Friday 21 August 2020 12:19 PM IST

കണ്‍മണിയെ കൊഞ്ചിച്ചുറക്കാനൊരു സിംപിള്‍ താരാട്ട്; വേണുഗോപാലും സുജാതയും പാടുന്നു

V N Rakhi

Sub Editor

venuggfgvhbsujj

അച്ഛനമ്മമാര്‍ക്ക് കണ്‍മണിയെ കൊഞ്ചിച്ചുറക്കാനൊരു സിംപിള്‍ പാട്ട്. പാടിയത് മലയാളത്തിന്റെ പ്രിയഗായകര്‍ ജി. വേണുഗോപാലും സുജാതയും. സിക്കന്ദര്‍ ദുല്‍ക്കര്‍നൈന്‍ സംവിധാനം ചെയ്യുന്ന അയിഷ വെഡ്‌സ് ഷമീര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് വേണുഗോപാലും സുജായും ചെറിയൊരു ഇടവേളയ്ക്കു ശേഷം ഡ്യൂയറ്റ് സോങ് പാടുന്നത്. കണ്‍മണി നീയുറങ്ങ് താരാട്ട് കേട്ടുറങ്ങ്....കുഞ്ഞിളം കണ്ണടച്ച് പാട്ടൊന്നു കേട്ടുറങ്ങ്.... എന്നു തുടങ്ങുന്നതാണ് ഗാനം. ജയനീഷ് ഓമനൂരിന്റെ വരികള്‍ക്ക് ഈണമിട്ടത് നിഷാദ് ഷാ ആണ്.

"ഒരു ദിവസം എനിക്കൊരു വോയ്‌സ് മെസേജ് വന്നു. ഞങ്ങള്‍ ചെറിയ ആളുകളാണ്. പുതിയൊരു മൂവിക്കു വേണ്ടി ഞങ്ങള്‍ പാട്ടൊരുക്കിയിട്ടുണ്ട്. പാട്ടിന്റെ ട്രാക്ക് അയയ്ക്കാം. വേണുവേട്ടന് ഇഷ്ടമായാല്‍ അതൊന്നു ഞങ്ങള്‍ക്കു വേണ്ടി പാടാമോ? എന്നു പറഞ്ഞ്. നിഷാദ് ഷാ പാടിയതാണെന്നു തോന്നുന്നു, പാട്ടിന്റെ ട്രാക്കും അയച്ചു തന്നു. ഒരിക്കലും മരിക്കാത്ത ഒരീണം... ഒപ്പം വളരെ ലളിതമായ മാപ്പിളപ്പാട്ടിന്റെ ഛായയും... കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി. വളരെ സ്‌ട്രെയ്റ്റ് ആയ ട്യൂണ്‍. കുഞ്ഞുങ്ങള്‍ക്കു പോലും മനസ്സിലാകുന്ന ഭാഷ... അതുതന്നെയാണ് ഈ പാട്ടിന്റെ പ്രത്യേകത. ഫീമെയില്‍ വോയ്‌സിനെ അവര്‍ തീരുമാനിച്ചിരുന്നില്ല.ഞാന്‍ സുജാതയുടെ പേര് സജസ്റ്റ് ചെയ്തു, നമ്പറും കൊടുത്തു. അങ്ങനെയാണ് ഈ ഡ്യൂയറ്റ് ഉണ്ടായത്.''- വേണുഗോപാല്‍ പതിവു ചിരിയോടെ പറഞ്ഞു. 

''ജൂണ്‍ മാസത്തിലായിരുന്നു റെക്കോഡിങ്. അധികം സമയമൊന്നുമെടുത്തില്ല റെക്കോഡിങ്ങിന്. സുജാതയുടെ പോര്‍ഷന്‍ ചെന്നൈയിലെ സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്തു. പ്രായത്തില്‍ എന്റെ മോനെക്കാളും ചെറിയ കുട്ടികളാണ് ജയനീഷും നിഷാദും. ഏറ്റവും പുതിയ തലമുറയുടെ ഈണത്തില്‍ പാടാനുള്ള അവസരം ഇതിലൂടെ കിട്ടി.''

  തൂവല്‍ വിണ്ണിന്‍ മാറില്‍തൂവി...(തലയണമന്ത്രം), പള്ളിത്തേരുണ്ടോ....(മഴവില്‍ക്കാവടി), സ്വര്‍ഗങ്ങള്‍ സ്വപ്‌നം കാണും മണ്ണിന്‍മടിയില്‍...(മാളൂട്ടി), നീ ജനുവരിയില്‍ വിരിയുമോ....(അകലെ), കുഴലൂതും പൂന്തെന്നലേ...(ഭ്രമരം)തുടങ്ങി ധാരാളം ഹിറ്റ് സോങ്ങുകള്‍ വേണുഗോപാല്‍- സുജാത കൂട്ടുകെട്ടിലുണ്ട്. 2013 ല്‍ ഇറങ്ങിയ ക്ലിയോപാട്രയിലെ വെറുമൊരു തളിരല്ല... ആണ് ഇവരുടേതായി അവസാനം പുറത്തിറങ്ങിയ സിനിമാഗാനം.

Tags:
  • Movies