കാഴ്ചശക്തിയില്ലാത്ത സിറിയകിന് ട്രെയിൻ തട്ടി ഇരുകാലുകളും നഷ്ടമായതോടെ ജീവിതവും വഴിമുട്ടി. അങ്കമാലി റെയിൽ ക്രോസ് കടക്കുന്നതിനിടെയാണ് അറുപതുകാരനായ സിറിയക് അപകടത്തിൽപ്പെട്ടത്. ലോട്ടറി വിൽപ്പനക്കാരനായ സിറിയക് ഒരു മാസമായി ആലുവയിൽ ആശുപത്രിവാസത്തിലാണ്.
ജന്മനാ കാഴ്ച ശക്തിയില്ല സിറിയക്കിന്. 60 വയസുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 21ാം തീയതി വൈകിട്ട് ഏഴ് മണിക്ക് അടുത്ത ദിവസത്തേക്ക് കച്ചവടത്തിനുള്ള ലോട്ടറി വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങവെയാണ് ദാരുണമായ അപകടം ഉണ്ടായത്. അറ്റകുറ്റ പണി നടക്കുന്നതിനാൽ സ്ഥിരം സഞ്ചരിക്കുന്ന വഴി മാറി മറ്റൊരു വഴിയിലൂടെ സിറിയക് റെയിൽവേ ക്രോസ്സ് കടന്നു. ട്രെയിൻ തട്ടി ഉണ്ടയ അപകടത്തിൽ സിറിയകിന്റെ രണ്ടു കാലുകളും മുറിച്ചു മാറ്റി. ഇരുളിന്റെ ലോകത്തു മുന്നോട്ട് നീങ്ങാൻ ആകാതെ തളർന്ന സിറിയക്കിന് ആശ്വാസം ഇനിയും അകലെയാണ്.
അപകടം നടന്ന ദിവസം സിറിയക്കിനെ ഒറ്റ തവണ കണ്ട ഓർമ മാത്രമേ ഭര്യ ഷീലയ്ക്ക് ഉള്ളൂ. അപകടത്തിൽ റെയിൽവേയുടെ നിയമ നടപടികൾ പുരോഗമിക്കുകയാണ്. മോശം ജീവിത പശ്ചാത്തലത്തിൽ പതറാതെ നിൽക്കുന്ന സിറിയക്കിന് സുമനസുകളുടെ സഹായം ആവശ്യമാകുകയാണ്. ഇരുകാലുകളും നഷ്ടപെട്ട സിറിയക് ആലുവ സർക്കാർ ആശുപത്രിയിലാണ് ഇപ്പോഴുള്ളത്.