ഓണപ്പാട്ടിന്റെ ഈണം പോലെ ഇമ്പമായൊരുങ്ങാൻ അമ്മയ്ക്കും മകൾക്കും മൂന്നു വ്യത്യസ്ത സ്റ്റൈൽസ്...
ചക്കരമോൾക്കൊപ്പം ഓണാഘോഷം പൊടിപൂരമാക്കാൻ കൊതിക്കുന്ന അമ്മയും ചുന്ദരിയമ്മയ്ക്കൊപ്പം ഓണമേളത്തിന് ഓളം വയ്ക്കുന്ന മകളും. ഇവർക്കു പരസ്പരം ആലോചിച്ചും അഭിപ്രായങ്ങൾ പറഞ്ഞും ഓണക്കോടി തിരഞ്ഞെടുക്കാം. ഇണങ്ങുന്ന ആഭരണമേതെന്ന് കൺഫ്യൂഷൻ വന്നാൽ അനോന്യം ചോദിക്കാം. ഇതെല്ലാം പെണ്ണൊരുക്കത്തിന്റെ രസങ്ങളാണ്.
മാച്ചിങ് ഔട്ട്ഫിറ്റും ട്വിന്നിങ്ങുമൊന്നുമല്ല കൗമാരം കൊതിക്കുന്നത്. അവർക്ക് അവരുടേതായ സ്റ്റൈൽ വേണം. എന്നാൽ അമ്മയുടെ ലുക്കിനോടു പിണങ്ങി നിൽക്കുകയും വേണ്ട. തന്നോളമായ മകളെ കൂട്ടുകാരിയെപ്പോലെ കൂടെക്കൂട്ടാനാണ് അമ്മ കാത്തിരിക്കുന്നതും.
വസ്ത്രം മാത്രം ഒരുമിച്ചു തീരുമാനിക്കുന്നതുകൊണ്ടായില്ല. ചേരും വിധം ആഭരണവും മേക്കപ്പും ഹെയർ സ്റ്റൈലും വേണം. അണിഞ്ഞൊരുങ്ങി കണ്ണാടിയിൽ നോക്കി ഒരു ഹൈ ഫൈവും നൽകി ഓണദിനങ്ങൾ ആഘോഷമായി കൊണ്ടാടാം.
ഓണക്കാലമായാൽ സ്വർണക്കസവുള്ള ടിഷ്യു സാരി ഉടുക്കാൻ എന്റെ മനസ്സു കൊതിക്കും. ബ്ലൗസ് ഏതു വേണമെന്നു സംശയമേ ഇല്ലായിരുന്നു. ഇത്തവണത്തെ ട്രെൻഡിങ് കളറായ പർപ്പിൾ തന്നെ തിരഞ്ഞെടുത്തു. ഒപ്പം അണിയുന്ന ട്രഡീഷനൽ ലോങ് ചെയ്നിലും ജിമിക്കി കമ്മലിലും ചുവപ്പും പച്ചയും നിറത്തിലാണ് മുത്തുകള്‍. വസ്ത്രത്തിലും ആഭരണങ്ങളിലുമുള്ള നിറങ്ങളെല്ലാം കയ്യിലെ കുപ്പിവളയിലുമുണ്ട്, പർപ്പിൾ, ഗോൾഡ്, ഗ്രീൻ, റെഡ്...
കണ്ണിനു താഴെയും മുകളിലും മഷിയെഴുതി വാലിടുന്നത് ട്രെൻഡ് ഔട്ടാണെന്നു കരുതേണ്ട. ഓണം ലുക്കിന് നന്നായി ഇണങ്ങും. ഹെയർ ബൺ സ്റ്റൈലിൽ മുടി മാടിക്കെട്ടി ചുറ്റും മുല്ലുപ്പൂ കൂടി വച്ചപ്പോൾ തിരുവോണമാഘോഷിക്കാൻ ഞാൻ റെഡി.
‘ഞാൻ പക്കാ ട്രഡീഷനൽ അല്ലേ, നീ കസവുകരയുള്ള ദാവണിയുടുക്കുന്നോ’ എന്ന് അമ്മ ചോദിച്ചെങ്കിലും എനിക്കു കളർഫുൾ ആകാനായിരുന്നു മോഹം. അതുകൊണ്ടാണ് ഫ്ലോറൽ പ്രിന്റുള്ള ഗ്രീൻ – പിങ്ക് കോംബോ ദാവണി സെറ്റ് തിരഞ്ഞെടുത്തത്. ട്രഡീഷനൽ ട്രാക്കിൽ നിന്നു മാറിനിൽക്കുന്ന എന്നാൽ ഓണം ലുക്കിന് ഇണങ്ങുന്നതാണ് ചോക്കറും കമ്മലും. അമ്മയെ പോലെ വാലിട്ടു കണ്ണെഴുതി പൊട്ടും കുത്തി. നെറ്റിയുടെ വശങ്ങളിലെ മുടി ട്വിസ്റ്റഡ് ബ്രെയ്‍ഡ് ചെയ്തശേഷം ബാക്കി മുടി അഴിച്ചിടുന്നത് എനിക്കൊത്തിരി ഇഷ്ടാ.
പൂക്കൾ വിതറിയിട്ട വെള്ള ഫോക്സ് ലിനൻ സാരി കണ്ടപ്പോഴേ തീരുമാനിച്ചതാണ് ഓണാഘോഷപരിപാടിക്ക് ഇതു തന്നെ ഉടുക്കാമെന്ന്. കെംപ് ഫ്ലവർ ഹസ്‌ലി നെക്‌ലെസാണ് ഈ ഓണംലുക്കിന് ട്രഡീഷനൽ ടച്ച് നൽകുന്നത്. കുപ്പിവളയോടുള്ള മോഹം കൊണ്ട് ഒരു കയ്യിൽ കുപ്പിവളയും മറുകയ്യിൽ വാച്ചും അണിഞ്ഞു. മേക്കപ്പ് മിനിമലായി മതി. കണ്ണിനു മുകളിൽ മാത്രം മഷിയെഴുതി മസ്കാര അണിയാം. പിന്നെ, ന്യൂഡ് ലിപ്സ്റ്റിക്കും ബ്ലഷും. മുടിക്ക് ലൂസ് ഹെയർ സ്റ്റൈൽ.
ഓണമായാൽ പാവാടയും ബ്ലൗസും അണിയാതെങ്ങനെ? പക്ഷേ, പട്ടുപാവാടയായാൽ അമ്മയുടെ ക്ലാസ്സി ലുക്കിനു ചേരുമോ എന്നു സംശയം. അതുകൊണ്ട് ഓർഗൻസ ബ്രോഡ് ബോർഡേർഡ് സ്കർട്ടും ടോപ്പും എന്നു വച്ചു. ടോപ്പിന്റെ സ്ലീവിലെ കെട്ടാണ് ഹൈലൈറ്റ്. ട്രഡീഷനലാണെങ്കിലും മിനിമലാണ് മാലയും കമ്മലും. സിംപിൾ മേക്കപ്പും സ്ലീക് ഹെയർ ബൺ സ്റ്റൈലും ഈ ലുക്കിന് പൊളിയല്ലേ...
ബന്ധുവീടുകളിൽ ഓണക്കറക്കത്തിനിറങ്ങുമ്പോൾ കംഫർട്ട് കൂടി മുന്നിൽ കണ്ടാണ് ചന്ദേരി സൽവാർ കമ്മീസ് തിരഞ്ഞെടുത്തത്. സ്ലീവിലും ഹെംലൈനിലും എംബലിഷ്ഡ് ബോർഡറുള്ളതിനാൽ ഫെസ്റ്റീവ് ലുക്കിന് ഇണങ്ങും. പിങ്ക് ദുപ്പട്ട മോൾടെ ചോയ്സാണേ. സാരിക്കും സൽവാറിനും ഒരുപോലിണങ്ങുന്ന മുത്തും ഗുങ്കുരുവുള്ള നെക്‌പീസും കമ്മലും എന്റെ പഴ്സനൽ ഫേവറിറ്റ് ആണ്. മിനിമൽ മേക്കപ്പ് അണിഞ്ഞു പൊട്ടു തൊട്ടു. ഒരു വശത്ത് ബ്രെയ്ഡ് നൽകി മുടി അഴിച്ചിട്ടു.
ഓർഗൻസ ട്യൂണിക്കിനൊപ്പം ജിമിക്കിയും കുപ്പിവളയും ചേരില്ലെന്നാണ് കസിൻസ് പറഞ്ഞത്. പക്ഷേ, അണിഞ്ഞുകണ്ടപ്പോൾ കൊള്ളാല്ലോ എന്നായി. സ്റ്റോൺ വർക് ചെയ്ത വി നെക്ക് ട്യൂണിക്ക് അമ്മയുെട സൽവാറിനും മാച്ചാണ്. മിനിമൽ മേക്കപ്പിനൊപ്പം ഹാഫ് ലൂസ് ഹെയർ സ്റ്റൈലാണ് ചെയ്തത്. ഈ അമ്മമാർക്ക് നമ്മളെ പൊട്ടുതൊടീക്കാൻ പ്രത്യേക താൽപര്യമാണ്. ലുക്കിന് ഇണങ്ങുന്നതു കൊണ്ട് ഞാനും സമ്മതിച്ചു.
ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ, മോഡൽ : രമ്യ രാമചന്ദ്രൻ, ഇഷ യാസ്മിൻ റാഷിദ്, കോസ്റ്റ്യൂം : Sree Krishna, Zena by Sree, ജ്വല്ലറി : ബ്രഹ്മ ജുവൽസ് , സ്റ്റൈലിങ് : പ്രിയങ്ക പ്രഭാകർ