ്‍ വിളിച്ച കൂട്ടത്തില്‍, കേരളത്തില്‍ കഷ്ടത അനുഭവിക്കുന്ന കലാകാരന്മാരുണ്ടെങ്കില്‍ ഫോണ്‍ നമ്പര്‍ തരൂ, എന്റെ ഫെയ്‌സ്ബുക്ക് ലൈവുകളിലൂടെ കിട്ടുന്ന പണം നല്‍കി സഹായിക്കാനാണ് എന്നു പറഞ്ഞു എസ്പിബി സാര്‍. കേരളത്തിലെ കലാകാരന്മാരുടെ ജീവിതം സ്വയംപര്യാപ്തമാക്കാനും പരിപാടികള്‍ ഇല്ലെങ്കിലോ എന്തെങ്കിലും അനിഷ്ടം സംഭവിച്ചാലോ അവര്‍ക്ക് താങ്ങായി നില്‍ക്കാനും ഉദ്ദേശിച്ച് കേരള ആര്‍ട്ടിസ്റ്റ്‌സ് ഫ്രെട്ടേണിറ്റി(കാഫ്) എന്നൊരു സംഘടനയെക്കുറിച്ച് എന്റെ മനസ്സില്‍ വന്ന ആശയം ഇക്കഴിഞ്ഞ ഏപ്രിലില്‍ ഞാന്‍ ലാലേട്ടനോട് ആദ്യമായി സംസാരിച്ച സമയമായിരുന്നു അത്. ഇങ്ങനെയൊരു സംഘടന തുടങ്ങാന്‍ ആലോചിക്കുന്ന കാര്യം അപ്പോള്‍ എസ്പിബി സാറിനോടു പറഞ്ഞു. എന്നാല്‍ സംഘടനയുടെ അക്കൗണ്ട് നമ്പര്‍ തരൂ അതിലേക്ക് നാല്‍പ്പത് കലാകാരന്മാര്‍ക്ക് നാലായിരം രൂപ വീതം പണം ഇടാം എന്നു പറഞ്ഞു. അക്കൗണ്ട് ഒന്നും അന്ന് തുടങ്ങിയിട്ടില്ല. അതുകൊണ്ട്, കലാകാരന്മാരുടെ അക്കൗണ്ട് നമ്പര്‍ സാറിന് അയച്ചുതന്നാല്‍ നേരിട്ട് പണമെത്തിക്കാനാകുമെങ്കില്‍ നല്ലതായിരുന്നു എന്നു ഞാന്‍ പറഞ്ഞു. ഒട്ടും ആലോചിക്കാതെ അദ്ദേഹം യെസ് പറഞ്ഞു. (പിന്നീട് ദാസേട്ടനെയും എസ് പി ബി സാറിനെയും ലാലേട്ടനെയും മുഖ്യരക്ഷാധികാരികള്‍ ആക്കിയാണ് സംഘടന യാഥാര്‍ഥ്യമായത്.)

പതിനാല് ജില്ലകളില്‍ നിന്ന് ഞങ്ങള്‍ നാല് കലാകാരന്മാരെ വീതം തിരഞ്ഞെടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞ നാല്‍പ്പത് കലാകാരന്മാര്‍ എന്നതില്‍ രണ്ട് പേര്‍ കൂടുതലായി ലിസ്റ്റില്‍ വന്നു. രണ്ട് പേര്‍ കൂടുതലുണ്ട് എന്നു പറഞ്ഞപ്പോള്‍ കുഴപ്പമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാവര്‍ക്കും അദ്ദേഹം തന്നെ നേരിട്ട് അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തു. പണം വന്നു കഴിഞ്ഞപ്പോഴാണ് പലരും അത് എസ്പിബി സാര്‍ അയച്ചതാണെന്ന് അറിഞ്ഞത്. അദ്ദേഹത്തിന് നന്ദി പറയുന്ന വിഡിയോ ചിലര്‍ എനിക്ക് അയച്ചു തന്നു.അതെല്ലാം അദ്ദേഹത്തിനും ഞാന്‍ അയച്ചു കൊടുത്തു. അതുകണ്ട്, വളരെയേറെ വേദനയോടെ ഓഡിയോ മെസേജിലൂടെ അദ്ദേഹം എന്നോട് സംസാരിച്ചു. കേട്ടപ്പോള്‍ ആ വിഷമം എന്റെ മനസ്സിലേക്കും പടര്‍ന്നു.

കേരളത്തില്‍ മാത്രമല്ല, ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും കലാകാരന്‍മാരെ കോവിഡ് കാലത്ത് അദ്ദേഹം ഇതുപോലെ സഹായിച്ചിട്ടുണ്ട്. എഫ് ബി ലൈവ് ചെയ്ത് കിട്ടിയ പണം കൊണ്ടു മാത്രമാണ് ഇത്രയും പേര്‍ക്ക് അദ്ദേഹം താങ്ങായത്. മലയാളി അല്ലാത്ത ഒരു കലാകാരന്‍് നമ്മുടെ നാട്ടിലെ ആളുകളെക്കുറിച്ച് ചിന്തിക്കേണ്ട കാര്യം പോലുമില്ല. അപ്പോഴാണ് അവരെ സഹായിക്കാന്‍ തയാറായി എസ്പിബി സാര്‍ വന്നത്. തീര്‍ച്ചയായും വളരെ വളരെ വലിയൊരു കാര്യം തന്നെ്. അതിന് ഞാനും ഒരു മീഡിയം ആയി എന്നു മാത്രമേയുള്ളൂ. ഒരുപാട് സന്തോഷം.

ഷൂട്ടിങ്ങുകളും പ്രോഗ്രാമുകളുമായി നാല്‍പ്പതോളം പരിപാടികളില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുക്കാന്‍ സാധിച്ചിട്ടുണ്ട്. അതില്‍ ടൊറോണ്‍ടോയില്‍ ഇരുപത്തിനാലായിരം കാണികള്‍ക്കു മുമ്പില്‍ അവതരിപ്പിച്ച വലിയ ഓപണ്‍ എയര്‍ ഷോ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഇളയരാജ സാറിന്റെ സംഗീതജീവിതത്തിന്റെ അമ്പതാം വാര്‍ഷികത്തിന് എസ്പിബി സാറും ഹരിഹരന്‍ജിയും ഞാനും ചേര്‍ന്ന് അണ്‍പ്ലഗ്ഡ് വെര്‍ഷന്‍ പാട്ടുകള്‍ അവതരിപ്പിച്ചിരുന്നു. രാജാസാറിന്റെ മുമ്പില്‍ ലൈവ് ആയിട്ടായിരുന്നു അവതരണം. എ ആര്‍ റഹ്മാന്‍, രജനിസാര്‍, കമല്‍സാര്‍ തുടങ്ങിയവരെല്ലാം അന്നുണ്ടായിരുന്നു. അതും ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങളാണ്. കേരളത്തില്‍ എസ്പിബി സാറിന്റെ ഒടുവിലത്തെ വലിയ ഷോ മഴവില്‍ മനോരമ മ്യൂസിക് അവാര്‍ഡ്‌സ് ആയിരുന്നു. അന്ന് ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്യാനും ഞാന്‍ ഒപ്പമുണ്ടായി.അദ്ദേഹം പലപ്പോഴായി എനിക്കയച്ച പത്തറുന്നൂറു വോയ്‌സ് മെസേജുകള്‍ എന്റെ ഫോണിലുണ്ട്. നിധിയാണ് ഓരോന്നും.എന്നെന്നും സൂക്ഷിച്ചു വയ്‌ക്കേണ്ട നിധി.'

Tags:
  • Movies