ഹർഷാരവും നടത്തിയ ജനം അതു കണ്ട് ആനന്ദനൃത്തം ചവിട്ടി. വേഷഭൂഷാധികൾ അണിഞ്ഞവരിൽ ചിലർ കവിളിലൂടെ ശൂലമുന കുത്തിയിറക്കി. ചോര ഒലിച്ചിറങ്ങുമ്പോഴും അവർ കാതടപ്പിക്കുന്ന ഡപ്പാൻകൂത്ത് സംഗീതത്തിനൊപ്പം ചുവടുവച്ചു – ഇതു ദസറയാണ്, തമിഴ്നാട്ടിലെ കുളസൈ ദസറ.
തമിഴ്നാട്ടിൽ തൂത്തുക്കുടി തിരുച്ചെന്തൂരിനു സമീപം കുലശേഖര പട്ടണം ഗ്രാമത്തിലെ മൂത്താരമ്മന്‍ ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തുന്ന ഉത്സവമാണു കുളസൈ ദസറ എന്നറിയപ്പെടുന്നത്. മുന്നൂറു വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ ആചാരങ്ങൾ പാലിച്ച് ഭക്തർ നൃത്തം ചെയ്യുന്നു. വർണം വാരിവിതറുന്ന ഭക്തർ നിരയായി നീങ്ങുന്ന ഉത്സവം കാണാൻ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ളവർ എത്താറുണ്ട്. കുളസൈയിലെ വിശ്വാസങ്ങളിൽ ദേവതകൾ സംഹാരമൂർത്തികളാണ്. ഐതിഹ്യങ്ങളിലെ കഥാപാത്രങ്ങളായ ദേവതകൾ ആയുധധാരികളും തലയോട്ടിമാല അണിയുന്നവരുമാണ്. ബഹുവർണ പൊടികൾ മെയ്യിലണിഞ്ഞ് സംഹാരഭാവം പൂണ്ട് അവർ എഴുന്നള്ളുന്നു.

കുളസൈ ദസറ കാണാൻ പോകുമ്പോൾ കുറേ നല്ല ഫോട്ടോ എടുക്കലായിരുന്നു ലക്ഷ്യം. അവിടെ എത്തിയപ്പോൾ ക്ഷേത്രമുറ്റത്തും പന്തലിലും സ്ത്രീകളുടെ തിരക്ക്. മതില്‍ക്കെട്ടിനു ചുറ്റും കുട്ടികളും മാതാപിതാക്കളും. മുറ്റം നിറഞ്ഞ് യുവാക്കൾ. അഞ്ചു മണിക്കൂര്‍ ക്യാമറയുമായി അര്‍ക്കൊപ്പം പ്രദക്ഷിണം നടത്തി. കുളസൈ ദസറയ്ക്ക് രണ്ട് ഐതിഹ്യങ്ങളുണ്ട്. മൈസൂരിലെ സൗദേശ്വരി അമ്മ എന്ന ദേവി കുലശേഖരപുരത്തെ ഒരു പെൺകുട്ടിക്ക് സ്വപ്നദർശനം നൽകി. കുലശേഖരപുരത്ത് വസിക്കാൻ ആഗ്രഹമുണ്ടെന്ന് സൗദേശി അമ്മ പെൺകുട്ടിയോടു പറഞ്ഞു. സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ ആ പെൺകുട്ടി നാട്ടുരാജാവിനെ അറിയിച്ചു. കുലശേഖരപുരത്ത് ക്ഷേത്രം നിർമിച്ച് അവിടെ ദേവിയെ കുടിയിരുത്താൻ രാജാവ് ഉത്തരവിട്ടു. ദേവിയുടെ മാതാപിതാക്കളും ജ്ഞാനമൂർത്തീശ്വരനുമാണ് മുത്താരമ്മൻ ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ. വ്രതമെടുത്ത് പല നിറങ്ങൾ അണിഞ്ഞ് വേഷഭൂഷാദികളുമായി എത്തുന്നവർക്ക് ദേവീദർശനം ലഭിച്ചുവെന്ന് ഐതിഹ്യം. ക്ഷേത്രോത്സവത്തിൽ വേഷം അണിയുന്നവർ ഗ്രാമത്തിലെ വീടുകൾ സന്ദർശിച്ച് ദാനധർമം സ്വീകരിക്കാറുണ്ട്. പിൽക്കാലത്ത് കുലശേഖരപുരത്തുള്ളവർ വേഷവിധാനങ്ങൾക്കൊപ്പം ശൂലം തറയ്ക്കൽ ഉൾപ്പെടെയുള്ള രീതികളും പിൻതുടർന്നു. മറ്റൊരു കഥ മൈസൂർ ദസറ പോലെ മഹിഷാസുരനിഗ്രഹവുമായി ബന്ധമുള്ളതാണ്. ദേവിയുടെ സ്ഥാനത്ത് മുത്താരമ്മനാണ്. മഹിഷാസുരന്റെ ആക്രമണത്തിൽ നിന്നു രക്ഷതേടിയവർ മുത്താരമ്മയിൽ അഭയം തേടി. ലളിതാംബയായി അവതാരമെടുത്ത ദേവി പത്താം ദിവസം അസുരനെ വധിച്ചു. തിന്മയെ ഇല്ലാതാക്കിയ ദേവിയെ സ്തുതിച്ച് ജനം ആനന്ദനൃത്തം ചവിട്ടി. ഐതിഹ്യങ്ങളുടെ പെരുമയിൽ നിറവർണങ്ങളുടെ മേളം ഇന്നും തുടരുന്നു. വ്യത്യസ്ത വേഷവിധാനങ്ങളിൽ കുട്ടികളും വയോധികരും ആഘോഷത്തിൽ പങ്കെടുക്കുന്നു. ദൈവിക വേഷങ്ങൾ, അസുര വേഷം, ഭിക്ഷക്കാരൻ എന്നിവയാണ് ഇക്കുറി അവിടെ കണ്ടത്.

ക്ഷേത്രത്തില്‍ പ്രദര്‍ശനം നടത്തിയ ശേഷം വിഗ്രഹങ്ങൾ കടലില്‍ നിമജ്ജനം ചെയ്യലാണ് മൂത്താരമ്മന്‍ ക്ഷേത്രത്തിലെ പ്രധാന ചടങ്ങ്. തീരത്തിറങ്ങിയവര്‍ ആര്‍പ്പു വിളിച്ച് ശില്‍പങ്ങള്‍ നിമജ്ജനം ചെയ്ത് മുങ്ങിക്കുളിച്ചു. പിന്നീട്, കടൽത്തീരത്ത് അഗ്നിയൊരുക്കി അതിനു ചുറ്റുമിരുന്നു കീര്‍ത്തനാലാപനം നടത്തി. ഭക്തിയുടേയും കലാ സംസ്കാരിക സംഗമത്തിന്റെയും വേദിയാണു കുളസൈ. മുത്താരമ്മന്‍ ക്ഷേത്രത്തിനു സമീപം ഹോട്ടലുകളും റസ്റ്ററന്റുകളും ഉണ്ട്. അവിടെ താമസിച്ച് ഉത്സവം കാണാൻ പോകുന്നവർ ഒരു മാസം മുന്‍പ് മുറി ബുക്ക് ചെയ്യണം..
