‘ഇരുണ്ട നിറവും ചുരുണ്ട മുടിയുമാണ്, പുറത്തിറങ്ങാൻ പോലും മടിച്ച ആ പെണ്കുട്ടി’: മലയാളിക്ക് മേക്കോവര് നടത്തിയ അംബികാ പിള്ള, അനുഭവം Ambika Pillai: A Pioneer in the Indian Beauty Landscape
Mail This Article
മൂന്നു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സൗന്ദര്യരംഗത്തെ കരുത്തുറ്റ സാന്നിധ്യമാണ് സെലിബ്രിറ്റി ഹെയർ സ്‌റ്റൈലിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റും സംരഭകയുമായ അംബികാ പിള്ള. ഇരുപത്തിനാലാം വയസ്സിൽ വിവാഹമോചിതയായ അംബിക ഇന്ത്യയുടെ ബ്യൂട്ടി ഗുരുവായി മാറിയ കഥ ആരെയും പ്രചോദിപ്പിക്കുന്നതാണ്.
ന്യൂയോർക്ക്, ലണ്ടൻ, പാരിസ്, സിംഗപ്പൂർ, മൗറീഷ്യസ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ ഇടങ്ങളിൽ നടന്ന പ്രശസ്ത ഫാഷൻ ഷോകളിൽ പ്രതിഭയുടെ കയ്യൊപ്പു പതിച്ചിട്ടുണ്ട് ഈ കൊല്ലം സ്വദേശി.
െഎശ്വര്യ റായ് ബച്ചൻ, സുസ്മിത സെൻ, ദീപിക പദുക്കോൺ, കത്രീന കൈഫ്, സച്ചിൻ തെണ്ടുൽക്കർ, മഹീന്ദ്ര സിങ് ധോണി തുടങ്ങിയ ഒട്ടേറെ പ്രമുഖരാണ് അംബികാ പിള്ളയുടെ മാന്ത്രികതയിൽ തിളങ്ങിയിട്ടുള്ളത്.
1996 ലെ മികച്ച മേക്കപ് ആർട്ടിസ്റ്റിനുള്ള IAAFA പുരസ്കാരം, 2006 ലെ മികച്ച മേക്കപ് ആർട്ടിസ്റ്റിനുള്ള സീ സിനി അവാർഡ്, 2015 ലെ ഫെമിന പവർ ലിസ്റ്റ് പുരസ്കാരം, 2020 ലെ മികച്ച മേക്കപ് ആർട്ടിസ്റ്റിനുളള ഇന്ത്യൻ ഫാഷൻ അവാർഡ്സ് പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
വനിതയ്ക്കു വേണ്ടി കഴിഞ്ഞ അൻപതു വർഷങ്ങളിൽ സൗന്ദര്യരംഗത്തുണ്ടായ മാറ്റങ്ങളിലൂടെ സഞ്ചരിക്കുന്നു അംബികാ പിള്ള...
വനിതയുടെ താളുകളിലൂടെയെന്ന പോലെ ഓർമകൾ പിന്നിലേക്കു സഞ്ചരിക്കുമ്പോൾ വിസ്മയം തോന്നും. കൺമഷിയും ചാന്തും കുങ്കുമാദിതൈലവും മാത്രം ഇടംപിടിച്ച മലയാളിയുടെ ഡ്രസ്സിങ് ടേബിളിൽ പലതരം സീറം, ക്രീമുകൾ, മേക്കപ് ഉൽപന്നങ്ങൾ...
അമ്മയോ അച്ഛനോ മുടി ട്രിം ചെയ്തതല്ലേ പലരുടെയും കുട്ടിക്കാല ഓർമ? ഇന്ന് ട്രെൻഡിയായ ഹെയർസ്‌റ്റൈലിനു വേണ്ടി മികച്ച ഹെയർസ്റ്റൈലിസ്റ്റിനെയല്ലേ തേടുന്നത്. പല നിറങ്ങളുടെ ഭംഗിയുള്ള ആ കാലങ്ങളുടെ താളുകളിലൂടെ ഒരു യാത്രപോയാലോ?
1975- 1985
സൗന്ദര്യം എന്നു കേൾക്കുമ്പോഴേ അമ്മയുടെ രൂപമാണു മനസ്സിൽ തെളിയുക. നല്ല ഭംഗിയിൽ വാലിട്ടെഴുതിയ കണ്ണും സ്റ്റൈലിഷായ മുടിക്കെട്ടും. കുട്ടിക്കാലം മുതലേ ടോം ബോയ് ആയതുകൊണ്ടാകും ഞാനൊരിക്കലും അമ്മയെപ്പോലെ ഭംഗിയായി ഒരുങ്ങാൻ ശ്രമിച്ചതേയില്ല. ഒരു കാര്യം മാത്രമാണ് എന്നെ അലട്ടിയത്. ചുരുണ്ടു ചുരുണ്ടു കിടക്കുന്ന എന്റെ മുടി.
എങ്ങനെയെങ്കിലും ഈ മുടി നിവർത്തിയെടുക്ക ണമെന്നു പറഞ്ഞു ഞാൻ എപ്പോഴും നിർബന്ധം പിടിക്കും. കൗമാരത്തിലെത്തിയപ്പോൾ ആ നിർബന്ധം കൂടി. 1976– 77 കാലത്താണ്. ഒരിക്കൽ അമേരിക്കയിലേക്കു പോകാൻ വേണ്ടി ഞങ്ങൾ മുംബൈയിലെത്തി. അവിടെ താജ് ഹോട്ടലിൽ ബ്യൂട്ടി പാർലറുണ്ട്.
എന്റെ നിർബന്ധം സഹിക്കവയ്യാതെ അച്ഛൻ എന്നെ ആ പാർലറിൽ കൊണ്ടു പോയി. അവർ കെമിക്കലൊ ക്കെ പുരട്ടി എന്റെ മുടി സ്ട്രെയ്റ്റൻ ചെയ്തു. നന്നായി മുടി കൊഴിഞ്ഞെങ്കിലും വിഷമം തോന്നിയില്ല. ചെറിയ ലെയറുകളുള്ള മുടിയിൽ തൊടുമ്പോൾ പട്ടു പോലെ തോന്നും. ഒരാളെ എങ്ങനെയാണ് ഇത്രയും മാറ്റിയെടുക്കാനാകുന്നത് എന്ന കൗതുകവും അടക്കാനാവാത്ത സന്തോഷവും കൊണ്ടു ഞാൻ തുള്ളിച്ചാടി. അച്ഛന് എന്റെ മുടി ഇഷ്ടപ്പെട്ടില്ല. അമ്മ ‘ഇതെന്തു കോലം’ എന്നു വഴക്കു പറഞ്ഞു. എന്റെ സന്തോഷമുഖം ക ണ്ടാവണം ആ പരിഭവങ്ങൾ മാഞ്ഞുപോയത്..
∙∙∙
വൈകാതെ കേരളത്തിൽ കൊച്ചു കൊച്ചു പാർലറുകൾ പൊങ്ങി വന്നു. ആ കാലത്ത് ഞങ്ങളുടെ നാട്ടിൽ നോർത്ത് ഇന്ത്യയിൽ നിന്നു വന്ന ഒരു സ്ത്രീയുടെ വീടായിരുന്നു പാർലർ. ത്രെഡിങ്, നാടൻ കൂട്ടുകൾ ചേർന്ന ഫേഷ്യൽ ഇതെല്ലാം അവർ ചെയ്തു നൽകും. ചർമത്തിന്റെ സ്വഭാവമൊന്നും തിരിച്ചറിയാതെ ക്രീമും േലാഷനുമെല്ലാം പുരട്ടിയിരുന്നു പലരും.
∙∙∙
നിറങ്ങളുടേതായിരുന്നു എൺപതുകൾ. പിങ്ക് നിറത്തിലെ ബ്ലഷ്, െഎ ഷാഡോ, ലിപ്സ്റ്റിക്, വേറിട്ട ഭംഗിയുള്ള മുടിക്കെട്ട് ഇതെല്ലാം ആ കാലത്തു ഹരമായി. ഫൗണ്ടേഷൻ ക്രീം, മോയ്സ്ചറൈസർ, കോംപാക്ട് പൗഡർ, മസ്കാര, െഎ പെൻസിൽ, െഎഷാഡോ, ബ്ളഷർ, ലിപ്സ്റ്റിക്ക്, ലിപ് ഗ്ലോസ് ഇതെല്ലാം രംഗത്തുണ്ട്. മലയാളികള്‍ അപ്പോഴും മേക്കപ്പിനോടു മുഖം തിരിഞ്ഞു നിന്നു. കല്യാണനാളിൽ മാത്രം മേക്കപ്പിനോടു യെസ് പറഞ്ഞവരാണേറെയും.
1985- 1995
17 ാം വയസ്സിൽ തുടങ്ങിയ വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ അലട്ടിയതോടെ ഞാൻ നാട്ടിലെത്തി. 1986 ൽ ഞാൻ കൊല്ലത്ത് ഒരു കൊച്ചു ബ്യൂട്ടിപാർലർ തുടങ്ങി. ഏതെങ്കിലും സിനിമാതാരം വന്നു പാർലർ ഉദ്ഘാടനം ചെയ്യണമെന്ന് ഞാനുറപ്പിച്ചു. ദേശാടനപ്പക്ഷികൾ കരയാറില്ല, സന്മനസ്സുള്ളവർക്കു സമാധാനം.. ഈ സിനിമകൾ ശ്രദ്ധേയമായ സമയമാണ്. ആ സിനിമയിലെ നായിക കാർത്തിക എനിക്കു സുനന്ദയാണ്. കാർത്തികയുടെ യഥാർഥ പേരാണത്. എന്റെ അച്ഛനും സുനന്ദയുടെ അച്ഛനും സുഹൃത്തുക്കളാണ്. അങ്ങനെ സുനന്ദയാണ് ബ്ലൂ ഓർക്കിഡ് എന്നു പേരുളള ആ പാർലർ ഉദ്ഘാടനം ചെയ്തത്.
ആ സമയത്ത് എനിക്ക് ഒന്നും അറിയില്ല. രണ്ടു മിടുക്കികളെ എല്ലാം ഏൽപിച്ചു. അവർക്കു ശമ്പളവും കെട്ടിടത്തിനു വാടകയും നൽകിക്കഴിഞ്ഞാൽ പൈസയൊന്നും ബാക്കി കാണില്ല. എന്നാലും ഞാൻ ഹാപ്പിയായിരുന്നു. ഹെയർ കട്ട്, ത്രെഡിങ്, ഫേഷ്യൽ, കല്യാണദിവസത്തെ ഒരുക്കം ഇതെല്ലാം ചെയ്യാൻ ആളുകളെത്തും. ലാഭമില്ലാതെ വൈകാതെ പാർലർ നിർത്തി.
കുറച്ചുകാലം മുൻപ് തിരുവനന്തപുരത്ത് അംബികാ പിള്ള സലോൺ തുടങ്ങിയ സമയത്തു സുനന്ദയെ കണ്ടു. ‘‘എനിക്കോർമയുണ്ട്. ഞാനല്ലേ ആദ്യ പാർലർ ഉദ്ഘാടനം ചെയ്തത്.’’ സുനന്ദ പറഞ്ഞു. സ്നേഹത്തിന്റെ നിറമുള്ള ഓർമകളിൽ ആ സൗഹൃദം വീണ്ടെടുത്തു.
∙∙∙
വിവാഹമോചിതയായ സ്ത്രീകൾക്ക് എപ്പോഴും ചോദ്യങ്ങൾ നേരിടേണ്ടി വരും. എല്ലാവർക്കുമറിയേണ്ടത് ഒരേ കാര്യങ്ങൾ. ‘അംബിക എന്തു ചെയ്യുന്നു? അംബികയെ ആരു നോക്കും?’ ആ ചോദ്യങ്ങളിൽ നിന്നു രക്ഷപ്പെടാൻ നാട്ടിൽ നിന്നു ദൂരെ എവിടെയെങ്കിലും പോകണമെന്നു തീരുമാനിച്ചു.
അങ്ങനെ ഡൽഹിയിലെത്തി ബ്യൂട്ടി കോഴ്സും ഹെയർ സ്റ്റൈലിങ്ങിൽ അഡ്വാൻസ്ഡ് കോഴ്സും പൂർത്തിയാക്കി. പുതിയ കാഴ്ചകളടെ ലോകമാണു മുന്നിൽ.. എല്ലാവരും സുന്ദരമായി അണിഞ്ഞൊരുങ്ങുന്നു.
ഹെയർ, മേക്കപ്പ്... എല്ലാം ട്രെൻഡി. ഞാൻ നാട്ടിലെ പെണ്ണുങ്ങളെ ഓർത്തു. ആർക്കും അണിഞ്ഞൊരുങ്ങാനൊന്നും താൽപര്യമില്ല. ഇനി മോഹമുണ്ടെങ്കിലും വീട്ടിലെ ആണുങ്ങൾ സമ്മതിക്കില്ല.
ലിപ്സ്റ്റിക് അണിയേണ്ട. മുടി എണ്ണ വച്ച് ഒതുക്ക്, മുടി ചെറുതായി മുറിക്കേണ്ട. ഇങ്ങനെ നിയന്ത്രണങ്ങളുടെ ലോകമായിരുന്നല്ലോ അന്നു മലയാളി സ്ത്രീകളുടേത്.
∙∙∙
1995 -2005
1994 നു ശേഷം സൗന്ദര്യ രംഗം അടിമുടി മാറി. െഎശ്വര്യ റായ്‌യുടെയും സുസ്മിത സെന്നിന്റെയും വരവോടെ ഇന്ത്യൻ ലുക് വിത് എ മോഡേൺ ട്വിസ്റ്റ് എന്നതായി ബ്യൂട്ടി മന്ത്ര.
ഫാഷൻ ഡിസൈനർ ഹേമന്ത് ത്രിവേദിയുടെ ഫാഷൻ ഷോയ്ക്കു വേണ്ടി ഹെയർ സ്‌റ്റൈലിസ്റ്റായെത്തിയതാണു ഞാൻ. മോഡൽസിനു മേക്കപ്പും കൂടി ചെയ്യാമോയെന്നു ഹേമന്ത് എന്നോടു ചോദിച്ചു. മേക്കപ് ചെയ്യാൻ ഞാൻ പഠിച്ചിട്ടില്ല. ഏതു വെല്ലുവിളിയും ഏറ്റെടുക്കുന്ന മനസ്സു കൊണ്ടാകണം, ചെയ്യാമല്ലോ എന്നാണു ഞാൻ മറുപടി പറഞ്ഞത്.
കിട്ടിയ അഡ്വാൻസ് കൊണ്ടു മേക്കപ്പ് കിറ്റ് വാങ്ങി. പരീക്ഷണമെന്ന നിലയിലാണ് ആദ്യത്തെ മോഡലിനെ മേക്കപ് ചെയ്തത്. അതു കണ്ട ഹേമന്ത് ധൈര്യമായി തുടർന്നു ചെയ്തോളാൻ പറഞ്ഞു. ഒരു പരസ്യ ഷൂട്ടാണ് അടുത്ത അസൈൻമെന്റായി നൽകിയത്. പ്രധാനതാരം െഎശ്വര്യ റായ്. ആഷ് അന്ന് മിസ് വേൾഡ് ആയി തിളങ്ങി നിൽക്കുന്ന സമയം. ആവേശത്തിന്റെയും ആശങ്കയുടെയും കൊടുമുടിയിലായി മനസ്സ്...
‘അംബിക ഹെയർ സ്‌റ്റൈലിസ്റ്റല്ലേ. എപ്പോഴാണു മേക്കപ് ആർട്ടിസ്റ്റായത്.’ ഷൂട്ടിനു വേണ്ടിയെത്തിയ െഎശ്വര്യ റായ് എന്നെ കണ്ടതും സൗഹാർദത്തോടെ ചോദിച്ചു. അടുത്തിടെയാണ് എന്ന് ഞാൻ മറുപടി പറഞ്ഞു. എന്റെ ഹെയർ സ്‌ൈറ്റൽ ചെയ്യാമോ എന്നായി െഎശ്വര്യ. ആ സമയത്തു ഹേമന്ത് വന്നു ‘ മേക്കപ് ഞാൻ സ്വയം ചെയ്തോളാമെന്ന് ആഷ് പറയും. പക്ഷേ, മേക്കപ്പും അംബിക തന്നെയാണ് ചെയ്യുക. ’ ഹേമന്ത് എന്നെ മാറ്റി നിർത്തി പറഞ്ഞു. അതോടെ ഞാൻ എന്റെ ജോലി തുടങ്ങി. െഎ മേക്കപ് കഴിഞ്ഞു കണ്ണുകൾ തുറന്നു കണ്ണാടിയിൽ നോക്കിയതും ആഷ് ‘വൗ..’ എന്നു പറഞ്ഞു. ശീതൾ ബ്രൈഡൽ വെയറിന്റെ ആ പരസ്യത്തിലൂടെ എനിക്കു മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള ദേശീയപുരസ്കാരം ലഭിച്ചു. സോഷ്യൽ മീഡിയയിലെല്ലാം ഇന്ന് 90 കളിലെ ലുക്ക് എന്ന പേരിൽ ആ പരസ്യം കാണാറുണ്ട്.
∙∙∙
എംടിവിയും ചാനൽ വിയുമെല്ലാം സാധാരണക്കാരായ മലയാളികളെ പോലും സ്വാധീനിക്കുന്ന കാലമായിരുന്നു തൊണ്ണൂറുകൾ. െഎ പെൻസിലിനൊപ്പം െഎ ലൈനർ, റെഡ് ലിപ്സ്റ്റിക് ഇവയെല്ലാം വളരെ പോപ്പുലറായി മാറി
2005 -2015
മോഡലിങ്ങിൽ വർഷങ്ങളുടെ പരിചയമുള്ള പ്രിയങ്ക ചോപ്രയെയും ദീപിക പദുക്കോണിനെയും പോലെയുള്ളവർ അഭിനയരംഗത്തെത്തിയതോടെ സിനിമയിലും ഫാഷൻരംഗത്തെ ട്രെൻഡ് മിന്നി.
ആ കാലത്തും കേരളത്തിലേക്കെത്തുന്ന സമയത്തെല്ലാം എനിക്കു മലയാളികളെക്കുറിച്ചു പരാതി മാത്രമാണ്. എണ്ണ പുരട്ടിയ മുടിയും മേക്കപ് തൊടാൻ മടിക്കുന്ന മുഖവുമാണു കൂടുതൽ പേർക്കും.. മുടിയുടെ നീളം അൽപം കുറഞ്ഞാൽ പോലും വിഷമമാണ്. അതുകൊണ്ടു തന്നെ കേരളത്തിലേക്ക് ഞാനെത്തുമെന്നു കരുതിയതേയില്ല. ബോളിവുഡിലും ഫാഷൻരംഗത്തും പേരെടുത്തെങ്കിലും നാട്ടിൽ എന്നെ ആരും അറിയില്ലെന്നു ഞാനമ്മയോടു പറയും.
ബിബിസിയുടെ ഇന്ത്യയിലെ ചാനലിന്റെ വാർത്താ അവതാരകരെ ഗ്രൂം ചെയ്തതു ഞാനാണ്. കുറച്ചു നാൾ കഴിഞ്ഞു മനോരമ ന്യൂസിന്റെ സാരഥി ജയന്ത് മാമ്മൻ മാത്യു എന്നെ കേരളത്തിലേക്കു ക്ഷണിച്ചു. മനോരമ ന്യൂസ് ചാനൽ തുടങ്ങാനൊരുങ്ങുന്ന സമയമാണത്. ചാനലിലെ അവതാരകരെ ഗ്രൂം ചെയ്യാൻ വേണ്ടിയായിരുന്നു ആ ക്ഷണം. അങ്ങനെ ഞാൻ കേരളത്തിലെത്തി. രാജ്യാന്തര നിലവാരത്തിൽ അവതാരകരെ ഒരുക്കാനായിരുന്നു ആ ഗ്രൂമിങ്. മൂന്നു ദിവസം ഇവിടെ നിന്ന് ഓരോരുത്തരുടെയും മുഖത്തിനു േചരുന്ന ഹെയർസ്റ്റൈലും ഗ്രൂമിങ്ങുമെല്ലാം ചെയ്തു. മലയാളത്തിലെ ചാനലുകളിൽ അതുവരെ ഇല്ലാതിരുന്ന ശൈലിയാണത്.
∙∙∙
2013 ൽ മഴവിൽ മനോരമയുെട മിടുക്കി റിയാലിറ്റി ഷോയിൽ ജഡ്ജായി വന്നതോടെ ശബ്ദം കേട്ടാൽ പോലും മലയാളികൾ എന്നെ തിരിച്ചറിയാൻ തുടങ്ങി. മുഖത്തിനും രൂപത്തിനും ചേരുന്ന രീതിയിൽ മുടി സ്‌റ്റൈൽ ചെയ്യുന്ന രീതിയുടെ പ്രാധാന്യം ആ ഷോയിലൂടെ മലയാളികൾക്കു മനസ്സിലായി. ഹെയർ സ്റ്റൈലിങ്ങിലൂടെയുളള മേക്കോവർ മലയാളികൾ ഏറ്റെടുത്തു.
ചുരുണ്ട മുടി സുന്ദരമാണ് എന്നു ഞാൻ എപ്പോഴും പറയാറുണ്ട് . കൊച്ചിയിൽ അംബികാ പിള്ള സലോൺ തുടങ്ങിയ കാലത്താണ് എന്നെ തേടി ഒരമ്മയുടെ കത്ത് വന്നത്. ഇരുണ്ട നിറവും ചുരുണ്ട മുടിയുമാണ് എന്നതിന്റെ പേരിൽ പുറത്തിറങ്ങാൻ പോലും മടിയായിരുന്നു ആ മകൾക്ക്. ‘മലയാളികളിൽ ഭൂരിഭാഗം പേർക്കും ഇരുണ്ട ചർമവും ചുരുണ്ട മുടിയുമാണ്. ജന്മനായുള്ള നമ്മുടെ പ്രത്യേകതകൾ കുറവായി കാണേണ്ടതില്ല, അവയെ ഉൾക്കൊണ്ട് ആത്മവിശ്വാസം നേടണം എന്നു മിടുക്കിയിൽ ഞാൻ ഇടയ്ക്കിടെ പറഞ്ഞിരുന്നു.
എന്റെ വാക്കുകൾ മകൾക്ക് ആത്മവിശ്വാസം നൽകിയെന്നും അവൾ ലോകത്തെ നേരിടാൻ മടി കാട്ടുന്നില്ലെന്നുമാണ് ആ അമ്മ എഴുതിയത്. വർഷങ്ങളോളം ഞാൻ മുടി സ്ട്രെയ്റ്റൻ ചെയ്തിരുന്നു. ചുരുണ്ട മുടി ഇഷ്ടമില്ലാതിരുന്ന ആ പഴയ അംബികയിൽ നിന്ന് സ്വന്തം പ്രത്യേകതകൾ അംഗീകരിച്ച അംബികാ പിള്ളയിലേക്കുള്ള യാത്ര ഓർത്തു.
∙∙∙
സൗന്ദര്യവർധകവസ്തുക്കൾ ഓൺലൈനിലൂടെ വാങ്ങാൻ കഴിയുന്ന ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ വരവ് വലിയ മാറ്റമാണുണ്ടാക്കിയത്. ക്ലീൻ ബ്യൂട്ടി ഓർഗാനിക് പ്രോഡക്ട്സിനും പ്രിയമേറി. നാച്ചുറൽ ലുക്ക് നൽകുന്ന ന്യൂഡ് മേക്കപ്പിന്റെ ഭാഗമായി ട്രാൻസ്പരന്റ് മസ്കാര, ക്ലിയർ െഎ ലൈനർ, ന്യൂഡ് ലിപ്സ്റ്റിക്ക് ഇവയെല്ലാം അക്കാലത്തു ട്രെൻഡായി.
2015- 2025
കോവിഡിനു ശേഷം സലോണുകൾ പൂട്ടി റിട്ടയർമെന്റ് ജീവിതം തുടങ്ങി. ഇത്രയും നാൾ കിട്ടിയ അറിവ് കുപ്പിയിലാക്കുകയാണു ഞാനിപ്പോൾ. അംബികാ പിള്ള സ്കിൻ കെയർ, ഹെയർ കെയർ ഉൽപന്നങ്ങളിലൂടെ.
ഡിസൈനർ രാജേഷ് പ്രതാപ് സിങ് ഈയടുത്തും എന്നെ വിളിച്ചു. അംബികാ... തിരിച്ചൂ വരൂ. നിങ്ങളെ പോലെ വേറാരുമില്ല. ഫാഷൻ റാംപിനു നിങ്ങളെ ആവശ്യമുണ്ട്. ’ ഇത്രയും കാലം ഓടി നടന്നതാണ് ഞാൻ. ഇനി എനിക്കു വിശ്രമിക്കണം എന്നു മറുപടി പറഞ്ഞു.
∙∙∙
മിനിമലിസമാണ് ഇപ്പോഴത്തെ ട്രെൻഡ്. ചർമം ഏറ്റവും ഭംഗിയായി പരിചരിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. പാടുകളും മുഖക്കുരുവും അകറ്റിയ സുന്ദരമായ ചർമത്തിൽ കുറഞ്ഞ അളവിൽ മാത്രം ഫൗണ്ടേഷൻ ഉപയോഗിക്കുന്നുള്ളൂ. കുറഞ്ഞ മേക്കപ്പിൽ തിളങ്ങുന്ന ചർമത്തിനാണു ഫോക്കസ് നൽകുക.
സെൽഫ് ഗ്രൂമിങ് ഈ കാലത്തു വീട്ടിൽത്തന്നെ ചെയ്യാൻ കഴിയും. ചർമത്തിനു യോജിച്ച ഉൽപന്നങ്ങൾ കൃത്യമായി മനസ്സിലാക്കണമെന്നു മാത്രം. ട്രെൻഡ് പിന്തുടരാം. എന്നാൽ അന്ധമായി അവയുടെ പിന്നാലെ പായരുത്. ഒരാൾക്കു ചേരുന്നതു മറ്റൊരാൾക്കു ചേരില്ലെന്നോർമിക്കുക. സ്വയം തിരിച്ചറിയുക. പോരായ്മകളും പ്രത്യേകതകളും അറിഞ്ഞു സ്വന്തം ശരീരത്തെ സ്നേഹിക്കുകയും കൃത്യമായി പരിചരിക്കുകയും ചെയ്യാം.
∙∙∙
അമ്മ ഭംഗിയിൽ കണ്ണുകൾ നീട്ടിയെഴുതുന്നത് ഇപ്പോഴുമോർമയുണ്ട്. ആ വിങ് ലൈൻ ഇപ്പോഴും ട്രെൻഡാണ്. ബൺ ഹെയർ സ്റ്റൈൽ, സ്മോക്കി െഎസ്.. സുന്ദരമായ പലതും കാലാതീതമാണ്. അവ എല്ലാക്കാലവും തുടരുക തന്നെ ചെയ്യും.’’
(2025 മാര്‍ച്ച് ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖം)
