Thursday 23 January 2025 03:03 PM IST : By സ്വന്തം ലേഖകൻ

പിടിവിടാൻ കൂട്ടാക്കിയില്ല, അച്ഛനെ മുറുക്കെ കെട്ടിപ്പിടിച്ച് സായ്... കണ്ണുനിറയ്ക്കും കാഴ്ച: യെമനിലെ ദുരിതകാലം കടന്ന് ദിനേഷ്

dinesh മകൻ സായ്കൃഷ്ണയെ ചേർത്തുപിടിച്ച് ദിനേഷ് (നീല കോട്ട് ധരിച്ചയാൾ) വീട്ടിലേക്കു കയറുന്നു. മകൾ കൃഷ്ണവേണി, ഭാര്യ അനിത, അനിതയുടെ അമ്മ കമല തുടങ്ങിയവർ സമീപം.

അച്ഛനെ 10 വർഷത്തിനുശേഷം കണ്ടപ്പോൾ ഏതു മക്കളും ചെയ്യുന്നതുപോലെ സായ് കൃഷ്ണ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു. പക്ഷേ, ഏറെനേരം അവൻ പിടിവിടാൻ കൂട്ടാക്കിയില്ല. പിടിവിട്ടാൽ, അച്ഛൻ കയ്യെത്താ ദൂരത്ത് വീണ്ടും മാഞ്ഞെങ്കിലോ?കണ്ണുനിറഞ്ഞ് അച്ഛൻ എടക്കുളം കുണ്ടൂർ വീട്ടിൽ ദിനേഷ് (49) മകനെ വാരിപ്പുണർന്നു. അവർക്കിടയിൽ 10 വർഷത്തിന്റെ സങ്കടദൂരം അലിഞ്ഞില്ലാതായി.

ഓർമവയ്ക്കുന്നതിനുമുൻപേ, മകന് 6 മാസം പ്രായമുള്ളപ്പോഴാണ് ദിനേഷ് യെമനിൽ ടൈൽസ് പണിക്കു പോയത്. യുദ്ധവും സംഘർഷവും തുടങ്ങിയതോടെ അവിടെ കുടുങ്ങി. തലസ്ഥാനമായ സനയിലെ സാഫിയ എന്ന സ്ഥലത്ത് ഒറ്റമുറിയിൽ ആയിരുന്നു ജീവിതം. യാത്രാ സൗകര്യമില്ല. പണിക്കുപോകാനാവില്ല. ഭക്ഷണമില്ല. ഏതു നേരവും മിസൈലുകൾ വന്നു വീഴാവുന്നിടത്ത് ഏകാന്തതടവിലെന്നപോലെ കഴിഞ്ഞു. ഏറെ നാൾ വീട്ടുകാരുമായി ബന്ധമില്ലാതായി. കോവിഡ് കാലമായപ്പോൾ ദുരിതമേറി. ഇതിനിടെ പാസ്പോർട്ട് നഷ്ടമായി. പലതവണ പൊലീസിന്റെ പിടിയിലായി.

പിന്നീട്, ഫോൺ ചെയ്യുമെങ്കിലും ദുരിതജീവിതം അറിയിക്കാതിരിക്കാൻ വിഡിയോ കോൾ വിളിച്ചില്ല. മൊബൈലിൽ അയയ്ക്കുന്ന ചിത്രങ്ങളിലൂടെ അച്ഛനും മകനും കണ്ടു. ഭാര്യ അനിതയും മൂത്തമകൾ കൃഷ്ണവേണിയും അങ്ങനെത്തന്നെ.നാട്ടിലേക്ക് എത്തിക്കാൻ ചിലർ ശ്രമം നടത്തുന്നതായി അറിഞ്ഞപ്പോഴും പ്രതീക്ഷ ഇല്ലായിരുന്നു. രണ്ടരമാസം മുൻപ് നടപടികൾ പൂർത്തിയായി. കഴിഞ്ഞദിവസം നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ദിനേഷ് ആദ്യം ജന്മനാടായ എടക്കുളത്തേക്കാണു പോയത്. ജപ്തിഭീഷണിയിലായ, തകർന്ന വീട്ടിൽ കയറിയ ശേഷമാണ് കുടുംബത്തെ കാണാൻ നെടുമ്പാൾ ഉള്ള ഭാര്യവീട്ടിലേക്ക് എത്തിയത്.

യെമനിലേത് കഠിനകാലം; ഓർക്കാനിഷ്ടമില്ലാതെ ദിനേഷ്

∙ നാട് ഇനി കാണുമെന്നു പ്രതീക്ഷ ഇല്ലാതിരുന്ന ദിനേഷിന് ഇതു പുതിയ ജന്മമാണ്. ജീവിതം കരുപ്പിടിപ്പിക്കാൻ ജോ‌ലി തേടി പോയ നാട്ടിൽ ജീവൻ തന്നെ അപകടത്തിലായ കഥയാണ് ദിനേഷിന്റേത്. 10 വർഷം മുൻപ് ജോലി തേടി യെമനിൽ എത്തിയതാണ് ദിനേഷ്. എട്ടു മാസമായിരുന്നു സമാധാനപരമായി ജോലി ചെയ്യാനായത്. യുദ്ധം ആരംഭിച്ചതു മുതൽ ദുരിതം മാത്രമായിരുന്നു കൂട്ട്.ഭക്ഷണത്തിനു പലപ്പോഴും ബുദ്ധിമുട്ടി. താമസസ്ഥലത്തും സുരക്ഷ ഇല്ലാതായി. നാട്ടിൽ വീട് ജപ്തിഭീഷണിയിലായ സമയത്ത് ദിനേഷും സുരക്ഷിതമായ താമസസ്ഥലമില്ലാതെ ആശങ്കയിലായിരുന്നു.

dinesh-2 നെടുമ്പാളിലുള്ള വീട്ടിൽ എത്തിയ ദിനേഷ് (നീല കോട്ട് ധരിച്ച ആൾ) ഭാര്യ അനിതയ്ക്കും മക്കൾക്കും ഒപ്പം. അനിതയുടെ കുടുംബാംഗങ്ങളും പൊതുപ്രവർത്തകൻ പ്രവീൺ പാറമേക്കാട്ടിലും (വെള്ള ഷർട്ട് ധരിച്ചയാൾ) സമീപം.

എല്ലായിടവും യുദ്ധഭീഷണിയിലായിരുന്നു. അതിനിടയിൽ പരിചയപ്പെട്ട ചില മലയാളി സുഹൃത്തുക്കളാണു സഹായിച്ചതെന്ന് ദിനേഷ് പറയുന്നു. ഒടുവിൽ ഒറ്റമുറിയിലായി താമസം. ജോലി കുറഞ്ഞതോടെ കിട്ടുന്ന വരുമാനത്തിൽ നിന്നു വാടകയും മറ്റു ചെലവുകളും കഴിഞ്ഞാൽ നീക്കിവയ്ക്കാൻ മറ്റൊന്നും കയ്യിൽ ഇല്ലാത്ത സ്ഥിതിയായി.തന്റെ ബുദ്ധിമുട്ടുകൾ കുടുംബം അറിയാതിരിക്കാൻ സുരക്ഷിതമായ സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ മാത്രം അയച്ചുകൊടുക്കാൻ ശ്രദ്ധിച്ചു. വീട്ടിലേക്ക് ഫോൺ ചെയ്യുമെങ്കിലും വിഡിയോ കോൾ ഒഴിവാക്കി. പാസ്പോർട്ട് നഷ്ടമായതോടെ ജീവിതം കൂടുതൽ സങ്കീർണമായി. പലതവണ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. പത്തുവർഷത്തിനിടെ മൂന്നുതവണ നാട്ടിലേക്ക് വരാൻ ശ്രമം നടത്തി. അവിടത്തെ ഏജന്റുമാർ മുഖേന പുതിയ പാസ്പോർട്ട് എടുക്കാൻ ശ്രമിച്ചത് സാമ്പത്തികനഷ്ടത്തിൽ കലാശിച്ചു.

ഏജന്റുമാർ പണം വാങ്ങി കബളിപ്പിച്ചു. കോവിഡ് കാലത്ത് പല കമ്പനികളും പൂട്ടിയതോടെ വരുമാനം പൂർണമായും നിലച്ചു. ഇതോടെ ജോലി തേടി തലസ്ഥാനമായ സനയിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്കു പോകേണ്ടി വന്നു. എന്നാൽ തുച്ഛമായ കൂലി മാത്രമായിരുന്നു ലഭിച്ചത്. പിന്നീട് അതിനോടു പൊരുത്തപ്പെട്ടു. പൊതുപ്രവർത്തകൻ വിപിൻ പാറമേക്കാട്ടിന്റെ ഇടപെടലോടെയാണ് ഇപ്പോൾ നാട്ടിലേക്ക് തിരിച്ചെത്താൻ ദിനേഷിനെ തുണച്ചത്. വിപിനും ദിനേഷിന്റെ സുഹൃത്ത് ഉണ്ണി പൂമംഗലവും ചേർന്നാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചത്.