തയ്യലും ഫാഷൻ ഡിസൈനിങ്ങും ഒന്നും പഠിക്കാതെ അതുവഴി പേരെടുത്ത കഥയാണു അമൽ എസ്. പിള്ള പറയുന്നത്.
ഫാഷൻ ഡിസൈനറാകണം എന്നായിരുന്നു കൊല്ലം വള്ളിക്കാവ് സ്വദേശി അമലിന്റെ ഏറ്റവും വലിയ മോഹം. ഡിഗ്രി എടുക്കാനായിരുന്നു വീട്ടിലെ മുതിർന്നവരുടെ ഉപദേശം. ‘‘ഫാഷൻ ക്ലാസ്റൂമിലിരുന്നു പഠിക്കാതിരുന്നത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു. എന്റെതായ രീതിയിലുള്ള അന്വേഷണങ്ങളിലുടെയാണു മുപ്പതോളം സ്കില്ലുകൾ പഠിച്ചെടുത്തത്. ജോലിക്കൊപ്പമാണ് ബിസിനസായി മാറിയ പാഷനും പിന്തുടരുന്നത്.
ചെന്നൈയിലെ ഇഎൽബി ലേണിങ് എന്ന കോർപ്പറേറ്റ് കമ്പനിയിൽ സിആർഎം ഹെഡ് ആയി ജോലി ചെയ്യുന്നു. വീക്കെൻഡ്സിൽ ചെന്നൈയിലും കൊച്ചിയിലുമായി മാസത്തിൽ രണ്ടു വീതം ക്രാഫ്റ്റ് വർക്‌ഷോപ്പുകൾ നടത്തുന്നു. അംശം ഹാൻഡ്മെയ്ഡ് എന്ന ഫാഷൻ അപ്സൈക്കിൾ ബ്രാൻഡിന്റെ പ്രവർത്തനങ്ങൾ ഒാൺലൈനായാണു ചെയ്യുന്നത്. കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ടുള്ള നേട്ടങ്ങളാണ് ഇവയെല്ലാം’’ അമൽ അഭിമാനത്തോടെ പറയുന്നു.
സുഹൃത്തുക്കൾ നൽകിയ പിന്തുണ
‘‘സോഷ്യൽമീഡിയയിലെ ശ്രദ്ധേയനായ ഡിസൈനറായി അമൽ മാറിയതിനു പിന്നിൽ സുഹൃത്തുക്കളുടെ പിന്തുണയുണ്ട്. ഡിഗ്രി ഇന്റേൺഷിപ് ചെയ്യുന്ന കാലത്തു ബെംഗളൂരുവിലേക്കു പോയി. കൂട്ടുകാർക്കൊപ്പമായിരുന്നു താമസം. 2015 ലായിരുന്നു ഈ സംഭവങ്ങൾ. ഇടതു കയ്യിന് ഒടിവു വന്നു. അതോടെ മുറിയുടെ നാലു ചുവരുകൾക്കുള്ളിലായി ജീവിതം. ഫോണെടുത്തു തോണ്ടി നോക്കും ഇടയ്ക്ക്. ക്രോഷേ പഠിപ്പിക്കുന്ന വിഡിയോ കണ്ണിലുടക്കി. ഇന്നത്തെപ്പോലെ ക്രിയേറ്റീവായ വിഡിയോകളൊന്നും അന്നില്ല. ഉള്ളതൊക്കെ കണ്ടു പഠിച്ചു. ഒന്നരക്കയ്യുമായി ക്രോഷേയിലൂടെ ക്രിയേറ്റിവിറ്റിയുടെ ലോകത്തേക്കു കാലെടുത്തു വച്ചു
കുടക്കമ്പി പോലെ വളഞ്ഞിരിക്കുന്ന ചെരിപ്പു തുന്നുന്ന സൂചിയില്ലേ. അതു സംഘടിപ്പിച്ചു. ശരിക്കും ചെരിപ്പു തുന്നുന്ന അതേ ലോജിക്കാണ് ക്രോഷേയിലും. ബെംഗളൂരുവിൽ പോലും അന്നു ക്വാളിറ്റിയുള്ള വൂൾ കിട്ടിയില്ല.
കയ്യിൽക്കിട്ടിയ പ്ലാസ്റ്റിക് കവറൊക്കെ കീറിയെടുത്ത് യാണുകളാക്കി ക്നിറ്റിങ് തുടങ്ങി. ഫ്ലെക്സിബിളും എളുപ്പവുമായിരുന്നു പ്ലാസ്റ്റിക്. സാധനം ഉണ്ടാക്കിയെടുത്തു കഴിഞ്ഞു കാണാൻ ഭംഗിയൊക്കെയുണ്ടായിരുന്നു. അതോടെയാണ് അപ്സൈക്കിൾ എന്നൊരാശയം മനസ്സിൽ താമസം തുടങ്ങിയത്. ’’ അമൽ പറയുന്നു.
ക്രോഷേ പഠിച്ചു വന്നയിടയ്ക്കു പിറന്നാളുമെത്തി. നാലു പേരാണ് അവിടെ അമലിനു കൂട്ടുകാരായി ഒപ്പമുണ്ടായിരുന്നത്. നാലാളും 250 രൂപ വീതമിട്ട് ആയിരം രൂപയുടെ ചെറിയൊരു തയ്യൽ മെഷീൻ സമ്മാനിച്ചു. ‘എന്തായാലും വെറുതേയിരിക്കുന്നു. ഇതുകൂടെ ചെയ്തോ’ എന്നൊരു ഡയലോഗും. തയ്യൽ മെഷീന്‍ കണ്ടതോടെ അമലിന്റെ തലയിൽ ഫ്ലാഷ്ബാക്ക് മിന്നി. ഫാഷൻ ഡിസൈനർ ആകാൻ കൊതിച്ച പഴയകാലം ഉള്ളിലുണർന്നു.
‘‘വിലക്കുറവുള്ള ഷർട്ടുകൾ വാങ്ങി ബാഗ് ആക്കി മാറ്റി. തയ്യലറിയാത്ത ഞാൻ തയ്ച്ച വിവിധ രൂപങ്ങളിലുള്ള ബാഗുകൾ കണ്ട് കൂട്ടുകാർക്ക് അദ്ഭുതമായി. സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാൻ അവരാണ് പ്രേരിപ്പിച്ചത്. അതായിരുന്നു ‘അംശം ഹാൻഡ് മെയ്ഡി’ന്റെ തുടക്കം.
ഒരിക്കൽ ബെംഗളൂരു മലയാളികളുടെ ഗ്രൂപ്പിൽ അ പ്സൈക്കിൾ ചെയ്ത ബാഗ് വെറുതേ പോസ്റ്റ് ചെയ്തു. നല്ല സ്വീകാര്യതയാണ് അതിനു കിട്ടിയത്. അപ്സൈക്കിൾ ചെയ്ത ഉത്പന്നങ്ങൾ കസ്റ്റമറിനു വേണ്ടി ചെയ്യുന്നത് വ ലിയൊരു പ്രോസസാണ്. തമ്മിലുള്ള കമ്യൂണിക്കേഷൻ കൃത്യമാക്കിയിട്ടേ കസ്റ്റമർ അയച്ചു തരുന്ന വസ്ത്രത്തിലോ ആഭരണത്തിലോ കത്രിക വയ്ക്കാവൂ. കാരണം ആ വസ്ത്രത്തിന് അവരുടെ ഓർമകളുടെ വില കൂടിയുണ്ടാകും.
എന്നെ അതിശയിപ്പിച്ചു കൊണ്ട് ഒരുപാട് ഓർഡറുകളാണ് വന്നത്. പോക്കറ്റ് മണിക്കുള്ള കാശു മാത്രം ഈടാക്കി 250–350 രൂപയ്ക്കാണ് അന്ന് വർക്കുകൾ ചെയ്തു തുടങ്ങിയത്. പക്ഷേ, നാട്ടിലേക്ക് തിരികെ പോന്നപ്പോൾ വർക്കുകൾ നിന്നു പോയി.
പപ്പ സനൽകുമാർ പിള്ള ആർമി ഉദ്യോഗസ്ഥനായിരുന്നു. പപ്പയ്ക്കും അമ്മ അനിത കെ. എസിനും അനിയൻ അഖിലിനുമൊപ്പം സ്കൂൾ പഠനകാലം നോർത്ത് ഈസ്റ്റിലായിരുന്നു. അവിടെ ക്രോഷേ വർക്ക് സാധാരണ കാഴ്ചയാണ്. അന്നു കണ്ട ഓർമകളാകാം എളുപ്പത്തിൽ ചെയ്യാൻ സഹായകരമായത്.’’ അമൽ പറയുന്നു.
അവസരങ്ങളുടെ രണ്ടാമൂഴം
‘ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിങ് സയൻസില്‍ ബിരുദമെടുത്തു. നാട്ടിലെത്തിയ ശേഷം കൊച്ചിയിലെ സ്കാർലെറ്റ് ഹോട്ടലിൽ ജോലി കിട്ടി. അവിടേക്കു വന്നതോടെ രണ്ടു ഷിഫ്റ്റുകൾക്കിടയിൽ ഫ്രീടൈം നന്നായി കിട്ടും. അതോടെയാണ് ഇൻസ്റ്റാഗ്രാം പേജ് വീണ്ടും ആക്ടീവായത്.
ഉപയോഗയോഗ്യമല്ലാത്ത സാധനങ്ങളിൽ നിന്ന് അ പ്സൈക്കിൾ ചെയ്തെടുക്കുന്ന പല ഉൽപന്നങ്ങൾ അംശ ത്തിൽ ജനിച്ചു. ബോട്ടിൽ ആർട്ട്, ചാംസ്, ആഭരണങ്ങള്‍ അങ്ങനെ പലതും. നല്ലൊരു കസ്റ്റമർ ബേസും അതിലൂടെ വന്നു. ഖുങ്‌രു വച്ച ഒരു ചോക്കർ ചെയ്തു. അതണിഞ്ഞു ഞാൻ നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തു. അതു നല്ല പോലെ ശ്രദ്ധിക്കപ്പെട്ടു. നല്ലതും ചീത്തയുമായി ഒരുപാട് കമന്റുകൾ വന്നു. ‘ചെക്കൻ നിൽക്കുന്ന കണ്ടില്ലേ... മാടാണോ കഴുത്തിൽക്കെട്ടാൻ’ എന്നു തുടങ്ങി രസകരമായ കമന്റുകൾ. അത്തരം കമന്റ്സിനും ഞാൻ റിപ്ലൈ ചെയ്യും. അതോടെ ഹൈപ്പ് കൂടി. ധാരാളം ഓർഡറുകളും വന്നു.
കോവിഡ് സമയത്തു ജോലി പോയി. അതും ഗുണമായി. വർക്ക് ചെയ്യാൻ സമയം കൂടുതൽ കിട്ടി. ഓൺലൈൻ ബിസിനസ് മെച്ചപ്പെട്ടു. 30 മുതൽ 40 വരെ ഓർഡറുകൾ ലഭിക്കാറുണ്ട്. ഇതിനു പുറമേ പോപ് അപ് സ്റ്റാളുകളിലൂടെയും വിൽപന നടത്തും. ഏകദേശം 30,000 മുതൽ 40000 വരെ മാസവരുമാനം നേടാനാകുന്നുണ്ട്.
ഇതിനൊപ്പമാണ് ചെന്നൈയിൽ ഐടി കമ്പനിയിൽ കസ്റ്റമർ സപ്പോർട്ടിൽ ജോലിക്ക് കയറിയത്. പിന്നീടു പലതവണ കരിയർ മാറി. ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. വീക്കെൻഡ്സ് പാഷനു വേണ്ടി മാറ്റി വച്ചിരിക്കുന്നു. ക്രാഫ്റ്റ് വർക്ക് ഷോപ്പുകളും ചെയ്യുന്നു. പ്രോഡക്ടുകൾ ഉണ്ടാക്കിയെടുക്കാൻ പുറത്തു നിന്ന് സഹായം തേടാറുണ്ട്. വർക്‌ഷോപ്പുകളിൽ പങ്കെടുക്കുന്നവരും പിന്നീട് ഉൽപന്നങ്ങള്‍ വിൽപനയ്ക്കായി നൽകും. ഉള്ളിലൊരു പാഷൻ ഉണ്ടെങ്കിൽ അതിനെ വിടാതെ പിന്തുടരുക. അവസരങ്ങൾ വഴിയേ വന്നോളും.’’ മുപ്പതു വയസ്സിലെ സ്വന്തം അനുഭവത്തിന്റെ വിജയപ്രകാശത്തിൽ അമൽ പറയുന്നു.