ADVERTISEMENT

ഞായറാഴ്ച കൊല്ലം മൈനാഗപ്പള്ളിക്ക് സമീപം ആനൂർകാവിൽ കാറിടിച്ച് സ്കൂട്ടർ യാത്രിക കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വാഹനത്തിൽ മൂന്നാമതൊരാൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. കാർ കയറ്റിയിറക്കി യാത്രക്കാരിയെ കൊലപ്പെടുത്തിയ കേസിൽ വാഹനമോടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി മുഹമ്മജ് അജ്മലിനെയും (29) വാഹനത്തിലുണ്ടായിരുന്ന വനിതാ ഡോക്ടർ നെയ്യാറ്റിൻകര സ്വദേശി ശ്രീക്കുട്ടിയെയും (27) പിടികൂടിയിരുന്നു.

കോയമ്പത്തൂരിൽനിന്ന് മെ‍ഡിക്കൽ പഠനം പൂർത്തിയാക്കിയ നെയ്യാറ്റിൻകര സ്വദേശിനിയായ ഡോ. ശ്രീക്കുട്ടി, വിവാഹമോചിതയാണ്. അടുത്തിടെയാണു കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ജോലിക്കെത്തിയത്. ഇവിടെ വച്ചാണ് അജ്മലിനെ പരിചയപ്പെട്ടത്. പിന്നീട് ഈ സൗഹൃദം വളരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ADVERTISEMENT

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപത്തെ ശ്രീക്കുട്ടിയുടെ വാടകവീട് കേന്ദ്രീകരിച്ച് സ്ഥിരം മദ്യസൽക്കാരം നടക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടിൽനിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.  അപകടമുണ്ടായ സമയത്ത് അജ്മൽ ‍ഡ്രൈവിങ് സീറ്റിലും ശ്രീക്കുട്ടി പിന്നിലെ സീറ്റിലും ഇരുന്നതായാണ് സൂചന. ശ്രീക്കുട്ടിക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തി. കേസിലെ രണ്ടാം പ്രതിയാണിവർ. കേസെടുത്തതിന് പിന്നാലെ ശ്രീക്കുട്ടിയെ സ്വകാര്യ ആശുപത്രി അധികൃതർ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.

കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണൽ ഇടക്കുളങ്ങര പുന്തല തെക്കേതിൽ മുഹമ്മദ് അജ്മലിനെ ശൂരനാട് പതാരത്തെ ബന്ധുവീട്ടിൽനിന്ന് പുലർച്ചെ അറസ്റ്റ് ചെയ്തിരുന്നു. മനഃപൂർവമായ നരഹത്യ ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് അജ്മലിനെതിരെ ചുമത്തിയത്. അജ്മൽ ക്രിമിനൽ കേസുകളിൽ അടക്കം പ്രതിയായിരുന്നെങ്കിലും, ഈ കേസുകളിലെല്ലാം ജാമ്യം നേടിയിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT