ADVERTISEMENT

ലപ്പുഴയിൽ നിന്ന് അമേരിക്ക കീഴടക്കിയ ഒരു കമ്പനിയുടെ കഥയാണിത്. ലോക ഫാഷൻ രംഗത്തെ ഏറ്റവും ആഡംബരം നിറഞ്ഞ  ന്യുയോര്‍ക്കിലെ വേദിയാണു മെറ്റ്ഗാല. എല്ലാ വർഷവും മേയിൽ നടക്കുന്ന മെറ്റ്‌ഗാലയ്ക്കു കഴിഞ്ഞ നാലു വർഷങ്ങളായി കാർപെറ്റ് ഒരുക്കുന്നത് ചേർത്തലയിലെ എക്സ്ട്രാവീവ് പ്രൈവറ്റ് ലിമിറ്റ‍ഡാണ്. സിനിമ, സ്പോർട്സ് അങ്ങനെ വിവിധരംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന പ്രോഗ്രാമാണ് മെറ്റ്ഗാല.

അവരുടെ കോസ്റ്റ്യൂം വരെ പ്രത്യേക തീമിന് അനുസരിച്ചാകും. അതിൽ പലതുമാകും പിന്നീട് ഗ്ലോബൽ ഫാഷൻ ചാർട്ടിനെ നയിക്കുന്നത്. അങ്ങനെയൊരു വേദിയിലേക്ക് ഒരു പ്രാവശ്യം ക്ഷണം കിട്ടുന്നതു തന്നെ വലിയ നേട്ടം. അപ്പോൾ അതു നാലു വർഷം നിലനിർത്തുന്നത് എത്ര വലിയ അംഗീകാരം. കേരളത്തിന്റെ നെയ്ത്ത് പാരമ്പര്യത്തിന് അഭിമാനിക്കാവുന്ന നേട്ടം.  ന്യൂയോർക്കിലെ  മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട് ആണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. തീമിനൊത്ത് വരച്ചെടുക്കാൻ പാകത്തിനുള്ള വെള്ള കാൻവാസാണ്  ഓരോ മാറ്റും.  

ADVERTISEMENT

മൂന്നു തലമുറ കടന്ന നെയ്ത്ത്

മൂന്നു തലമുറകൾക്കു മുൻപ് തുടങ്ങിയ റഗ് നെയ്ത്തു പാരമ്പര്യത്തിൽ നിന്നാണ് കമ്പനിയുടെ വരവ്.  ‘‘മുതുമുത്തച്ഛനാണു കയർ നിർമാണം 1917ൽ ബിസിനസാക്കിയത്. പിന്നീടതു കുടുംബബിസിനസായി വളർന്നു. അച്ഛൻ വേലായുധൻ സന്തോഷ് രണ്ടായിരത്തിൽ എക്സ്ട്രാവീവ് പ്രൈവറ്റ് ലിമിറ്റ‍ഡിനു തുടക്കമിട്ടു.

ADVERTISEMENT

അച്ഛന്റെ രണ്ടു മൂത്ത സഹോദരങ്ങളായ വി. ആർ. പ്രസാദും പവിത്രനും ചേർന്നാണ് ബിസിനസ് ഇന്റർനാഷനൽ നിലവാരത്തിലേക്ക് ഉയർത്തിയത്. രണ്ടാളുടെയും പ്രായം തൊണ്ണൂറു കടന്നു. ഇപ്പോഴും ഫാക്ടറിയിലെത്തും.’’ നെയ്ത്ത് ബൈ എക്സ്ട്രാ വീവ് ഫൗണ്ടറും സി ഇഒയുമായ ശിവൻ സന്തോഷ് പറയുന്നു. 

കഴിഞ്ഞ വർഷത്തെ മെറ്റ്‌ഗാല കാർപെറ്റ് റോയൽ ബ്ലൂ നിറത്തിൽ ആകാശം പൂത്തുലഞ്ഞ പോലെ മനോഹരം.  ഈ വർഷത്തെ കാർപെറ്റ് പച്ചപ്പു പടർന്ന കൽപ്പടികൾ പോലെ ഡിസൈൻ ചെയ്തതായിരുന്നു. എങ്ങനെ ഇത്തരം ഡിസൈനുകൾ നെയ്തെടുക്കുന്നുവെന്നു അദ്ഭുതം തോന്നും. അതു മനസ്സിലാക്കിയിട്ടാവണം ശിവൻ സന്തോഷ് വിശദീകരിച്ചു. ‘‘സൈസൽ ഫൈബറാണ് നെയ്യാനുപയോഗിച്ചത്.  വെള്ള കാൻവാസ് പോലെയാണ് കാർപെറ്റ് നെയ്തെടുക്കുന്നത്. ബൂക്‌ലേ  വീവിങ് സ്റ്റൈലിൽ 6840 സ്ക്വയർ ഫീറ്റ് വലുപ്പത്തിലാണ് ഇത്തവണത്തെ കാർപെറ്റ് ചെയ്തത്.’’

met-gala-carpet
നെയ്ത്ത്‌ശാലയ്ക്കുള്ളിൽ
ADVERTISEMENT

കോവിഡിൽ മിന്നിയ ഐഡിയ

‘‘വിവാഹശേഷം  ഞാനും നിമിഷയും അമേരിക്കയിൽ പഠിക്കാൻ പോയി. ഞാൻ ബാബ്സൺ യൂണിവേഴ്സിറ്റിയിൽ ബിസിനസ് സ്റ്റഡീസും ഭാര്യ നിമിഷ   ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ആൻഡ് സ്ട്രാറ്റജിയിൽ സർട്ടിഫിക്കറ്റ് കോഴ്സിനും ചേർന്നു. പഠനം കഴിഞ്ഞ്  ഒരു സ്റ്റാർട്ട് അപ് കമ്പനിയിൽ  ഒന്നര വർഷത്തോളം ജോലി  ചെയ്തു.

നാലു വർഷമെങ്കിലും അവിടെ നിൽക്കണമെന്നു കരുതിയിരുന്നു. ആദ്യ ട്രംപ് ഭരണകാലത്ത് വീസ അപ്രൂവലുകൾക്ക് തടസ്സം വന്നു. നാട്ടിലേക്കു മടങ്ങാനുള്ള ആലോചന തുടങ്ങി. കോവിഡ് സമയത്തു നാട്ടിലെത്തി. എപ്പോഴെങ്കിലും ഫാമിലി ബിസിനസിൽ എത്തുമെന്നൊരു തോന്നൽ ഉള്ളിലുണ്ടായിരുന്നു. കോവിഡ് സമയമല്ലേ, എല്ലാ രംഗങ്ങളും ക്രൈസിസിലാണ്. ആലോചിക്കാൻ ഒരുപാട് സമയം. ഐഡിയ പറഞ്ഞപ്പോൾ നിമിഷയും ഒപ്പം കൂടി. നന്നായി മാർക്കറ്റ് റിസേർച് ചെയ്തു.’’

2018 ലെ വെള്ളപ്പൊക്കത്തിന്റെ സമയത്ത് അതുമായി ബന്ധപ്പെട്ട പോസിറ്റീവ് കാര്യങ്ങൾ പ്രചോദനമാക്കി നിമിഷ ഡിസൈൻ തയാറാക്കി. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് അതിനെ അതിജീവിച്ച ഡിസൈനുകൾക്കു ലോകശ്രദ്ധ കിട്ടി.  അതിന് എൽ ഡെകോർ ഡിസൈൻ അവാർഡ് ലഭിച്ചു. 

ടെക്നോളജിയും റഗ് നിർമാണത്തെ സ്വാധീനിക്കുന്നുണ്ട്. യുവി ലൈറ്റിൽ നിറം മാറുന്ന ചവിട്ടികൾ, ചൂടിനനുസരിച്ചു മാറുന്നവ, സെൻസർ ഘടിപ്പിച്ച റഗ് എന്നിങ്ങനെ പല പുതിയ വേരിയേഷനുകളും ചെയ്തെടുക്കുന്നുണ്ട്. വീട്ടിൽ ആരുമില്ലാത്തപ്പോള്‍ വാതിൽപ്പടിയിലെ ചവിട്ടി സെൻസർ ഘടിപ്പിച്ചതാണെങ്കിൽ ആരെങ്കിലും അനുവാദമില്ലാതെ വാതിൽ തുറന്നാൽ അറിയാനാകും.’’ ശിവൻ സന്തോഷ് റഗിലെ പുതുമകൾ വിശദീകരിച്ചു.

ഗ്ലാമറിനു പിന്നിലെ ടീം സ്പിരിറ്റ്

‘‘നെയ്ത്തിന്റെയും എക്സ്ട്രാവീവിന്റെയും ഡിസൈൻ ടീമും പ്രൊഡക്‌ഷൻ ടീമും മെറ്റ്ഗാല കാർപെറ്റിനു വേണ്ടി അധ്വാനിച്ചിട്ടുണ്ട്.  ചേർത്തലയിലെ റഗ്സ് ഫാക്ടറിയിൽ മൊത്തം ഉത്പാദനത്തിന്റെ പകുതിയോളമാണു നടത്തുന്നത്. ബാക്കി ഉത്തർപ്രദേശിലെ യൂണിറ്റിലാണ്.’’ നെയ്ത്തിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം മാനേജറായ കണ്ണന്റെ വാക്കുകളിൽ അഭിമാനം.

‘‘തെക്കേയിന്ത്യയിൽ  പ്രത്യേകിച്ച് കേരളത്തിൽ ഇത്രയധികം റഗ് മേക്കിങ് നടക്കുന്നുണ്ടെന്ന് ലോകം തിരിച്ചറിയുന്നില്ലെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഞങ്ങളുടെ തന്നെ  കമ്പനിയായ ട്രാവൻകൂർ മാറ്റ്സ് നൂറിലേറെ വർഷങ്ങളുടെ പാരമ്പര്യമുള്ള കമ്പനിയാണ്.

ആലപ്പുഴയിൽത്തന്നെ നൂറ്റിയൻപതിലേറെ വർഷങ്ങളുടെ പാരമ്പര്യമുള്ള കമ്പനികളുണ്ട്. അതിെനല്ലാം ലോകശ്രദ്ധ കിട്ടാനുള്ള അവസരങ്ങൾ ഒരുങ്ങണം. നമ്മുടെ നാടിന്റെ തനിമയും മികവും ലോകവിപണിയിലേക്ക് എത്തിക്കാൻ കഴിയണം.’’  ശിവൻ സന്തോഷിന്റെ വാക്കുകളിൽ വിരിയുന്ന പ്രതീക്ഷകളുടെ പുതുഡിസൈൻ.

The Met Gala Carpet Story:

Extravie Private Limited, a company from Alappuzha, Kerala, has achieved a remarkable feat by carpeting the prestigious Met Gala in New York for four consecutive years. This achievement highlights the rich weaving traditions of Kerala on a global fashion stage, showcasing innovation and heritage in their luxurious rug creations.

ADVERTISEMENT