Friday 06 December 2024 11:10 AM IST : By സ്വന്തം ലേഖകൻ

അനിൽകുമാർ സ്വന്തം ചെലവിൽ ആളെ വച്ച് ദുരന്തഭൂമിയില്‍ തിരഞ്ഞു; വീടിരുന്ന സ്ഥലത്തുനിന്ന് കിട്ടിയത് മൂന്നു മൊബൈലും രേഖകളും!

waynnn677land

സ്വന്തം ചെലവിൽ ആളെവച്ച് ദുരന്തഭൂമിയിലെ, വീടിരുന്ന സ്ഥലത്ത് തിരച്ചിൽ നടത്തിയ ദുരന്തബാധിതന് ലഭിച്ചത് ആധാർകാർഡ് ഉൾപ്പെടെയുള്ള രേഖകളും മൂന്നു മൊബൈൽ ഫോണുകളും. മുണ്ടക്കൈ നിവാസിയായിരുന്ന ഇപ്പോൾ കൽപറ്റയിൽ വാടകയ്ക്ക് താമസിക്കുന്ന അനിൽകുമാറാണ് സ്വന്തം വീടിരുന്നതിന്റെ ഒരു ഭാഗത്ത് തിരച്ചിൽ നടത്തിയത്.

അനിൽകുമാർ, അച്ഛന്റെ ദേവരാജൻ, ഭാര്യ ജാൻസിയുടെ എന്നിവരുടെ മൊബൈൽ ഫോണുകളാണ് ലഭിച്ചത്. ഇവരുടെ റേഷൻ കാർഡ്, ദേവരാജന്റെ ആധാർകാർഡ്, ഐഡി കാർഡ് എന്നിവയും ഇവർ താമസിച്ചിരുന്ന സ്ഥലത്തു നിന്നു ലഭിച്ചു. കലക്ടറേറ്റിലെ അധികൃതരിൽനിന്ന് അനുവാദവും പാസും എടുത്തതിന് ശേഷമാണ് ദുരന്തഭൂമിയിൽ തിരച്ചിൽ നടത്തിയത്.

ദുരന്തത്തിൽ അമ്മയെയും മകനെയും നഷ്ടപ്പെട്ട അനിൽകുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 3 ദിവസങ്ങളിലാണ് തിരച്ചിൽ നടത്തിയത്. ദുരന്തത്തിൽ നഷ്ടപ്പെട്ട രേഖകളെല്ലാം പുതിയത് ഉണ്ടാക്കാനായി ദുരന്തത്തിന്റെ അവശതകൾ അനുഭവിക്കുന്ന അനിൽകുമാറും അച്ഛനും ഭാര്യയും ഒരുപാട് തവണ ബന്ധപ്പെട്ട സ്ഥാപനങ്ങളിലടക്കം കയറിയിറങ്ങിയിരുന്നു.

അനിൽകുമാറിന്റെ പഠന സർട്ടിഫിക്കറ്റുകൾ, ഡ്രൈവിങ് ലൈസൻസ്, വിദേശത്തെ ജോലിയിടത്തെ രേഖകൾ, വീടിന്റെ ആധാരമടക്കമുള്ളവയെന്നും ഇതുവരെ ലഭിച്ചിട്ടില്ല. ആധാർ കാർ‍ഡ്, റേഷൻ കാർഡ് എന്നിവയുടെ ഡ്യൂപ്ലിക്കറ്റ് ലഭിച്ചിരുന്നു. ദുരന്തബാധിതരുടെ രേഖകളോ സർട്ടിഫിക്കറ്റുകളോ ആഭരണങ്ങളോ മറ്റു വസ്തുക്കളോ ലഭിക്കാത്തതിൽ പലരും ആശങ്കയിലായിരുന്നു. ഇപ്പോഴും നഷ്ടപ്പെട്ട പല സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും പുതിയത് ലഭിക്കാത്ത ദുരന്ത ബാധിതരുണ്ട്.

Tags:
  • Spotlight